സുഖത്തിന്റെ പരിസമാപ്തിയില്‍ എത്തും മുമ്പേ പ്രകാശൻ വിമലയുടെ ദേഹത്തു നിന്നും പാട് പെട്ട് അവൾക്ക് തൊട്ടരികിലേക്ക് തെറിച്ചു വീണു. ഒട്ടും ഇഷ്ടപ്പെടാത്ത കണക്ക് ആ പഴയ കട്ടിൽ തന്റെ വേദന അപ്പൊ തന്നെ വിളിച്ചുപറയുകയും ചെയ്തു. പാതിരാത്രിയായത് കൊണ്ട് ആ ശബ്ദംസിമന്റ് തേച്ചിട്ടില്ലാത്ത ചെങ്കൽ ചുവരുകളിൽ തട്ടി ഇരട്ടിച്ച് ആ മുറിയെയാകെ ഭയപ്പെടുത്തി. ഉണ്ണിക്കുട്ടനു വയസ്സാറായിഎന്നതിനപ്പുറം ഇനിയുമൊരു കുഞ്ഞിനെ വളർത്താനുള്ളചെലവു ഭയന്നു തന്നെയാണു മീങ്കാരൻ പ്രകാശൻ ഓരോ തവണയും ഈ കടുംകൈ ചെയ്യുന്നത്.
ഗർഭനിരോധനത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഗർഭനിരോധന സാധനങ്ങള്‍ വാങ്ങാനുള്ള നാണക്കേടുമെല്ലാം അയാളെയും ഭാര്യയെയും നന്നായി അറിയുന്നവരിൽ പോലും ചോദ്യചിഹ്നങ്ങളുടെ നങ്കൂരങ്ങൾ ഉളവാക്കിയേക്കാം. അതിനുത്തരങ്ങളെല്ലാം ആ വീടിന്റെ ഉൾത്തടങ്ങളിൽ നിന്ന് പുറത്തു കടക്കാനാവാതെ ചുവരുകളിലും മറ്റും തട്ടിത്തടഞ്ഞ് അവിടെത്തന്നെ മറ്റു ചോദ്യങ്ങളുടെ പ്രാരാബ്ദോത്തരങ്ങളോടൊപ്പം അലഞ്ഞു നടന്നു.
വിമലയ്ക്ക് രാഹുൽ ദ്രാവിഡിന്റെ പരസ്യമാണോർമ്മ വന്നത്. ‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകേണ്ടി വരുന്നതെന്തൊരു കഷ്ടമാണു.’
ക്രിക്കറ്റിന്റെ കാര്യത്തിൽ അവൾക്ക് അറിയാവുന്നവർ സച്ചിൻ, ഗാംഗുലി,ദ്രാവിഡ് എന്നിവർ മാത്രമാണു. വിമലയുടെ അറിവിന്റെ തീവണ്ടി ധോണിയോളം പോലും എത്താതെ വൈകിയോടിക്കൊണ്ടിരിക്കുകയാണു ഒട്ടു മിക്ക കാര്യങ്ങളിലും.
രാഹുൽ ദ്രാവിഡിനെ കണ്ടെന്നതു പോലെ വിമലയുടെ മുഖത്തു ചെറിയൊരു നിലാവുദിച്ചു. ആ പ്രകാശം ഒന്നു നിവർന്നു നിൽക്കും മുൻപേ മുറിയുടെ ഇരുട്ടിൽ ലയിച്ചു.
“എന്തേ ചിരിക്ക്ന്ന്.?”
“ഒന്നൂല്ല.”
തനിക്കുള്ള ഉത്തരത്തിനുപോലും കാത്തു നിൽക്കാതെ പ്രകാശൻ കട്ടിലിന്റെ ഒരറ്റത്തേക്ക് ചുരുണ്ടു. അതിനപ്പുറം ഒരു വരയിടാൻ പോലും സ്ഥലമില്ലായിരുന്നു. വിമലയും അതുപോലെ തന്നെ മറുവശത്തേക്ക് മെല്ലെ നീങ്ങിക്കിടന്നു. രണ്ട് വട്ടവും കട്ടിൽ മുരണ്ടു. ആ കിടക്കയുടെ ആകാശത്ത് രണ്ടുപേരും വികർഷണത്തിലായ രണ്ട് ധ്രുവ നക്ഷത്രങ്ങളായി. ക്ഷീണം പ്രകാശനെ പെട്ടെന്നുറക്കിക്കളഞ്ഞു. വിമലയ്ക്ക് ചിന്തിച്ചു കിടക്കാൻ ഉണ്ണിക്കുട്ടനും അവന്റെ പഠിത്തവും അടുത്ത ദിവസത്തേക്കുള്ള ചായയും ചോറുമൊക്കെ ഉണ്ടായിരുന്നു. പിന്നീടെപ്പോഴോ മഴയുംപുഴയും മലയുമൊക്കെയുള്ള ഒരു സ്വപ്നം അവളെ ഉറക്കത്തിലേക്കെന്നും പറഞ്ഞ് അടുത്ത വെളുപ്പിലേക്ക് കൊണ്ടുപോയി.
