പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ്

reserv

റിസർവ് ബാങ്കോ കേന്ദ്രസർക്കാരോ വലുത്?

യാതൊരു സംശയവും വേണ്ടാ, കേന്ദ്രസർക്കാർ തന്നെ. രണ്ടു തെളിവുകളിതാ: ഒന്ന്, റിസർവ് ബാങ്കിന്റെ തലവനായ ഗവർണറെ നിയമിയ്ക്കുന്നതു കേന്ദ്രസർക്കാരാണ്. രണ്ട്, കറൻസി നോട്ടുകളിൽ ഒപ്പിട്ടിരിയ്ക്കുന്നതു റിസർവ് ബാങ്ക് ഗവർണറാണെങ്കിലും, അവയുടെയെല്ലാം മുകളിൽ വലിയ അക്ഷരങ്ങളിൽ അച്ചടിച്ചു വച്ചിരിയ്ക്കുന്നത് ഇതാണ്: “ഗാരന്റീഡ് ബൈ ദ സെൻട്രൽ ഗവണ്മെന്റ്”: ‘നോട്ടിന്റെ പണം റിസർവ് ബാങ്കു തന്നില്ലെങ്കിൽ ഞങ്ങൾ തന്നോളാം’ എന്ന്. കേന്ദ്രസർക്കാരിന്റെ ഉറപ്പിന്റെ ബലമാണു നോട്ടുകളുടെ ബലം.

പരമാധികാരമുള്ള കേന്ദ്രസർക്കാർ ഒരു നോട്ടിവിടെ അച്ചടിച്ചിറക്കുന്നുണ്ട്: ഒരുരൂപാ നോട്ട്. ശക്തി കുറഞ്ഞ റിസർവ് ബാങ്ക് രണ്ടായിരത്തിന്റെ നോട്ടുകൾ പോലും അച്ചടിച്ചിറക്കുമ്പോൾ, ശക്തി കൂടിയ കേന്ദ്രസർക്കാരിറക്കുന്നതു വെറും ഒരുരൂപാനോട്ട്! വിരോധാഭാസമാണിത്. പക്ഷേ, സംഗതി വാസ്തവം. രണ്ടായിരത്തിന്റെ നോട്ടു കിട്ടാൻ ഇപ്പോൾ വിഷമമില്ലെങ്കിലും ഒരുരൂപാനോട്ടു കണി കാണാൻ പോലും കിട്ടാറില്ല; പുതിയതായാലും പഴയതായാലും. എങ്കിലും, പതിനായിരം ഒരുരൂപാനോട്ടുകളുമായി അക്കൗണ്ടിൽ അടയ്ക്കാൻ വേണ്ടി നാം ബാങ്കിൽ ചെന്നുകയറുന്നു എന്നു കരുതുക. ഒരുരൂപാ നോട്ടുകളുടെ കെട്ടുകൾ കാണുമ്പോഴേയ്ക്കു ക്യാഷ്യറുടെ മുഖം ഇരുളും: “അതെണ്ണിയെടുക്കാൻ ഇവിടെയാളില്ല” എന്നു പറഞ്ഞ് സാക്ഷാൽ കേന്ദ്രസർക്കാരിന്റെ തന്നെ നോട്ടുകെട്ടുകളെ തിരസ്കരിയ്ക്കാനാണിട.

ആളുകളല്ല, യന്ത്രങ്ങളാണിപ്പോൾ നോട്ടെണ്ണാറ്. എത്ര നോട്ടു വേണമെങ്കിലും യന്ത്രം എണ്ണിത്തരും. മിക്ക യന്ത്രങ്ങളും ഒരു മിനിറ്റുകൊണ്ട് ആയിരം നോട്ട് എണ്ണിത്തീർക്കും. പതിനായിരം നോട്ടെണ്ണാൻ പത്തു മിനിറ്റേ വേണ്ടൂ. ഇത്തരം വാദങ്ങളൊന്നും അവിടെ വിലപ്പോകാനിടയില്ല. യന്ത്രം പത്തു മിനിറ്റെടുത്തു പതിനായിരം ഒരുരൂപാ നോട്ടെണ്ണിയാൽ ബാങ്കിനു കിട്ടാൻ പോകുന്ന നിക്ഷേപം പതിനായിരം രൂപാ മാത്രം. എന്നാൽ, എണ്ണുന്നത് ഒരുരൂപാനോട്ടല്ല, രണ്ടായിരത്തിന്റെ പതിനായിരം നോട്ടുകളാണെങ്കിലോ! ബാങ്കിനു പത്തുമിനിറ്റു കൊണ്ടു രണ്ടു കോടി രൂപയുടെ നിക്ഷേപം സ്വീകരിയ്ക്കാനാകും. ബാങ്കുകൾക്കു നിക്ഷേപങ്ങൾ അത്യാവശ്യമാണ്. കുറഞ്ഞ സമയം കൊണ്ടു കൂടുതൽ നിക്ഷേപമുണ്ടാക്കാനായാൽ അത്രയും നല്ലത്. സ്വാഭാവികമായും വലിയ നോട്ടുകളോടായിരിയ്ക്കും അവർക്കു പ്രതിപത്തി. ഒരുരൂപാനോട്ടിനെ തിരസ്‌കരിയ്ക്കുന്ന കാഷ്യർ തന്നെ ആദരവോടെ എഴുന്നേറ്റു നിന്നായിരിയ്ക്കും രണ്ടായിരത്തിന്റെ പതിനായിരം രൂപാനോട്ടുകൾ സ്വീകരിയ്ക്കുന്നത്!

സർക്കാരുജോലിയിൽ നിന്നല്പം വിഭിന്നമാണു ബാങ്കുജോലി. ഓരോ വർഷം കഴിയുമ്പോഴും ഓരോ ബാങ്കും ജീവനക്കാരുടെ പ്രതിശീർഷ‌ഇടപാടും പ്രതിശീർഷലാഭവും കണക്കാക്കും. 2012-13ലെ ദേശീയശരാശരികൾ യഥാക്രമം 12.1 കോടിയും 8.3 ലക്ഷവുമായിരുന്നു. ഈ സൂചികകളിൽ മുൻനിരയിലെത്താൻ വേണ്ടി ബാങ്കുകളും ബാങ്കുജീവനക്കാരും വലിയ തുകകൾക്കു മുൻഗണന നൽകിപ്പോകുന്നതു സ്വാഭാവികമാണ്. അതുകൊണ്ട് ഒരുരൂപാനോട്ടുകളെടുക്കാൻ കാഷ്യർമാർ വൈമുഖ്യം കാണിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

നോട്ടിനേക്കാൾ പണി കുറഞ്ഞ പണരൂപങ്ങൾ ഇന്നുണ്ട്. ചെക്കു തന്നെ ഒരുദാഹരണം. വാസ്തവത്തിൽ ചെക്കിനോളം പ്രസിദ്ധിയാർജിച്ച മറ്റൊരു പണരൂപമില്ല. ഏഷ്യാനെറ്റിന്റെ ‘നിങ്ങൾക്കുമാകാം കോടീശ്വരനി’ലെ ജേതാവായ സനൂജ രാജനു സമ്മാനത്തുകയായ ഒരു കോടി രൂപ സുരേഷ് ഗോപി കൈമാറിയതു ചെക്കിന്റെ രൂപത്തിലായിരുന്നു. ‘കോൻ ബനേഗാ കരോഡ്പതി’യിൽ അചിൻ നരുലയും സർത്തക്ക് നരുലയും വിജയിച്ചപ്പോൾ അമിതാഭ് ബച്ചൻ അവർക്കു സമ്മാനിച്ചത് ഏഴു കോടി രൂപയുടെ ചെക്ക്. ഇക്കഴിഞ്ഞ യൂ എസ് ഓപ്പൻ ടെന്നീസ് ടൂർണമെന്റിൽ കപ്പു നേടിയ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്കു കിട്ടിയത് ഇരുപത്തിമൂന്നു കോടി രൂപയ്ക്കു തുല്യമായ ഡോളർ ചെക്കായിരുന്നു. കേവലം ഒമ്പതര ഇഞ്ചു നീളവും മൂന്നര ഇഞ്ചു വീതിയും മാത്രമുള്ള ചെക്ക് എന്നു വിളിയ്ക്കപ്പെടുന്ന ചെറു കടലാസ്സുകഷണത്തിന്റെ വില ഇരുപത്തിമൂന്നു കോടി രൂപയേക്കാളേറെയുമാകാം. ചെക്കിലെഴുതാവുന്ന തുകയ്ക്ക് ഒരേയൊരു പരിധിയേ ഉള്ളൂ: അക്കൗണ്ടിലെ നിക്ഷേപം. അക്കൗണ്ടിൽ പണമില്ലാതെ ചെക്കെഴുതിയാൽ രണ്ടുവർഷത്തെ ജയിൽ വാസം പ്രതീക്ഷിയ്ക്കാം; ചെക്കിന്റെ തുകയുടെ ഇരട്ടി പിഴയും.

