പന്ത്രണ്ടാം വളവിലെ ലൈബ്രറി




 

 

 

നല്ല തണുപ്പും കാറ്റുമുള്ള ഒരു വൈകുന്നേരമാണ്
ഞാൻ പന്ത്രണ്ടാം വളവിലെ ലൈബ്രറിയിൽ പോകുന്നത്.
അകത്തു കൂടി ചുറ്റി വളഞ്ഞാണ് ലൈബ്രേറിയന്റെ
മുറിയിലെത്തിയത്.
തണുപ്പു കൊണ്ട് കൂനിക്കൂടിയിരുന്ന ലൈബ്രേറിയൻ
എന്നെ കണ്ട് ചിരിച്ചു..
ജൻമങ്ങൾക്കപ്പുറം പരിചയമുള്ള ചിരി..
അത് ഹൃദയത്തിൽ നിന്ന് ഇറങ്ങി വന്ന ചിരിയായിരുന്നു..
പുസ്തകങ്ങളെ സ്നേഹിക്കുന്ന രണ്ടുപേരുടെ സ്നേഹത്തിൽ നിന്ന്
ഊറി വന്ന ചിരിയായിരുന്നു..
അക്ഷരങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു ആ തണുപ്പത്തും
പുസ്തകം തേടി ആരെങ്കിലും എത്തുമെന്ന് അയാൾ കാത്തിരുന്നത്.
അക്ഷരങ്ങൾ മറന്നു പോയ ഒരു തലമുറയുടെ കാര്യം
ദുഖത്തോടെയാണ് അയാൾ പറഞ്ഞത്..
എനിക്ക് ആവശ്യമുള്ള പുസ്തകത്തിനായി
ലൈബ്രറിയുടെ അലമാരകളിൽ
ഏറെ നേരം ഞാൻ തിരഞ്ഞു..
ചെറിയ ക്ളാസ് മുറികൾ മുതൽ എന്നിൽ ഉൻമത്തഗന്ധമായി
നിറഞ്ഞ പുസ്തകങ്ങളുടെ വല്ലാത്ത ഗന്ധത്തിൽ
ഏറെ നേരം ഞാൻ അലിഞ്ഞു നിന്നു.
അപ്പോൾ എന്റെ ഓർമ്മയിൽ വന്നു നിന്നത്
സ്കൂൾ ലൈബ്രറിയിൽ വെള്ളിയാഴ്ച്ച പുസ്തകം
തരാൻ വരാറുണ്ടായിരുന്ന കുമാരൻ സാറായിരുന്നു..
മുകളിലത്തെ അലമാരയിലിരുന്ന് ദസ്തയോവ്സ്ക്കി
പരിചിതഭാവത്തിൽ ചിരിച്ചു..
അടുത്തു തന്നെ വിക്ടർ യൂഗോയും ഷേക്സ്പിയറുമുണ്ടായിരുന്നു..
അപ്പുറത്തെ അലമാരയിലിരുന്ന് ബഷീർ കൈ കാട്ടി വിളിച്ചു.
അവിടെ തകഴിച്ചേട്ടനും പൊറ്റക്കാട്ടുമായി
സൊറ പറഞ്ഞിരിപ്പുണ്ടായിരുന്നു.
അതിനൽപ്പം മാറി മുട്ടത്തുവർക്കിയിരിപ്പുണ്ടായിരുന്നു..
ആദ്യം പരിചയപ്പെട്ടയാളെന്ന നിലയിൽ
ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
കാനം ഇ.ജെ.യുമായി ചർച്ചയിലായിരുന്നു വർക്കിച്ചേട്ടൻ..
തണുപ്പിലും കാറ്റിലും പുസ്തകങ്ങളുടെ ഇടയിലും
സമയം പോയതറിഞ്ഞില്ല
ഇടയ്ക്കിടെ ലൈബ്രേറിയൻ എത്തി നോൽക്കുന്നുണ്ടായിരുന്നു..
അടയ്ക്കാറായെന്ന സൂചനയോടെ അയാൾ
വാച്ചിൽ നോൽക്കുന്നുണ്ടായിരുന്നു.
അപ്പോഴും പുസ്തകങ്ങൾ നോക്കി എനിക്ക് കൊതി തീർന്നിരുന്നില്ല..
അടയ്ക്കാറായപ്പോഴാണ് പന്ത്രണ്ടാം വളവിലെ
ലൈബ്രറിയിൽ നിന്നും ഞാൻ യാത്ര പറഞ്ഞിറങ്ങിയത്.
അപ്പോൾ ലൈബ്രേറിയന്റെ സ്നേഹത്തോടൊപ്പം
തണുത്ത കാറ്റും എന്നെ തഴുകുന്നുണ്ടായിരുന്നു..


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅകലെ
Next articleമഹാനിദ്ര
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here