അടുത്ത ദിവസം തൊഴിലുറപ്പു പണിക്കുപോയ വിമല പണി ഇല്ലാത്തതു കൊണ്ട് നേരത്തെ വന്നു. ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറവൾ രാവിലെ തന്നെ ഉണ്ടാക്കിയിരുന്നു. കറി വെക്കണമെങ്കിൽ പ്രകാശൻ വരുമ്പോളെന്തെങ്കിലും കൊണ്ടു വരണം. അടുക്കളയിൽ അടുത്ത പണിയോട് ചെറിയൊരിടവേള പറഞ്ഞ് അവൾ ടിവി ഓണാക്കി. ഏതോ ഒരു ചാനലിൽ ഒരു സിനിമ തുടങ്ങാൻ പോകുന്നു – രാഹുൽ ദ്രാവിഡിന്റെ പരസ്യം. തന്റെ നെഞ്ചിൽഒരു കൊളുത്തിട്ട്, തന്നെത്തന്നെ ആ കൊളുത്തിൽ തൂക്കിയിട്ടതു പോലെ വിമലയെ ആ പരസ്യം വേദനിപ്പിച്ചു.
പിന്നീടെപ്പോഴും ആ പരസ്യം അവളോടങ്ങനെ തന്നെ ചെയ്തു. അവളെ കാരണം പോലുമറിയിക്കാതെ. ഏതൊക്കെയോ നഷ്ടബോധങ്ങളിലേക്കും ആലോചനകളിലേക്കും ആ പരസ്യം അവളുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തപ്പോഴേക്കും പുറത്ത് ഖദീജാത്തയുടെ വിളി ആ ഇന്നിംഗ്സിനു മുന്നിലൊരു റണ്ണൗട്ട് കൊരുത്തു. “ബിമലേ എണേ…” അടുക്കളപ്പുറത്ത് ഖദീജ തന്റെ ഒരു വയസ്സുള്ള മൂന്നാമത്തെ കുഞ്ഞിനെ എളിയിൽ വെച്ച് മറ്റേ കൈയിൽ വലിയൊരു പാത്രം പിടിച്ച് നിൽക്കാൻ പാടു പെടുന്ന സർക്കസാണു വിമല കണ്ടത്. വിമല പാത്രം വാങ്ങിഅടുക്കളക്കോലായിൽ വെച്ച് സംഭവം തിരക്കി.
“ബിരിയാൻ ബെച്ചിക്കേനും. എളേ കുട്ടൻ.”
“എന്തേ നൂത്താവിശേഷം?”
ഖദീജയ്ക്ക് വിമലയേക്കാളും പ്രായം കുറവാണെങ്കിലും ആ സ്നേഹവതിയായ അയൽക്കാരിയെ അവൾ ഇത്താന്ന് തന്നെ വിളിച്ചു.
ചോദ്യത്തിനുത്തരമായി ഖദീജയുടെ മുഖത്ത് ആയിരത്തൊന്നു രാവിലെയും മുഴുവൻ നിലാവും ഒരുമിച്ചുദിച്ചു. ഖദീജയുടെ പ്രകാശത്തിന്റെ നിഴലെന്നപോലെ വിമലയുടെ ഉള്ളൊന്ന് വാടുകയും ചെയ്തു. ഖദീജയെ സന്തോഷത്തോടെ പറഞ്ഞയച്ച് അവളുടെ നാലാമത്തെ വിശേഷത്തിന്റെ പോത്തു ബിരിയാണി വിമല അടുക്കളയിലേക്കെടുത്തു വെച്ചു. ഖദീജയുടെയുംഗൾഫുകാരനായ മജീദിന്റെയും പുത്ര ഭാഗ്യവും ജീവിതസൗകര്യങ്ങളുമൊക്കെയുള്ള ചിന്തകളും പ്രകാശനു വേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പിനു കൂട്ടിരുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപാണു തൊട്ടടുത്ത സ്ഥലം മജീദ് എന്ന ഗൾഫുകാരൻ വാങ്ങുന്നത്. അതിനു മുൻപ് പ്രകാശന്റെ വീട്ടിലേക്കുള്ള വരവ് ആ പറമ്പ് വഴി ആയിരുന്നു. തങ്ങളുടെ വീട്ടിലേക്കുള്ള വഴി മുട്ടുമെന്ന ആധിയുമായി മജീദിനെക്കാണാൻ പോകും വഴിയാണു ആദ്യമായി മജീദിനെ വിമലയും പ്രകാശനും ആ പറമ്പിൽ വെച്ചു തന്നെ കാണുന്നത്. അതിർത്തി തർക്കത്തിൽ നിന്നും വർഗ്ഗീയ ലഹള വരെ ഉണ്ടാകാമായിരുന്ന ആ കാര്യത്തിനു മജീദ് അപ്പൊ തന്നെ തീരുമാനമെടുത്തത് ആ വലിയ പറമ്പിന്റെ ഒരറ്റം വഴി പ്രകാശന്റെ വീട്ടിലേക്കുള്ള വഴി പുന:സ്ഥാപിച്ചുകൊണ്ടായിരുന്നു. മജീദിന്റെ വീടു പണിയിലുടനീളം അവരാലാവും വിധം അതിനുള്ള നന്ദി അവർ കാണിച്ചു. വിമലയും ഖദീജയും വളരെ നല്ല കൂട്ടുകാരികളുമായി. ഖദീജയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവം ആവീടെടുത്തതിനു ശേഷമായിരുന്നു. ഒരു സഹോദരിയെന്നപോലെ വിമല ആ സമയത്തെല്ലാം അവളെ പരിചരിച്ചു. സർവ്വമത സൗഹാർദ്ദം എന്ന ആശയം ആ രണ്ട് അടുക്കളകളിലും കരിയോടും പുകയോടുമൊപ്പം പുറത്തു പോകാൻ കൂട്ടാക്കാതെ തളം കെട്ടിക്കിടന്നു.
അന്നേ ദിവസം ക്ഷണിക്കപ്പെടാത്ത കുറച്ച് അതിഥികൾ ഉണ്ടായിരുന്നു വിമലയ്ക്ക്. ആദ്യത്തെ അതിഥികൾ വന്നത് ഉച്ചയടുത്ത് പ്രകാശൻ തിരിച്ചെത്തും മുൻപാണു. ദീപക് എന്ന ചെറുപ്പക്കാരനും അയാളുടെ, വിമലയ്ക്ക് പരിചയമില്ലാത്ത, ഒരു സിൽബന്ധിയുമായിരുന്നു അത്. ദീപക് പഠിത്തമൊക്കെ കഴിഞ്ഞ് എഞ്ചിനീയർ ആയി ബാംഗ്ലൂരോ മറ്റോ ജോലി കിട്ടിപോയതായിരുന്നു എന്ന് വിമലയ്ക്ക് അറിയാം. എല്ലാ കുട്ടികൾക്കും മാതൃകയാവാൻ പറ്റിയ സൽസ്വഭാവിയായ ചെറുപ്പക്കാരൻ. ഇപ്പൊ ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ചെത്തിയിട്ട് കുറച്ചായി.
“മോനിപ്പൊ എവിടെയാ.?” വിമല അവരെ രണ്ടുപേരെയും കോലായിലെ കസേരകളിൽ ഇരുത്തുന്നതിനിടയിൽ ചോദിച്ചു.
കോൺക്രീറ്റ് മാത്രം ചെയ്ത പരുക്കനായ നിലത്ത് കസേരക്കാലുകൾക്ക് മുഴുവനായി നിലയുറപ്പിക്കാൻ ഒരിക്കലും സാധിച്ചിരുന്നില്ല.
കസേരകളുടെ ബുദ്ധിമുട്ട് വന്ന രണ്ടു പേരുടെയും ഇരിപ്പിനെയും നന്നായി ആയാസപ്പെടുത്തി.
“ഞാനിപ്പൊ ഫുൾടൈം നമ്മുടെ നാടിനുവേണ്ടി നടക്കുവാ.” ചിരിച്ചു കൊണ്ടയാൾ പറഞ്ഞു.
ഒന്നും മനസ്സിലാവാത്ത വിമലയുടെ നോട്ടത്തിനോടെന്ന പോലെ അയാളിതുകൂടെ കൂട്ടിച്ചേർത്തു.
“പാർട്ടിക്കു വേണ്ടി നമ്മുടെ സർക്കാരിന്റെയും പാർട്ടിയുടെയുമൊക്കെ ടെക്നിക്കലായിട്ടുള്ള കാര്യങ്ങൾ വീട്ടിലിരുന്ന് ചെയ്തു കൊടുക്കുന്നു. ഈ ഇന്റർനെറ്റിലൊക്കെ കൂടെ.”
വീണ്ടും അതേ ചിരി. വിമലയുടെ മുഖഭാവവും മാറിയില്ല. വിമലയ്ക്ക് പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും വന്ന രണ്ടുപേരുടെയും നെറ്റിയിലെ കുറികളിൽ നിന്നും കൈയിലെ സമാനമായ ചരടുകളിൽനിന്നും പാർട്ടി എന്നത് മനസ്സിലായി.