ചെക്കിനിപ്പോഴും സമ്മാനദാനച്ചടങ്ങുകളിൽ സ്ഥാനമുണ്ടെങ്കിലും, നോട്ടിതരപണരൂപങ്ങളിൽ മുഖ്യമായത് എന്ന സ്ഥാനം കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ അതിനു നഷ്ടമായിരിയ്ക്കുന്നു. ഇന്റർനെറ്റിന്റെ സർവവും കീഴടക്കിക്കൊണ്ടുള്ള വരവാണ് അതിനു കാരണമായത്.

കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പൻ പിള്ളയിൽ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കൽ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പൻ പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയിൽ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.

ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ തൃശൂർ ശാഖയിലും കാദറുകുട്ടിയ്ക്കു കാനറാബാങ്കിന്റെ തന്നെ പൊന്നാനി ശാഖയിലുമാണ് അക്കൗണ്ട് എന്നു കരുതുക. കാദറുകുട്ടി തനിയ്ക്കാവശ്യമുള്ള കശുവണ്ടിയുടെ അളവെത്രയെന്നു ഫോണിലൂടെ ദേവസ്സിയെ അറിയിയ്ക്കുന്നു, ദേവസ്സി അതു പൊന്നാനിയിലേയ്ക്കു കൊടുത്തയയ്ക്കുന്നു. അതു കിട്ടിയ ഉടൻ അതിന്റെ വിലയായ മുന്നൂറു രൂപ ദേവസ്സിയുടെ അക്കൗണ്ടിലേയ്ക്കയയ്ക്കാൻ കാനറാബാങ്കിന്റെ പൊന്നാനി ശാഖയിലേയ്ക്കു കാദറുകുട്ടി ചെല്ലുന്നു, ഒരു പേ-ഇൻ-സ്ലിപ്പെടുത്ത് ദേവസ്സിയുടെ പേരും അക്കൗണ്ട് നമ്പറുമെഴുതുന്നു, സ്ലിപ്പും മുന്നൂറു രൂപയും കൂടി കാഷ്യർക്കു കൊടുക്കുന്നു, കാഷ്യർ തുക സ്വീകരിയ്ക്കുന്നു.

ദേവസ്സിയുടെ അക്കൗണ്ട് തൃശൂർ ശാഖയിലാണെങ്കിലും, പൊന്നാനി ശാഖക്കാർക്ക് അവരുടെ കമ്പ്യൂട്ടറിൽ ദേവസ്സിയുടെ അക്കൗണ്ടെടുത്തു തുറന്ന്, കാദറുകുട്ടി അടച്ചിരിയ്ക്കുന്ന മുന്നൂറു രൂപ അതിൽ അനായാസം വരവു വെയ്ക്കാനാകും. അവരതു ചെയ്തയുടൻ ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ എസ് എം എസ്സ് കിട്ടുന്നു: ‘സന്തോഷവാർത്ത! നിങ്ങളുടെ അക്കൗണ്ടിൽ മുന്നൂറു രൂപ വന്നിരിയ്ക്കുന്നു.’ അതിനിടയിൽ പണമടച്ച കാര്യം കാദറുകുട്ടി ദേവസ്സിയെ വിളിച്ചറിയിച്ചിട്ടുമുണ്ടാകും.

കശുവണ്ടി വാങ്ങിയ വകയിൽ ദേവസ്സി തങ്കപ്പൻ പിള്ളയ്ക്കു ആയിരം രൂപ കൊടുക്കാനുണ്ടെന്നും തങ്കപ്പൻ പിള്ളയുടെ അക്കൗണ്ട് സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലാണെന്നും കരുതുക. ദേവസ്സി സിൻഡിക്കേറ്റ് ബാങ്കിന്റെ തൃശൂർ ശാഖയിൽ ചെല്ലുന്നു. പേ-ഇൻ-സ്ലിപ്പെടുത്ത് തങ്കപ്പൻ പിള്ളയുടെ പേരും അക്കൗണ്ട് നമ്പറും തുകയുമെഴുതി, തുകയോടൊപ്പം കാഷ്യർക്കു കൊടുക്കുന്നു. കാഷ്യർ പണം സ്വീകരിച്ചയുടൻ ശാഖയിലെ മറ്റാരെങ്കിലും കമ്പ്യൂട്ടറിൽ തങ്കപ്പൻ പിള്ളയ്ക്കു കൊല്ലം ശാഖയിലുള്ള അക്കൗണ്ടെടുത്തു തുറന്ന്, ദേവസ്സിയടച്ച ആയിരം രൂപ അതിൽ വരവു വെയ്ക്കുന്നു. തങ്കപ്പൻ പിള്ളയ്ക്കും കിട്ടും, ഒരെസ്സെമ്മെസ്സ്: ‘സന്തോഷവാർത്ത! അക്കൗണ്ടിൽ ആയിരം രൂപ വന്നിരിയ്ക്കുന്നു.’

തങ്കപ്പൻ പിള്ള കാസർഗോഡ് സന്ദർശിയ്ക്കുന്നതിനിടയിൽ പലരിൽ നിന്നായി രണ്ടുലക്ഷം രൂപയ്ക്കു തോട്ടണ്ടി വാങ്ങിയെന്നു കരുതുക. പണം ഉടൻ നോട്ടായി കൊടുക്കണം. തങ്കപ്പൻ പിള്ളയുടെ പക്കൽ അത്രയും പണമില്ല. അക്കൗണ്ടിലുണ്ട്, കൈവശം ചെക്കുബുക്കുമുണ്ട്. സിൻഡിക്കേറ്റ് ബാങ്കിനു കാസർഗോഡ് ശാഖയുണ്ട്. തങ്കപ്പൻ പിള്ള അവിടേയ്ക്കു ചെല്ലുന്നു, രണ്ടുലക്ഷം രൂപയുടെ ചെക്കെഴുതിക്കൊടുക്കുന്നു, അതിന്റെ പണം നോട്ടുരൂപത്തിൽ ആവശ്യപ്പെടുന്നു. കാസർഗോഡ് ശാഖയിലുള്ളവർക്കു തങ്കപ്പൻ പിള്ളയെ തീരെ പരിചയമില്ല. പക്ഷേ, കുഴപ്പമില്ല, അവർക്കു തങ്കപ്പൻ പിള്ളയുടെ ചിത്രവും ഒപ്പിന്റെ മാതൃകയും ചെക്കു നമ്പറും മറ്റെല്ലാ വിവരങ്ങളും കമ്പ്യൂട്ടറിൽ കാണാം. അതെല്ലാം പരിശോധിച്ച്, ആളിതു തന്നെയെന്നു ബോദ്ധ്യപ്പെട്ട ശേഷം ശാഖ ചെക്കു പാസ്സാക്കുന്നു, തങ്കപ്പൻ പിള്ളയ്ക്കു പണം കൊടുക്കുന്നു.

ഇതിൽ നിന്നു ചില കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. ഒരു ബാങ്കിന്റെ ഒരു ശാഖയിലുള്ള അക്കൗണ്ടിൽ പണമടയ്ക്കാൻ ആ ബാങ്കിന്റെ മറ്റേതു ശാഖയിൽ ചെന്നാലും മതി. ഒരു ബാങ്കിന്റെ ഒരു ശാഖയിലുള്ള അക്കൗണ്ടിൽ നിന്നു പണമെടുക്കാൻ ആ ബാങ്കിന്റെ മറ്റേതു ശാഖയിൽ ചെന്നാലും മതി. ചില നിയന്ത്രണങ്ങളുണ്ടാകാം. രണ്ടുലക്ഷം രൂപ പിൻവലിയ്ക്കാൻ ചെക്കുമായി തങ്കപ്പൻ പിള്ള ചെല്ലുന്നതു കാസർഗോഡ് ജില്ലയിൽപ്പെട്ട ബദിയഡ്ക്ക ശാഖയിലാണെന്നും, ബദിയഡ്ക്ക ശാഖ വളരെച്ചെറിയ ശാഖയാണെന്നും കരുതുക. ചെറുശാഖയായതുകൊണ്ടു പെട്ടെന്നു രണ്ടുലക്ഷം രൂപ കൊടുക്കാൻ അവരുടെ പക്കലുണ്ടായെന്നു വരില്ല. ഇത്തരം അവസ്ഥയുണ്ടാകാതിരിയ്ക്കാൻ വേണ്ടി പല ശാഖകളിലും അന്യശാഖാചെക്കുകളിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു വരാം.

പണം പിൻവലിയ്ക്കലിന്മേൽ മാത്രമല്ല, പണമടവിന്മേലും നിയന്ത്രണങ്ങളുണ്ടാകാം. തങ്കപ്പൻ പിള്ളയ്ക്കു സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലുള്ള അക്കൗണ്ടിലടയ്ക്കാൻ വേണ്ടി ദേവസ്സി തൃശൂർ ശാഖയിലേയ്ക്കു കൊണ്ടു ചെല്ലുന്നത് ആയിരം രൂപയല്ല, പത്തുലക്ഷം രൂപയാണ് എന്നു സങ്കല്പിയ്ക്കുക. ‘ഇതെന്താണു സംഭവം’ എന്നു ശാഖക്കാർ ദേവസ്സിയോടു ചോദിച്ചെന്നു വരാം. കള്ളപ്പണമിടപാടൊന്നുമല്ലല്ലോ എന്നു ബോദ്ധ്യം വരുത്താൻ വേണ്ടിയായിരിയ്ക്കും ചോദ്യങ്ങൾ. ചോദ്യങ്ങൾ പലതു ചോദിച്ചാലും പണം സ്വീകരിയ്ക്കാതെ ശാഖ മടക്കിവിടുകയില്ല. നിക്ഷേപങ്ങൾക്കായി ബാങ്കുകാർ നെട്ടോട്ടമോടാറുണ്ട്. അതുകൊണ്ട്, തനിയേ വന്നുകയറിയ നിക്ഷേപത്തെ അവരൊരിയ്ക്കലും തിരസ്കരിയ്ക്കില്ല.

രണ്ടായിരാമാണ്ടിനു തൊട്ടു മുൻപും പിൻപുമുള്ള പതിറ്റാണ്ടുകളിൽ വിവരസാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം ഇന്ത്യയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കമ്പ്യൂട്ടറുകളും ഇന്റർനെറ്റും പ്രചാരത്തിലായി. ഇവ രണ്ടും ബാങ്കിംഗ് മേഖലയെ അടിമുടി മാറ്റി മറിച്ചു. അതിനു മുമ്പ്, ലെഡ്ജറുകൾ എന്നറിയപ്പെട്ടിരുന്ന ബൈന്റു ചെയ്ത, ഭാരിച്ച അക്കൗണ്ടുപുസ്തകങ്ങൾ ബാങ്കുശാഖകളിലെ സ്ഥിരം കാഴ്‌ചയായിരുന്നു. ഇടപാടുകാരുടെ അക്കൗണ്ടുകൾ ലെഡ്ജറുകളിലാണുണ്ടായിരുന്നത്. അയ്യായിരം അക്കൗണ്ടുകളുള്ളൊരു ശാഖയിൽ ഇത്തരം മുപ്പതു-നാല്പതു ലെഡ്ജറുകളെങ്കിലും ഉണ്ടാകുമായിരുന്നു. കമ്പ്യൂട്ടറുകൾ ലെഡ്ജറുകളെ സ്ഥാനഭ്രഷ്ടരാക്കി.

രണ്ടായിരം മുതൽ രണ്ടായിരത്തിപ്പത്തു വരെയുള്ള ദശാബ്ദത്തിൽ ബാങ്കുശാഖകൾ അവയുടെ മുഖ്യകേന്ദ്രവുമായി ഇന്റർനെറ്റിലൂടെ ബന്ധപ്പെടുത്തപ്പെട്ടു; ബാങ്കുകൾ റിസർവ് ബാങ്കുമായും ബന്ധപ്പെടുത്തപ്പെട്ടു. ബാങ്കിംഗ് മേഖലയെ ഒന്നാകെ സംയോജിപ്പിച്ചുകൊണ്ട് കോർബാങ്കിംഗ് എന്നൊരു സംവിധാനം നിലവിൽ വന്നു. സെൻട്രലൈസ്‌ഡ് ഓൺലൈൻ റിയൽ ടൈം എക്സ്‌ചേഞ്ച് എന്നതിന്റെ ചുരുക്കപ്പേരാണു കോർ. ഓരോ ബാങ്കുശാഖയ്ക്കും ഇന്ത്യൻ ഫൈനാൻഷ്യൽ സിസ്റ്റം കോഡ് എന്ന ഐ എഫ് എസ് കോഡ് ലഭിച്ചു. അക്കൗണ്ട് നമ്പറിലെ അക്കങ്ങളുടെ എണ്ണം കൂടി.

കോർ ബാങ്കിംഗ് സിസ്റ്റം വരുന്നതിനു മുമ്പ് ഒരു ശാഖയിലെ കസ്റ്റമർ ആ ശാഖയുടെ മാത്രം കസ്റ്റമറായിരുന്നു; ഒരു കസ്റ്റമറുടെ അക്കൗണ്ട് ഒരു ശാഖയിലെ പുസ്തകങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടിൽ പണമടയ്ക്കണമെങ്കിലും അതിൽ നിന്നു പണമെടുക്കണമെങ്കിലും കസ്റ്റമർക്ക് തന്റെ ശാഖയിൽത്തന്നെ ചെല്ലേണ്ടിവന്നിരുന്നു. കോർ ബാങ്കിംഗ് സംവിധാനം വന്നപ്പോൾ അക്കൗണ്ടുകൾ ശാഖകളിലെ വലിപ്പവും കനവുമുള്ള ലെഡ്ജറുകളിൽ നിന്നു ബാങ്കുകളുടെ ആസ്ഥാനങ്ങളിലുള്ള കേന്ദ്രസെർവറുകളിലേയ്ക്കു കുടിയേറി. കസ്റ്റമർ ഏതെങ്കിലുമൊരു ശാഖയുടെ മാത്രമല്ല, ബാങ്കിന്റെ ഒന്നാകെയുള്ള കസ്റ്റമറായിത്തീർന്നു. ‘എനിവെയർ ബാങ്കിംഗ്’ സാദ്ധ്യവുമായി.

സെർവർ എന്താണെന്നു കൂടി ഇവിടെ സൂചിപ്പിയ്ക്കാം. ഒന്നിലേറെ കമ്പ്യൂട്ടറുകളെ നിയന്ത്രിയ്ക്കുന്നൊരു കമ്പ്യൂട്ടറാണു സെർവർ. വീടുകളിലുപയോഗിയ്ക്കുന്ന കമ്പ്യൂട്ടറുകൾ പൊതുവിൽ ഡെസ്‌ക് ടോപ്പുകൾ എന്നറിയപ്പെടുന്നു. ഡെസ്കിന്റെ മുകളിലുള്ള കമ്പ്യൂട്ടറുകൾ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ. ഡെസ്ക് ടോപ്പുകളുമായി സെർവറിനു യാതൊരു സാമ്യവുമുണ്ടായെന്നു വരില്ല. അടുപ്പിച്ചടുപ്പിച്ചു വെച്ചിരിയ്ക്കുന്ന അലമാരകളോടായിരിയ്ക്കും വലിയ സെർവറുകൾക്കു സാമ്യം. അവയിരിയ്ക്കുന്ന മുറികൾ ശീതീകരിച്ചിട്ടുണ്ടാകും, അവയ്ക്കടുത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിതവുമായിരിയ്ക്കും. അടുത്തും അകലേയുമുള്ള അനേകം ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ സെർവറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും; സെർവറുടെ നിയന്ത്രണത്തിലായിരിയ്ക്കും അവ പ്രവർത്തിയ്ക്കുന്നതും. സെർവറുകൾ നിയന്ത്രിയ്ക്കുന്ന, പ്രത്യേകജോലികൾ നിർവഹിയ്ക്കുന്ന ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ വർക്ക്‌സ്റ്റേഷനുകൾ എന്ന പേരിലും അറിയപ്പെടാറുണ്ട്. ബാങ്കിന്റെ കൗണ്ടറുകളിൽ നാം കാണുന്ന കമ്പ്യൂട്ടറുകളിൽ മിക്കതും വർക്ക് സ്റ്റേഷനുകളായിരിയ്ക്കും.

ഇന്ത്യയിൽ ചെക്ക് ഉപയോഗത്തിൽ വന്നിട്ട് ഒന്നര നൂറ്റാണ്ടോളം ആയെങ്കിലും, രണ്ടു പതിറ്റാണ്ടു മുമ്പു വരെ പണത്തിന്റെ മുഖ്യമായ രൂപം നോട്ടു തന്നെയായിരുന്നു. ചെക്ക് ട്രങ്കേഷൻ (ഇതേപ്പറ്റി ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ വിവരിച്ചിട്ടുണ്ട്) എന്ന സാങ്കേതികവിദ്യ നടപ്പിൽ വന്നപ്പോൾ ചെക്കു മാറിക്കിട്ടാനുള്ള കാലതാമസം ഗണ്യമായി കുറയുകയും, ചെക്കുകൾ കൂടുതൽ പ്രചാരം നേടുകയും ചെയ്തു. ഇതു ബാങ്കിംഗ് മേഖലയിൽ നോട്ടുകളുടെ പ്രസക്തി കുറച്ചു. ഇന്റർനെറ്റും കോർബാങ്കിംഗും വന്നപ്പോൾ ചെക്കിന്റെ പ്രസക്തിയ്ക്കും ഇടിവു തട്ടി. ഇരുപതു വർഷത്തിനപ്പുറം ചെക്കു നിലവിലുണ്ടാകുമോയെന്നു കണ്ടറിയണം. ചെക്കിനു വംശനാശം സംഭവിയ്ക്കുന്നെങ്കിൽ അതിനുള്ള മുഖ്യകാരണം നെറ്റ് ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ്, സൈബർ ബാങ്കിംഗ്, ഈബാങ്കിംഗ്, വെബ് ബാങ്കിംഗ് എന്നെല്ലാമറിയപ്പെടുന്ന ഇന്റർനെറ്റ് ബാങ്കിംഗായിരിയ്ക്കും.

നെറ്റ് ബാങ്കിംഗ് പണം കൊടുക്കൽ-വാങ്ങലിനെ അനായാസമാക്കിയിരിയ്ക്കുന്നു. സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്കു പണമയയ്ക്കാൻ ദേവസ്സി ബാങ്കിന്റെ തൃശൂർ ശാഖയിലേയ്ക്കു ചെല്ലേണ്ടതില്ല. സ്വന്തം വീട്ടിലോ കടയിലോ സുഖമായിരുന്നുകൊണ്ട്, ഇന്റർനെറ്റുള്ളൊരു കമ്പ്യൂട്ടറുപയോഗിച്ച് തങ്കപ്പൻ പിള്ളയ്ക്കു പണമയയ്ക്കാൻ ദേവസ്സിയ്ക്കിന്നു സാധിയ്ക്കും. നെറ്റ് ബാങ്കിംഗിലൂടെ തന്റെ അക്കൗണ്ടിൽ ഇടപാടുകൾ നടത്താൻ വേണ്ടി അതിനുള്ള യൂസർ നെയിമും പാസ്‌വേർഡുകളും ആദ്യം തന്നെ ദേവസ്സി കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ നിന്നു വാങ്ങുന്നു. ബാങ്കിന്റെ വെബ്സൈറ്റിൽ അവയുപയോഗിച്ചു ദേവസ്സി ലോഗിൻ ചെയ്യുന്നു, തന്റെ അക്കൗണ്ടെടുത്തു തുറന്ന്, പണമയയ്ക്കലിനുള്ള ലിങ്കു ക്ലിക്കു ചെയ്യുന്നു.

തങ്കപ്പൻ പിള്ളയ്ക്കു പണമയയ്ക്കാനാകും മുൻപ്, ദേവസ്സി തങ്കപ്പൻ പിള്ളയെ ഗുണഭോക്താവ് അഥവാ ബെനിഫിഷ്യറി ആയി കാനറാബാങ്കിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഗുണഭോക്താവിന്റെ പേര്, ബാങ്കിന്റെ പേര്, ബാങ്കിന്റെ ശാഖയുടെ പേര്, ശാഖയുടെ ഐ എഫ് എസ് കോഡ് എന്നീ നാലു വിവരങ്ങളാണ് ഇതിനാവശ്യം. ഈ വിവരങ്ങൾ യഥാവിധി നൽകിയ ശേഷവും, ഗുണഭോക്താവിന്റെ പേരു രജിസ്റ്റർ ചെയ്തു കിട്ടാൻ അല്പസമയം എടുത്തെന്നു വരാം. ഈ പ്രക്രിയയ്ക്കു സ്റ്റേറ്റ് ബാങ്ക് നാലു മണിക്കൂർ എടുക്കുന്നു. എച്ച് ഡി എഫ് സി ബാങ്കാകട്ടെ, മുപ്പതു മിനിറ്റു മാത്രവും. ബാങ്കുശാഖകളുടെ ഐ എഫ് എസ് കോഡുകൾ അതതു ബാങ്കുകളുടെ വെബ്സൈറ്റുകളിൽ അനായാസം കണ്ടെത്താനാകും. മറ്റു പല വെബ്സൈറ്റുകളിലും ഐ എഫ് എസ് കോഡുകൾ കാണാം. പുതിയ പാസ്സ്ബുക്കുകളിലും അവയുണ്ട്.

ഏതാനും മണിക്കൂറിനുള്ളിൽ തങ്കപ്പൻ പിള്ളയെ ഗുണഭോക്താവായി രജിസ്റ്റർ ചെയ്തതായുള്ള സന്ദേശം ദേവസ്സിയുടെ മൊബൈൽ ഫോണിലെത്തും. തുടർന്നു പണമയയ്ക്കാം. പണമയയ്ക്കാനായി കാനറാബാങ്കിന്റെ വെബ്സൈറ്റിലുള്ള അക്കൗണ്ട്പേജ് ദേവസ്സി വീണ്ടും തുറക്കുന്നു. പണമയയ്ക്കലിനുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുന്നു. ഗുണഭോക്താക്കളുടെ ലിസ്റ്റ് എടുക്കുന്നു. ലിസ്റ്റിൽ തങ്കപ്പൻ പിള്ളയുടെ പേരുണ്ട്, അതിൽ ക്ലിക്കു ചെയ്യുന്നു. ‘മേക്ക് എ ട്രാൻസാക്‌ഷൻ’ എന്ന ലിങ്ക് എടുക്കുന്നു, തുകയെഴുതാനുള്ള കളത്തിൽ ആയിരം രൂപയെന്നു രേഖപ്പെടുത്തുന്നു, ഇടപാടുകൾക്കു പ്രത്യേകമായുള്ള പാസ്‌വേർഡ് രേഖപ്പെടുത്തുന്നു, എസ്സ് എം എസ്സിലൂടെ കിട്ടുന്ന ഒറ്റത്തവണപ്പാസ്‌വേർഡ് രേഖപ്പെടുത്തുന്നു, സബ്‌മിറ്റ് അല്ലെങ്കിൽ സമാനമായ ബട്ടണിൽ ക്ലിക്കു ചെയ്യുന്നു, പണമയയ്ക്കൽ പ്രക്രിയ വിജയകരമായെന്ന സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു.