ദീപക് സമയം തീരെ കളയാനില്ലാത്തതു പോലെ സംസാരം തുടർന്നു.
“അതു പിന്നെ വിമലേച്ചി..ഇവിടുത്തെ ഉണ്ണിക്കുട്ടനില്ലേ അവന്റെയൊരു കാര്യത്തിനാണു ഞങ്ങൾ വന്നത്.”
ഉണ്ണിക്കുട്ടനെന്നത് കേട്ടതും വിമല കൂടുതൽ ശ്രദ്ധിച്ചു.
“എല്ലാ ദിവസവും രാവിലെ വടക്കേക്കാവിൽ അമ്പലത്തിൽ വെച്ച് നമ്മുടെ പുരാണങ്ങളെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഈ ചുറ്റുവട്ടത്തുള്ള നമ്മുടെ കുട്ടികളൊക്കെവരും. അവരോടൊപ്പം ചേച്ചി ഉണ്ണിക്കുട്ടനെയും അയക്കണം. ദിവസവും ഒരു മണിക്കൂർ. പ്രകാശേട്ടനെ ഞാൻ കാണുന്നുണ്ട്. കുട്ടികൾ നമ്മുടെ മഹത്തായ ആർഷ ഭാരത സംസ്കാരവും ശീലങ്ങളും യോഗയുമൊക്കെ പഠിക്കണ്ടേ ചേച്ചീ എന്നാലല്ലേ ഇനിയുള്ള തലമുറയ്ക്കെങ്കിലും മൂല്യചുതി സംഭവിക്കാതിരിക്കൂ.”
വിമല വെറുതേ തലകുലുക്കിക്കൊടുത്തു. എന്നാ ഞങ്ങളെറങ്ങട്ടേ എന്നും കൂടെപറഞ്ഞ് അവർ രണ്ടുപേരും കസേരയിൽ നിന്ന് എഴുന്നേറ്റതും നിന്ന നിൽപ്പിൽ ദീപകിന്റെ കൂടെ വന്നയാൾ ആഞ്ഞു തുമ്മി. മൂന്നു വട്ടം. അയാളാരോടെന്നില്ലാതെ ജാള്യമായി പറഞ്ഞു.
“പൊടിയലർജ്ജീ…”
തന്റെ വീടിലുടനീളം പാറിപ്പറക്കുന്ന സിമന്റ് പൊടികളെക്കുറിച്ച് വിമല അപ്പോഴാണോർത്തത്. പുറത്തുനിന്നു വന്ന ആരെയും അവ ഇതുവരെ ഉപദ്രവിച്ചിട്ടില്ലാത്തത് കൊണ്ടാവാം അവളതു പാടെ മറന്നു പോയത്.
ദീപക് വിമലയ്ക്ക് അടുത്തേക്ക് ചെന്ന് ശബ്ദം താഴ്ത്തിപ്പറഞ്ഞു.
“ചേച്ചീ. അപ്പറത്തെ ഖദീജ വീണ്ടും ഗർഭിണിയാണു പോലും. അവരവരുടെ ജാതിക്ക് വേണ്ടി അതെങ്കിലും ചെയ്യുന്നുണ്ട്. നമ്മളോ? അവരുടെ മൂത്ത രണ്ടു മക്കളും മദ്രസ്സയിൽപോകുന്നു. മതം പഠിക്കാൻ. നമ്മടെ മക്കളോ? അവരും അറിയണ്ടേ നമ്മടെ മതത്തിന്റെ മഹത്വങ്ങൾ? ഇവരൊക്കെ തീവ്രവാദികളാന്നേ.”
ഓരോ വാക്കിലും അയാളുടെ നെറ്റി തലച്ചോറിന്റെ ചിത്രം പോലെ ചുളിയുന്നത് മാത്രം അവൾ ശ്രദ്ധിച്ചു. അത് മാത്രം. അവരിറങ്ങും മുൻപ് അവൾ ആദിഥ്യ മര്യാദ മറന്നില്ല.
“എന്തെങ്കിലും കുടിച്ചിട്ട്..”
“അയ്യോ വേണ്ട ചേച്ചീ. ഇങ്ങോട്ട് വരുന്ന വഴി മജീദ്ക്ക നിർബന്ധിച്ച് അവിട്ന്ന്ബിരിയാണി കഴിപ്പിച്ചു. കുറ്റം പറയരുതല്ലോ, നല്ലസ്സൽ പോത്തുബിരിയാണി. അല്ലെങ്കിലും അതൊക്കെ അവരുടെ ഫുഡ് അല്ലേ? നമ്മളു വെച്ചാലുണ്ടോ അത്ര നന്നാവുന്നു? എന്നാ ശരിചേച്ചീ. ഉണ്ണിക്കുട്ടനെ വിടാൻ മറക്കണ്ടാ.”
അത്രയും പറഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങാനൊരുങ്ങിയ അയാൾ പടിക്കെട്ടിനു പകരം കൊണ്ടു വെച്ച ചെങ്കല്ലുകളിലൊന്നിൽ ചവിട്ടിയതും അതിളകി. അയാൾ വീഴാൻ പോയി. ശ്രമപ്പെട്ട് വീഴാതിരുന്നെങ്കിലും അയാളുടെ കാലു നന്നായി വേദനിച്ചു.’ഇതെളകുന്നുണ്ടല്ലോ വിമലേച്ചീ‘എന്നൊരു മുന്നറിയിപ്പും കൊടുത്ത് അയാളും കൂടെ വന്നയാളും നടന്നു.
ആ നടപ്പിൽ ദീപകിന്റെ കാലിന്റെ വേദന വ്യക്തമായി വിമല കണ്ടു. കൂടെയുണ്ടായ കക്ഷി നടത്തത്തിൽ വീണ്ടും തുമ്മുന്നുണ്ടായിരുന്നു. ദീപക് പറഞ്ഞ പല കാര്യങ്ങളിലും അവരും നമ്മളും. വിമലയ്ക്ക് വല്ലാത്തൊരു അസഹ്യത അനുഭവപ്പെട്ടു. അവരുടെ രണ്ടടുക്കളകൾക്കിടയിലെ സുതാര്യമായ ചുവരുകളെ അയാൾ വല്ലാത്ത കനത്തിൽകെട്ടിയുറപ്പിച്ചതു പോലെ.
അവർ ദൂരേക്ക് നീങ്ങുന്നതിനിടയിൽ അവൾ പടിക്കെട്ടിന്റെ കല്ലുകൾ ഇളക്കി നോക്കി. അവ അനങ്ങുന്നേ ഉണ്ടായിരുന്നില്ല. അടുക്കളയിലേക്ക് തിരിച്ചു കയറിയ അവൾക്ക് പ്രകാശൻ വരും വരെ ആലോചിക്കാൻ ദീപക് പറഞ്ഞിട്ടു പോയതൊക്കെയുണ്ടായിരുന്നു. എന്നിട്ടും ആ സാധാരണക്കാരി അവരും നമ്മളും എന്ന വിഷയം പാടെ അങ്ങ് മറന്നു കളഞ്ഞു.
ഉണ്ണിക്കുട്ടനും ആ അമ്പലവും അവന്റെ നല്ല അറിവുകളും മാത്രമായിരുന്നു അവൾ ചിന്തിച്ചത്. ആർഷഭാരതവും യോഗയൊന്നും അവൾക്കറിയില്ല. ചിലപ്പോൾ അവളുടെ പ്രകാശേട്ടനും. അപ്പൊ ഉണ്ണിക്കുട്ടനു ആ വിഷയങ്ങളൊക്കെ പഠിക്കാൻ കഴിയുന്നത് നല്ലതല്ലേ. പ്രകാശൻ വന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇരുവരും ഇതേക്കുറിച്ചു തന്നെ സംസാരിച്ചു. ആ നല്ല ദമ്പതികൾ തന്റെ മകന്റെ അറിവ് എന്നതിനു മുന്നിൽ ദീപകിന്റെ നാക്കിൽ മുഴച്ചു നിന്ന നമ്മളും അവരുമെന്ന അർബുദത്തെ പാടേ നിരാകരിച്ചു. പക്ഷേ ഉമ്മറത്തു കൂടെ കയറി വന്ന ആ വാക്കുകൾ ആരും കാണാതെ ഒരു കള്ളനെപ്പോലെ ആ വീടിനകത്ത് കയറി ഓരോ മൂലയിലും തങ്ങൾക്ക് ഒളിയിടം തേടി. ഇനിയൊരു സന്ദർഭത്തിൽപുറത്തേക്ക് ചാടി വീണു അവയെല്ലാറ്റിനെയും ആക്രമിക്കുമെന്ന ഭയവും അവറ്റകളെപ്പുറന്തള്ളാൻ കഴിയാത്ത വിഷമവും ആ വീടിന്റെ ആത്മാവിൽ ഉൾനടുക്കങ്ങളുണ്ടാക്കി.