മുകളിൽ വിവരിച്ചിരിയ്ക്കുന്ന പ്രക്രിയ താത്വികമായി മാത്രം ശരിയാണ്; പ്രാവർത്തികതലത്തിൽ, വിഭിന്ന ബാങ്കുകളിൽ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, പണമയയ്ക്കൽ അനായാസം നടക്കും. ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണമയയ്ക്കുന്നതു വിശദീകരിയ്ക്കുന്ന വീഡിയോകൾ യൂട്യൂബിലുണ്ട്. അവയിൽ ഒന്നോ രണ്ടോ എണ്ണം ഒന്നു രണ്ടു തവണ കണ്ടാൽ പണമയയ്ക്കൽ അനായാസം നടത്താനാകും. അതുകൊണ്ട് അത്തരം പ്രാവർത്തികതലങ്ങളിലേയ്ക്ക് ഈ ലേഖനം കടക്കുന്നില്ല. പണമയയ്ക്കലുകളെത്തുടർന്ന്, അണിയറയ്ക്കു പിന്നിൽ നടക്കുന്ന പ്രക്രിയകൾ വിവരിയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ദേവസ്സി തന്റെ അക്കൗണ്ടിൽ നിന്നു തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിലേയ്ക്കു നെറ്റ് ബാങ്കിംഗിലൂടെ പണമയച്ചുകഴിഞ്ഞു എന്നു കരുതുക. കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ ദേവസ്സിയ്ക്കുള്ള അക്കൗണ്ടിൽ നിന്നു പണം സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്ക് എങ്ങനെ ചെന്നെത്തുന്നു? ദേവസ്സി അയച്ച പണം നേരേ സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലേയ്ക്കു പോകുന്നില്ല. അല്പം വളഞ്ഞ വഴിയിലൂടെയാണു പണത്തിന്റെ സഞ്ചാരം. അതു ചുരുക്കി വിവരിയ്ക്കാം.

ബാങ്കുകൾക്കെല്ലാം റിസർവ് ബാങ്കിൽ അക്കൗണ്ടുകളുണ്ട്, ആ അക്കൗണ്ടുകളിൽ കുറേയേറെ പണം ബാങ്കുകൾ നിക്ഷേപിച്ചു വെച്ചിട്ടുമുണ്ട്. ദേവസ്സി പണമയയ്ക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞ ഉടൻ കാനറാബാങ്കിന്റെ ബന്ധപ്പെട്ട കേന്ദ്രം ദേവസ്സിയുടെ അക്കൗണ്ടിൽ ആയിരം രൂപ കുറവു ചെയ്യുന്നു. തുടർന്നവർ റിസർവ് ബാങ്കിലേയ്ക്കൊരു സന്ദേശമയയ്ക്കുന്നു: ‘ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത് സിൻഡിക്കേറ്റ് ബാങ്കിനു കൊടുക്കുക; അതവരുടെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള ഇത്രാമതു നമ്പർ അക്കൗണ്ടിൽ വരവു വെയ്ക്കാൻ നിർദ്ദേശിയ്ക്കുക.’ സന്ദേശം ഹ്രസ്വമായിരിയ്ക്കും; അതിൽ ഐ എഫ് എസ് കോഡ്, അക്കൗണ്ട് നമ്പർ മുതലായ വിവരങ്ങൾ അടങ്ങിയിരിയ്ക്കും.

കാനറാബാങ്കിൽ നിന്നു നിർദ്ദേശം കിട്ടിയ ഉടൻ റിസർവ് ബാങ്ക് കാനറാബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത് സിൻഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു, തുക അവരുടെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള അക്കൗണ്ടിൽ വരവു വെയ്ക്കണമെന്നു നിർദ്ദേശിയ്ക്കുകയും ചെയ്യുന്നു. സിൻഡിക്കേറ്റ് ബാങ്ക് അതനുസരിച്ചു പ്രവർത്തിയ്ക്കുന്നു. ഐ എഫ് എസ് കോഡും അക്കൗണ്ട് നമ്പറുമുള്ളതുകൊണ്ട്, തുക തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽത്തന്നെ വരവു വെച്ചു കിട്ടുന്നു.

ഇത്തരത്തിൽ ബാങ്കുകൾ വഴി പണമയയ്ക്കാൻ ഇന്നു ചില സംവിധാനങ്ങളുണ്ട്: അവ താഴെ കൊടുക്കുന്നു:

നാഷണൽ ഇലക്‌ട്രോണിക്ക് ഫണ്ട്സ് ട്രാൻസ്‌ഫർ (എൻ ഇ എഫ് ടി അഥവാ നെഫ്റ്റ്)

റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്റ് (ആർ റ്റി ജി എസ്)

ഇവയിൽ നിന്നു വ്യത്യസ്തമായ ഒരു സംവിധാനം കൂടിയുണ്ട്: ഇമ്മീഡിയറ്റ് പേയ്‌മെന്റ് സിസ്റ്റം (ഐ എം പി എസ്).

നെഫ്റ്റ്, ആർ റ്റി ജി എസ് എന്നിവയിലൂടെ റിസർവ് ബാങ്കിന്റെ പ്രവൃത്തിദിനങ്ങളിൽ മാത്രമേ, പണമയയ്ക്കാനാകൂ. പ്രവൃത്തിദിനങ്ങളിൽത്തന്നെ, രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു മണി വരെ മാത്രമേ നെഫ്റ്റു വഴിയുള്ള പണമയയ്ക്കൽ നടക്കുകയുള്ളൂ; ശനിയാഴ്‌ചകൾ പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും ആകാറുണ്ട്. പ്രവൃത്തിദിനങ്ങളായ ശനിയാഴ്‌ചകളിൽ രാവിലെ എട്ടു മുതൽ ഒരു മണി വരെയാണു നെഫ്റ്റു വഴിയുള്ള പണമയയ്ക്കൽ നടക്കുന്നത്. ആർ റ്റി ജി എസ്സിലൂടെയുള്ള പണമയയ്ക്കൽ സാധാരണ പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലര വരേയും, പ്രവൃത്തിദിനങ്ങളായ ശനിയാഴ്‌ചകളിൽ ഒമ്പതു മുതൽ രണ്ടു വരേയും നടക്കുന്നു.

പ്രവൃത്തിദിനങ്ങളായ ശനിയാഴ്‌ചകളിലെ പ്രവർത്തനസമയം മറ്റു പ്രവൃത്തിദിനങ്ങളിലേതിനു തുല്യമാകയാൽ, നെഫ്റ്റ്, ആർ റ്റി ജി എസ്സ് എന്നിവയിൽ ശനിയാഴ്‌ചകളിലും മറ്റു പ്രവൃത്തിദിനങ്ങളിലെ സമയക്രമം തന്നെ പിന്തുടരാൻ റിസർവ് ബാങ്കിനെ നിർബന്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

മുകളിൽ സൂചിപ്പിച്ച സമയങ്ങൾ റിസർവ് ബാങ്കിന്റേതാണ്. ഈ സംവിധാനങ്ങളുപയോഗിച്ചു പണമയയ്ക്കുന്ന ബാങ്കുകളുടെ സമയനിഷ്‌കർഷകൾ വ്യത്യസ്തമായിരിയ്ക്കും. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഏഴു മണി വരെ നെഫ്റ്റ് അയയ്ക്കാമെങ്കിൽ ആറര മണി വരെ മാത്രമേ ഐസിഐസിഐ ബാങ്കിൽ നെഫ്റ്റയയ്ക്കാനാകൂ. എച്ച് ഡി എഫ് സി ബാങ്കിലാകട്ടെ, ആറു മണി വരെ മാത്രവും.

ഐ എം പി എസ്സിനു സമയപരിധികളില്ല; അവധിദിനങ്ങളിൽപ്പോലും ഐ എം പി എസ് വഴിയുള്ള പണമയയ്ക്കൽ നിർബാധം നടക്കും.

നെഫ്റ്റിലൂടെ അയയ്ക്കുന്ന പണം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെച്ചു കിട്ടാൻ രണ്ടോ മൂന്നോ മണിക്കൂറെടുത്തെന്നു വരാം. നെഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നൊരു ശാഖ ഓരോ ബാങ്കിനും മുംബൈയിലുണ്ട്; നെഫ്റ്റ് പൂളിംഗ് സെന്റർ എന്ന് ആ ശാഖ അറിയപ്പെടുന്നു. ദേവസ്സിയുടെ സന്ദേശം കിട്ടിയ ഉടൻ കാനറാബാങ്കിന്റെ മുംബൈയിലുള്ള നെഫ്റ്റ് പൂളിംഗ് സെന്ററാണു ദേവസ്സിയുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപ കുറവു ചെയ്യുന്നതും റിസർവ് ബാങ്കിനു ബന്ധപ്പെട്ട സന്ദേശമയയ്ക്കുന്നതും.

നെഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മുംബൈയിൽ റിസർവ് ബാങ്കിനുമുണ്ടൊരു പ്രത്യേക കേന്ദ്രം. അതു നെഫ്റ്റ് ക്ലിയറിംഗ് സെന്റർ എന്നറിയപ്പെടുന്നു. ദേവസ്സിയുടെ പണമയയ്ക്കലിടപാടിൽ കാനറാബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖ റിസർവ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് സെന്ററിനാണു സന്ദേശമയയ്ക്കുന്നത്.

‘ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത് സിൻഡിക്കേറ്റ് ബാങ്കിനു കൊടുക്കുക; അതവരുടെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള ഇത്രാമതു നമ്പർ അക്കൗണ്ടിൽ വരവു വെയ്ക്കാൻ നിർദ്ദേശിയ്ക്കുക’ എന്ന സന്ദേശം കാനറാബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയിൽ നിന്നു കിട്ടിയ ഉടൻ റിസർവ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് കേന്ദ്രം കാനറാബാങ്കിനു റിസർവ് ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത്, സിൻഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു; അതോടൊപ്പം കാനറാബാങ്കിന്റെ നിർദ്ദേശം സിൻഡിക്കേറ്റ് ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് സെന്ററിനു കൈമാറുകയും ചെയ്യുന്നു.

റിസർവ് ബാങ്കു നിർവഹിയ്ക്കുന്ന ഈ ജോലിയ്ക്കു നെഫ്റ്റ് സെറ്റിൽമെന്റ് എന്നു പറയുന്നു. ഇത് ഒരു മണിക്കൂർ ഇടവിട്ടു മാത്രമാണു റിസർവ് ബാങ്കു ചെയ്യുന്നത്. ഒന്നാമത്തെ നെഫ്റ്റ് സെറ്റിൽമെന്റ് എട്ടുമണിയ്ക്കു നടക്കുന്നു. രണ്ടാമത്തേത് ഒമ്പതുമണിയ്ക്ക്. പന്ത്രണ്ടാമത്തേതു വൈകുന്നേരം ഏഴുമണിയ്ക്കു നടക്കുന്നതോടെ ഒരു സാധാരണ പ്രവൃത്തിദിനത്തിലെ നെഫ്റ്റ് സെറ്റിൽമെന്റുകൾ സമാപിയ്ക്കുന്നു.

റിസർവ് ബാങ്കിന്റെ നെഫ്റ്റ് ക്ലിയറിംഗ് സെന്ററിൽ നിന്ന് ഒരു ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയ്ക്കു പണം കിട്ടിക്കഴിഞ്ഞാൽ, അതു പരമാവധി രണ്ടു മണിക്കൂറിനകം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ തുക വരവു വെച്ചിരിയ്ക്കണം എന്നാണു നിബന്ധന. ദേവസ്സി രാവിലെ അയച്ച പണം റിസർവ് ബാങ്കിന്റെ പതിനൊന്നു മണിയ്ക്കുള്ള സെറ്റിൽമെന്റിലൂടെ സിൻഡിക്കേറ്റ് ബാങ്കിന്റെ നെഫ്റ്റ് പൂളിംഗ് ശാഖയ്ക്കു കിട്ടിക്കഴിഞ്ഞാൽ, ഒരു മണിയ്ക്കുള്ളിൽ സിൻഡിക്കേറ്റ് ബാങ്ക് തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽ പണം വരവു വെച്ചിരിയ്ക്കണം എന്നർത്ഥം.

നെഫ്റ്റിലൂടെ അയച്ചുകഴിഞ്ഞ പണം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെച്ചുകിട്ടാൻ മൂന്നു മണിക്കൂറോ അതിലധികമോ വേണ്ടി വരാമെങ്കിലും, പ്രായേണ ഒന്നൊന്നര മണിക്കൂർ മതിയാകാറുണ്ട്. ചെക്കു മാറിക്കിട്ടാനുണ്ടായിരുന്ന എട്ടുപത്തു ദിവസത്തെ കാലതാമസവുമായി താരതമ്യം ചെയ്യുമ്പോൾ നെഫ്റ്റ് എടുക്കുന്ന മൂന്നു മണിക്കൂർ സമയം ഒരു താമസമേയല്ല എന്നു തോന്നാമെങ്കിലും, പണമയയ്ക്കുന്നയാൾ അതയച്ച നിമിഷം തന്നെ ഗുണഭോക്താവിനു പണം കിട്ടുകയാണു വേണ്ടത്. ഒരു മിനിറ്റു പോലും താമസമുണ്ടാകാതെ തന്നെ അതു സാദ്ധ്യമാക്കുന്ന സാങ്കേതികവിദ്യ ഇന്നു ലഭ്യമായതിനാൽ, അതുപയോഗിച്ച് നെഫ്റ്റിനെ ഒരു തത്സമയസേവനമാക്കി പരിഷ്‌കരിയ്ക്കാവുന്നതേയുള്ളൂ. കാലക്രമേണ റിസർവ് ബാങ്ക് ഇതു നടപ്പിൽ വരുത്തുമെന്നു പ്രതീക്ഷിയ്ക്കാം.

നെഫ്റ്റ് സെറ്റിൽമെന്റുകൾ ഓരോ മണിക്കൂറിടവിട്ടു മാത്രം നടക്കുമ്പോൾ ആർ റ്റി ജി എസ്സിൽ ഓരോ നിമിഷവും സെറ്റിൽമെന്റു നടക്കുന്നു. സന്ദേശം കിട്ടിയയുടൻ റിസർവ് ബാങ്ക് പണമയച്ചയാളുടെ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നു പണമെടുത്ത് ഗുണഭോക്താവിന്റെ ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു. തുടർന്നുള്ള അരമണിക്കൂറിനുള്ളിൽ ഗുണഭോക്താവിന്റെ ബാങ്ക് ഗുണഭോക്താവിന്റെ അക്കൗണ്ടിൽ തുക വരവുവെച്ചിരിയ്ക്കണം എന്നാണു റിസർവ് ബാങ്കിന്റെ നിബന്ധന. നെഫ്റ്റിന്റെ സെറ്റിൽമെന്റുകൾ രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ, ആകെ പതിനൊന്നു മണിക്കൂർ നടക്കുമ്പോൾ ആർ റ്റി ജി എസ്സിന്റേത് എഴര മണിക്കൂർ മാത്രം നടക്കുന്നു. ശനിയാഴ്‌ചകളിൽ നെഫ്റ്റും ആർ റ്റി ജി എസ്സും അഞ്ചു മണിക്കൂർ വീതം നടക്കുന്നു; ഇതും മറ്റു പ്രവൃത്തിദിനങ്ങളിലേതിനോടു തുല്യമാക്കാനുണ്ട്.