അടുത്ത അതിഥികൾ വരുന്നത് ഉണ്ണിക്കുട്ടൻ സന്ധ്യാനാമം ചൊല്ലുമ്പൊഴായിരുന്നു. അവർ മൂന്നുനാലുപേരുണ്ടായിരുന്നു. ഉണ്ണിക്കുട്ടൻ നാമ ജപത്തിനൊരു പോസ് ബട്ടണമർത്തിക്കൊണ്ട് മുറ്റത്തു നിന്നും കോലായിലേക്കുകയറുന്ന അവരെ നോക്കി. എല്ലാവരും നിലവിളക്ക് തൊട്ട് നെറുകയിൽ വെച്ച് കോലായിലേക്ക് കയറി. പ്രകാശൻ കോലായയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. വന്നവർ ഒട്ടുംജാഡ കാണിക്കാതെ കോലായിലെ സിമന്റ് തേച്ചിട്ടില്ലാത്ത കോൺക്രീറ്റ് തിണ്ണയിൽ ഇരുന്നു. മീങ്കാരൻ പ്രകാശന്റെ സാമ്പത്തിക ഞെരുക്കം ആ വീടിന്റെ പല കോണുകളും ഇതുപോലെ വിളിച്ചു പറയുന്നുണ്ട്.
പ്രകാശൻ നിർബന്ധിച്ചിട്ടും വന്നയാളുകളുടെ ധൃതി പ്രകാശനെ അകത്തു നിന്നും കസേരകളെടുക്കാൻ പോലും അനുവദിച്ചില്ല. പക്ഷേ, പരുപരുത്ത ആ തിണ്ണയിൽ ഇരുന്നതും അവരെല്ലാവരും കസേരകളിലിരുന്നാ മതിയായിരുന്നു എന്ന് മനസ്സിലോർത്തു കാണാണം. കാരണം പരുത്ത തിണ്ണയിൽ അവിടവിടെ കൂർത്തുകിടന്ന ചെറിയ കല്ലുകൾ അവരുടെ പിൻഭാഗത്തെ നന്നായി വേദനിപ്പിച്ചു. അടുക്കളയിൽ കോലായയിലെ പ്രകമ്പനം അറിഞ്ഞെന്നോണം വിമല അങ്ങോട്ടു വന്നു നോക്കി. സഖാവ് മനോജനും മറ്റു സഖാക്കളും. എല്ലാവരെയും വിമലയ്ക്ക് അറിയാം. മനോജൻ ലോക്കൽ കമ്മിറ്റിയിലൊക്കെ ഉള്ള ആളാണു. തങ്ങളുടെ വീടു പണിയുടെ ലോൺ സംബന്ധമായആവശ്യങ്ങൾക്കൊക്കെ വേണ്ടി പാർട്ടിയാഫീസിൽ പ്രകാശനൊപ്പം വിമലയും അയാളെ പോയി കണ്ടിട്ടുണ്ട്. കൂടെയുള്ളവരും അവിടെയുണ്ടാവാറുണ്ട്. മനോജന്റെ ശുപാർശമൂലമാണു ലോണെളുപ്പം കിട്ടിയതെന്ന് പ്രകാശൻ എപ്പോഴുംപറയാറുണ്ട്.
അതു കേൾക്കുമ്പോഴൊക്കെ ആ വീട് ബാങ്കിൽ പണയത്തിലായ തന്റെയാധാരത്തെയും അസ്ഥിത്വത്തെയുമോർത്ത് ചിരിക്കാറുമുണ്ട്. ഉണ്ണിക്കുട്ടൻ വിമലയ്ക്ക് പിന്നിലൊളിച്ച് ആരും കാണാത്ത പോലെ തലമാത്രം പുറത്തിട്ട് അവരെയെല്ലാം നോക്കി നിന്നു.
“പ്രകാശാ..ഇമ്മളെ പാർട്ടി ഇവിടെള്ള ചെറിയ കുട്ടികൾക്കൊക്കെ ഫ്രീ ആയിട്ട് കരാട്ടേടെ ക്ലാസ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സഖാവ് ദിവാകരേട്ടന്റെ പറമ്പ്ന്നാ ക്ലാസ്. വൈന്നേരം ആറു മുതലേഴു വരെ. വർഗ്ഗീയതകേന്ദ്രത്തിലായപ്പൊ കയ്യാങ്കളീം വേണന്നായി ഇമ്മടെ പാർട്ടിക്കും. വിപ്ലവം എല്ലാ കാലത്തും അനിവാര്യാണു പ്രകാശാ.”
വിമലയ്ക്കും പ്രകാശനും മാത്രമല്ല, വന്നവർക്കോ പറഞ്ഞ മനോജനോ തന്നെ ഒന്നും മനസ്സിലായില്ലെന്ന് തോന്നി വിമലയ്ക്ക്. പ്രസംഗം തുടർന്നു.