ഒരു രൂപ മുതലുള്ള ഏതു തുക വേണമെങ്കിലും നെഫ്റ്റു വഴി അയയ്ക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിട്ടുണ്ടെങ്കിലും, വ്യത്യസ്തബാങ്കുകൾ അതിനു പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐസിഐസിഐ ബാങ്കും എച്ച് ഡി എഫ് സി ബാങ്കും നെഫ്റ്റു വഴിയുള്ള പണമയയ്ക്കലിന് ഏർപ്പെടുത്തിയിരിയ്ക്കുന്ന പരിധി പത്തു ലക്ഷമാണ്. ആർ റ്റി ജി എസ്സ് വഴിയുള്ള പണമയയ്ക്കലിന് അവർ മൂവരും ഏർപ്പെടുത്തിയിരിയ്ക്കുന്ന പരിധിയും പത്തുലക്ഷം തന്നെ. സ്റ്റേറ്റ് ബാങ്കിൽ വ്യാപാർ, വിസ്താർ എന്നു പേരുള്ള ചില അക്കൗണ്ടുകളുണ്ട്. വ്യാപാർ അക്കൗണ്ടുകളിൽ നിന്നു നെഫ്റ്റും ആർ റ്റി ജി എസ്സും വഴി അമ്പതു ലക്ഷം വരെ ട്രാൻസ്‌ഫർ ചെയ്യാവുന്നതാണ്. വിസ്താർ അക്കൗണ്ടുകളിൽ നിന്ന് അഞ്ഞൂറു ലക്ഷം വരേയും. ഇവ രണ്ടും കോർപ്പറെറ്റ് അക്കൗണ്ടുകളാണ്. ആർ റ്റി ജി എസ്സിൽ രണ്ടു ലക്ഷം രൂപയേക്കാൾ കുറഞ്ഞ തുകകളുടെ ട്രാൻസ്‌ഫർ അനുവദിച്ചിട്ടില്ല.

മറ്റന്നാൾ പ്രവൃത്തിദിനമാണെന്നും അന്ന് ആയിരം രൂപയുടെ ട്രാൻസ്‌ഫർ നടക്കണമെന്നു ദേവസ്സി ആഗ്രഹിയ്ക്കുന്നുണ്ടെന്നും കരുതുക; അതിനുള്ള നിർദ്ദേശം ഓൺലൈനായി ഇന്നു തന്നെ കൊടുത്തുവെയ്ക്കാവുന്നതാണ്. അതിനുള്ള തുക അക്കൗണ്ടിൽ ഒരുക്കി വെച്ചിരിയ്ക്കണം എന്നു മാത്രം. മറ്റന്നാൾ തന്നെ ബാങ്ക് പണം അയച്ചിരിയ്ക്കും. ഒരു സമീപഭാവിതീയതിയിൽ നടക്കേണ്ടുന്ന പണമയയ്ക്കൽ ഇപ്പോൾത്തന്നെ ഏർപ്പാടാക്കി വെയ്ക്കാനാകും എന്നു ചുരുക്കം.

കോർബാങ്കിംഗിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ബാങ്കുശാഖകൾക്കും പ്രത്യേകം നമ്പറുകളുണ്ട്. അവയ്ക്കാണ് ഐ എഫ് എസ് കോഡുകൾ എന്നു പറയുന്നത്. പതിനൊന്ന് അക്കങ്ങളോ അക്ഷരങ്ങളോ ചേർന്നൊരു നമ്പറാണ് ഐ എഫ് എസ് കോഡ്. അതിന്റെ ഇടതറ്റത്തുള്ള നാലക്കങ്ങൾ അക്ഷരത്തിലുള്ളവയായിരിയ്ക്കും; അവ ബാങ്കിനെ സൂചിപ്പിയ്ക്കുന്നു. വലതറ്റത്തുള്ള ആറെണ്ണം ബാങ്കുശാഖയെ സൂചിപ്പിയ്ക്കുന്നു. ഇവയ്ക്കിടയിലുള്ള പൂജ്യം ഭാവിഉപയോഗത്തിനുള്ളതാണ്.

ഒരു ശാഖയുടെ ഐ എഫ് എസ് കോഡ് മറ്റൊരു ശാഖയ്ക്കുണ്ടാവില്ല. ഐ എഫ് എസ് കോഡും അക്കൗണ്ട് നമ്പറും ശരിയാണെങ്കിൽ തുക വഴിതെറ്റിപ്പോകുകയില്ല; പണം ഉദ്ദിഷ്‌ട അക്കൗണ്ടിൽത്തന്നെ, കൃത്യമായി എത്തിച്ചേരുന്നു. നെഫ്റ്റു വഴി അയച്ച പണം എന്തെങ്കിലും കാരണത്താൽ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവുവെയ്ക്കാനാകാതെ വന്നാൽ, ഗുണഭോക്താവിന്റെ ബാങ്ക് രണ്ടു മണിക്കൂറിനകം തുക തിരിച്ചയച്ചിരിയ്ക്കണം എന്നാണു നിലവിലുള്ള നിർദ്ദേശം; തുക അയച്ചയാളുടെ അക്കൗണ്ടിലേയ്ക്ക് അന്നു തന്നെ അതു മടങ്ങിച്ചെല്ലും. ഇതൊക്കെയാണെങ്കിലും, നെഫ്റ്റിലൂടെ അയച്ച തുക പലപ്പോഴും ദിവസങ്ങളോളം അക്കൗണ്ടിൽ വരവു വെയ്ക്കാതെയോ തിരികെപ്പോകാതെയോ ഇരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആർ റ്റി ജി എസ്സു വഴി അയച്ച പണം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കാനാകുന്നില്ലെങ്കിൽ, അത് ഒരു മണിക്കൂറിനുള്ളിൽ പണമയച്ചയാളുടെ അക്കൗണ്ടിൽ തിരികെയെത്തണമെന്നു റിസർവ് ബാങ്ക് നിഷ്‌കർഷിയ്ക്കുന്നു.

സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിലേയ്ക്കു മാത്രമല്ല, ലോൺ അക്കൗണ്ടുകളിലേയ്ക്കും പണമയയ്ക്കാനാകും. അയയ്ക്കുന്ന തുക ലോൺ അക്കൗണ്ടിൽ ശേഷിപ്പുള്ള തുകയേക്കാൾ കൂടുതലാകരുത്. ലോൺ അക്കൗണ്ടിലെ ബാലൻസിനേക്കാൾ ഉയർന്ന തുക അയച്ചുപോയാൽ അതു മടങ്ങിപ്പോകും.

ദേവസ്സിയ്ക്കു കാനറാബാങ്കിന്റെ തൃശൂർ ശാഖയിലുള്ള അക്കൗണ്ടിൽ മുന്നൂറു രൂപ അടയ്ക്കാൻ വേണ്ടി കാദറുകുട്ടി കാനറാബാങ്കിന്റെ പൊന്നാനി ശാഖയിൽ ചെന്നാൽ മതിയെന്നു മുകളിലെ ഒരു ഖണ്ഡികയിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം വീട്ടിലോ കടയിലോ ഇരുന്നുകൊണ്ടു തന്നെ നെറ്റ് ബാങ്കിംഗുപയോഗിച്ച്, സ്വന്തം അക്കൗണ്ടിൽ നിന്നു ദേവസ്സിയുടെ അക്കൗണ്ടിലേയ്ക്ക് അനായാസം പണമയയ്ക്കാൻ കാദറുകുട്ടിയ്ക്കാകും. കാനറാബാങ്കിൽ നിന്നു പണം മറ്റൊരു ബാങ്കിലേയ്ക്കു പോകേണ്ടതില്ലാത്തതുകൊണ്ട് നെഫ്റ്റ്, ആർ റ്റി ജി എസ്സ് എന്നിവയുടേയും ഐ എഫ് എസ് കോഡിന്റേയും ആവശ്യം ഇത്തരം പണമയയ്ക്കലുകൾക്കില്ല. ഓരോ ബാങ്കും അതിന്റെ ഓരോ ശാഖയ്ക്കും ഐ എഫ് എസ് കോഡല്ലാത്തൊരു കോഡ് നൽകിയിട്ടുണ്ട്; അതിനു ശാഖാ കോഡ് എന്നു പറയുന്നു. ബാങ്കിൽ നിന്നു പുറത്തുപോകേണ്ടതില്ലാത്ത പണമയയ്ക്കലുകൾക്കു ശാഖാ കോഡ്, ഗുണഭോക്താവിന്റെ പേര്, ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പർ എന്നിവ മാത്രം മതിയാകും. പണമയച്ചയുടൻ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെച്ചു കിട്ടുകയും ചെയ്യും. പ്രവർത്തനസമയങ്ങളിൽ മാത്രമേ ഇതു നടക്കൂ എന്നൊരു പരിമിതിയുണ്ട്.