“നാളെയൊരു കാലത്തു സമരമോ ധർണ്ണയോ ഒന്നും മതിയാവാതെ വന്നാലോ? വർഗ്ഗീയത എന്നത് ഉത്തരേന്ത്യയെക്കാൾ മാരകമായി വരുകയല്ലേ ഇവിടെ. അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ചെറുത്തു നിൽപ്പ് അനിവാര്യമാണു.”
മനോജനത് പഠിച്ചു പറഞ്ഞതുപോലെ തോന്നി വിമലയ്ക്ക്. മാത്രമല്ല എല്ലാ വീടുകളിലും കയറി ഇയാൾ ഇതു തന്നെയാവുമോ പറയുക എന്നും അവൾ വെറുതെ സംശയിച്ചു.
“ഉണ്ണിക്കുട്ടാ..അനക്ക് കറാട്ട പഠിക്കണ്ടേ?”
കൂട്ടത്തിലൊരാൾക്ക് വാത്സല്യം വല്ലാതങ്ങ് മുറ്റി. ആമയെക്കാൾ സ്മാർട്ട് ആയി ഉണ്ണിക്കുട്ടന്റെ തല ഉൾവലിഞ്ഞു.
“സഖാവ് കേളു ഏട്ടന്റെ കൊച്ചു മകനല്ലേ ഉണ്ണിക്കുട്ടൻ. അപ്പൊ പിന്നെ അദികോന്നും പറേണ്ടാലോ.”
മറ്റൊരു സഖാവ് പ്രകാശന്റെ അച്ഛനെന്ന മറവിയെ തിരികെക്കൊണ്ടു വന്നു. എല്ലാ കഥകളിലെയും നാടിന്റെ സഖാവ്, വീടിനാരുമാവാൻ കഴിയാത്തവൻ. അതായിരുന്നു പ്രകാശന്റെ അച്ഛൻ. പെങ്ങളുടെ കല്യാണത്തിന്റെ കടം തെണ്ടലും പഴയ ഓലപ്പുരയുടെയും ആറു സെന്റ് സ്ഥലത്തിന്റെയും ജപ്തിയുമെല്ലാം കേളു സ്ഖാവിനു പ്രകാശന്റെ മനസ്സിലുള്ള സ്മാരകങ്ങളാണു.
ഒരോർമ്മകളും അയാൾക്കിഷ്ടമല്ല. ഓരോ ഓർമ്മകളിലും അന്നനുഭവിച്ച സാമ്പത്തിക ഞെരുക്കങ്ങളുടെ ശ്വാസം മുട്ടൽ അയാളെ ബുദ്ധിമുട്ടിക്കും – അയാളുടെ കല്യാണവും ഉണ്ണിക്കുട്ടന്റെ ജനനവുമടക്കും. അച്ഛന്റെ ഓർമ്മകളെ തള്ളി മാറ്റാൻ അയാൾ തന്നെ സഖാവ് മനോജനോട് ചോദിച്ചു.
“അല്ല മനോജാ. മോളങ്കനവാടീ പോയി തൊടങ്ങിയോ?”
“ഓളു കയിഞ്ഞായ്ച്ചതൊട്ട് പോവ്ന്നിണ്ട്. ബയങ്കര കരച്ചിലേനും. ഇപ്പൊ ശരിയായി വെരുന്നിണ്ട്.”
മകളെക്കുറിച്ച് സഖാവ് സന്തോഷത്തോടെപറഞ്ഞു.
“വീടിന്റട്ത്ത് തന്നേല്ലെ? പിന്നെന്താ പ്രശ്നം?”
സംസാരം വിഷയങ്ങളിൽ നിന്ന് മാറി പായാൻ ഒരു കുതിരയെപ്പോലെ മുന്നോട്ട് കുതിച്ചു നിന്നു.
“ഓളാടേല്ലാന്ന്. നമ്മളെ രാധ ടീച്ചറെ അങ്കനവാടീലാ. കെനാലിന്റപ്പറത്ത്.”
ആ ഉത്തരത്തിനപ്പുറത്ത് എന്തുകൊണ്ട് എന്ന ചോദ്യം പ്രകാശന്റെ അണ്ണാക്കിൽ നിന്ന് പുറപ്പെട്ട് നാവിൽ തറച്ചു നിന്നു പുറത്തുവരാതെ. ആ പറഞ്ഞ വാക്കുകൾ വിമലയുടെ കാതുകളിലൂടെ തലച്ചോറിൽ മറ്റൊരു ചോദ്യത്തെ സൃഷ്ടിച്ചു.
“അതെന്താഅയാളുടെ വീടിനടുത്തെ അങ്കണവാടിയിലെ ടീച്ചർപുലയിയാത് കൊണ്ടാണോ?” അവളതു ചോദിച്ചില്ല. സഖാവല്ലേ, ഒരിക്കലും അതായിരിക്കില്ല കാരണമെന്ന് അവൾ സ്വയം വിശ്വസിപ്പിച്ചു.
“ന്നാ പറഞ്ഞപോലെ പ്രകാശാ.” അതും പറഞ്ഞ് സഖാക്കളെല്ലാം അടുത്ത കുട്ടികളെ തേടാൻ അവിടെനിന്നിറങ്ങി. എല്ലാവരും ഇറങ്ങും മുൻപ് വിമലയോടും ലോഹ്യത്തോടെ ചിരിച്ചു.
പ്രകാശൻ ഉണ്ണിക്കുട്ടനെ അടുത്ത് വിളിച്ച് വാത്സല്യത്തോടെ പറഞ്ഞു.
“മോനെല്ലം നല്ലണം പഠിച്ചോ. എല്ലം പഠിക്കണം. നല്ലണം പഠിക്കണം. അച്ഛനും അമ്മക്കൊന്നുംപറ്റീല്ല അയിനു.” ഉണ്ണിക്കുട്ടൻ ആമത്തല നന്നായി ആട്ടി, കൂടെ മൂളലിലൂടെ സമ്മതവും.
ഉണ്ണിക്കുട്ടനു തിരിച്ചൊന്നും ചോദിക്കാനില്ലായിരുന്നു. ചോദ്യങ്ങളൊന്നും തന്നെയില്ലാതെ വളരാൻ പോകുന്ന, ഉത്തരങ്ങളെ മാത്രം ചോദ്യം തൊടാതെ വിഴുങ്ങാനറിയുന്ന ഒരു തലമുറയുടെ ആദ്യകണ്ണികളിലൊരാളാവാനേ ഉണ്ണിക്കുട്ടനും സാധിക്കൂ.
അന്നു രാത്രി ആ ദമ്പതികൾ ഉണ്ണിക്കുട്ടനെക്കുറിച്ചു മാത്രം സംസാരിച്ചു. ഉണ്ണിക്കുട്ടനു വേണ്ടി അവർക്കെടുക്കാൻ തീരുമാനങ്ങളുണ്ടായിരുന്നു.പ്രകാശനുറങ്ങിയിട്ടും വിമല എന്തൊക്കെയോ പറഞ്ഞു. കുറേ മൂളലുകൾക്ക് ഒടുവിൽ അവൾക്ക് മറുപടിയായി പ്രകാശന്റെ കൂർക്കം വലി കിട്ടിത്തുടങ്ങിയപ്പോൾ അവൾ തന്റെ മനസ്സിനോട് മാത്രമായിസംസാരിച്ചു. അധികനേരം ആ സംസാരം നീണ്ടു നിന്നില്ല. മനസ്സിനെ ഒറ്റയ്ക്കാക്കി അവളും ഉറങ്ങി.
പിറ്റേന്ന് നേരത്തിനെ വെളുക്കാൻപോലും സമ്മതിക്കാതെ ഉണ്ണിക്കുട്ടനെ അവർ ഉറക്കമെഴുന്നേൽപ്പിച്ചു. കുളി കഴിഞ്ഞിട്ടും ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഉറക്കം ഒരു കൂമ്പിയ പൂമൊട്ടു തീർത്തു. ഉണ്ണിക്കുട്ടൻ അച്ഛന്റെ കൈയും പിടിച്ച് മുറ്റത്തിറങ്ങി നടന്നു. അവരിരുവരും അമ്പലത്തിലേക്ക് നടന്നകലുന്നത് വിമലയോടൊപ്പം പണി തീരാത്ത ആ വീടും നോക്കി നിന്നു. പഴയ കഥകളിലെ ‘ഉണ്ണി‘ കളെപ്പോലെ തന്നെ ഉണ്ണിക്കുട്ടനിലും ഒരായിരം പ്രതീക്ഷകളാണു
അവയുടെയൊക്കെ പെറ്റുപെരുകലുകളായിരുന്നു വിമലയുടെ മനസ്സിലപ്പോൾ. ഉറപ്പായും നഷ്ടപ്പെടാൻ പോകുന്ന പ്രണയത്തിന്റെ വിരഹംപേറി ആ വീട് ഉണ്ണിക്കുട്ടൻ പോകുന്നത് നോക്കിക്കരഞ്ഞു. അടുക്കളയിൽ വിമല കഴുകി വെച്ച ഖദീജയുടെ ബിരിയാണിപ്പാത്രത്തിൽ അപ്പോഴേക്കും ആ വീടു പോലുംഅറിയാതെ അവരും നമ്മളും എന്ന ആ രണ്ടു വാക്കുകൾ തങ്ങളുടെ ഒളിയിടം കണ്ടെത്തിയിരുന്നു.
Click this button or press Ctrl+G to toggle between Malayalam and English