നെഫ്റ്റും ആർ റ്റി ജി എസ്സും വഴിയുള്ള പണമയയ്ക്കലുകൾ നിശ്ചിതദിവസങ്ങളിലും നിശ്ചിതസമയങ്ങളിലും മാത്രമേ നടക്കുകയുള്ളൂ എന്നു മുകളിൽ സൂചിപ്പിച്ചു. ഗുണഭോക്താവിന്റെ അക്കൗണ്ടിൽ പണം വരവു വെച്ചു കിട്ടാൻ രണ്ടു മൂന്നു മണിക്കൂറോളം താമസവുമുണ്ടാകും. ഇതരസമയങ്ങളിലും ഇതരദിവസങ്ങളിലും അവ നടക്കുകയില്ല. ഇയ്യിടെ കേരളത്തിലെ ബാങ്കുകൾക്ക് അഞ്ചവധിദിനങ്ങൾ തുടരെത്തുടരെ കിട്ടി. ബാങ്കവധിദിനങ്ങളിൽ നെഫ്റ്റും ആർ റ്റി ജി എസ്സും പ്രവർത്തിയ്ക്കുകയില്ല, അവ വഴി പണമയയ്ക്കാനൊരു മാർഗവുമില്ല.

ഇവയിൽ നിന്നു വ്യത്യസ്തമാണ് ഐ എം പി എസ്സ് എന്ന പണമയയ്ക്കൽ സംവിധാനം. പ്രവൃത്തിദിനമെന്നോ അവധിദിനമെന്നോ, പകലെന്നോ രാവെന്നോ നോക്കാതെ, ഇരുപത്തിനാലു മണിക്കൂറും പണം അയയ്ക്കാനും സ്വീകരിയ്ക്കാനും ഈ സംവിധാനം സജ്ജമാണ്. അയച്ച ഉടൻ പണം ഗുണഭോക്താവിന്റെ അക്കൗണ്ടിൽ വരവു വെച്ചു കിട്ടുകയും ചെയ്യുന്നു. ചില ബാങ്കുകളിൽ ഐ എം പി എസ്സിനു സമയപരിധികളുണ്ട്. ഉദാഹരണത്തിന്, രാവിലെ എട്ടു മുതൽ വൈകീട്ട് എട്ടു വരെ മാത്രമേ ഐ എം പി എസ്സിലൂടെ പണമയയ്ക്കാനാകൂ എന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്‌കർഷിയ്ക്കുന്നു. ഇത്തരം നിഷ്‌കർഷകൾ ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയ്ക്കില്ല; ഐ എം പി എസ്സു വഴി എന്നും എപ്പോഴും പണമയയ്ക്കാമെന്ന് അവർ പറയുന്നു.

നെഫ്റ്റും ആർ റ്റി ജി എസ്സും റിസർവ് ബാങ്കിന്റെ സംവിധാനങ്ങളാണെങ്കിൽ, ഐ എം പി എസ്സ് എന്ന പണമയയ്ക്കൽ സംവിധാനം നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ എന്നു ചുരുക്കപ്പേർ) എന്നൊരു സ്ഥാപനത്തിന്റേതാണ്. റിസർവ് ബാങ്കു തന്നെ ജന്മം നൽകിയിരിയ്ക്കുന്ന, ലാഭേച്ഛ കൂടാതെ പ്രവർത്തിയ്ക്കുന്നൊരു സ്ഥാപനമാണ് എൻ പി സി ഐ.

ഒഴിവുദിനമായാൽപ്പോലും ഇരുപത്തിനാലു മണിക്കൂറും പണമയയ്ക്കാമെന്നുള്ളത് ഐ എം പി എസ്സിന്റെ വലിയൊരു വൈശിഷ്ട്യമാണെങ്കിലും, അതിലൂടെ അയയ്ക്കാവുന്ന പണത്തിനുള്ള പരിധികൾ താരതമ്യേന താഴ്‌ന്നതാണ്. ഐ എം പി എസ്സിലൂടെ മൂന്നു തരത്തിൽ പണമയയ്ക്കാം:

(1) ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പറും ബാങ്കുശാഖയുടെ ഐ എഫ് എസ് കോഡും ഉപയോഗിച്ച്. ഇതു നെഫ്റ്റിനു സമാനമാണ്.

(2) മൊബൈൽ നമ്പറും മൊബൈൽ മണി ഐഡന്റിഫൈയർ (എം എം ഐ ഡി) എന്നൊരു ഐഡിയുമുപയോഗിച്ച്.

(3) ആധാർ നമ്പറുപയോഗിച്ച്.

ഐ എം പി എസ്സിലൂടെ മൊബൈൽ നമ്പറും എം എം ഐ ഡിയും ഉപയോഗിച്ച് അയയ്ക്കുന്നതിനേക്കാൾ വലിയ തുകകൾ അക്കൗണ്ട് നമ്പറും ഐ എഫ് എസ് കോഡുമുപയോഗിച്ച് അയയ്ക്കാൻ ബാങ്കുകൾ അനുവദിയ്ക്കുന്നു. അക്കൗണ്ട് നമ്പറും ഐ എഫ് എസ് കോഡുമുപയോഗിച്ച് ഐ എം പി എസ്സിലൂടെ രണ്ടു ലക്ഷം വരെ അയയ്ക്കാൻ ഐ സി ഐ സി ഐ ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കും അനുവദിയ്ക്കുമ്പോൾ സ്റ്റേറ്റ് ബാങ്ക് അമ്പതിനായിരം രൂപ വരെ മാത്രം അനുവദിയ്ക്കുന്നു. മൊബൈൽ ഫോൺ നമ്പറും എം എം ഐ ഡിയുമുപയോഗിച്ചു പണമയയ്ക്കുമ്പോഴുള്ള പരിധികൾ ഇതിലേറെ താഴ്‌ന്നവയാണ്: ഐസിഐസിഐ ബാങ്കു പതിനായിരം രൂപയും, എച്ച് ഡി എഫ് സി ബാങ്ക് അയ്യായിരം രൂപയും അനുവദിയ്ക്കുന്നു. ഇക്കാര്യത്തിൽ അല്പം കൂടി ഉദാരമാണു സ്റ്റേറ്റ് ബാങ്കിന്റെ നയം: തുടക്കത്തിലുള്ള പതിനായിരമെന്ന നിബന്ധനയ്ക്കു ശേഷം അമ്പതിനായിരം രൂപ വരെ അനുവദിയ്ക്കുന്നു. ഐ എം പി എസ്സിനു വ്യത്യസ്തബാങ്കുകൾ വ്യത്യസ്തപരിധികൾ നിശ്ചയിയ്ക്കുന്നെന്നു വ്യക്തം.

നെഫ്റ്റ്, ആർ റ്റി ജി എസ്സ് എന്നിവയുപയോഗിച്ചുള്ള പണമയയ്ക്കൽ ബാങ്കുകളുടെ ഒഴിവുദിനങ്ങളിൽ സാദ്ധ്യമല്ലെന്നിരിയ്ക്കെ, ഐ എം പി എസ്സിൽ ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോൾ പോലും ഗുണഭോക്താവിന്റെ അക്കൗണ്ടിൽ പണം വരവു വെച്ചുകിട്ടുന്നതെങ്ങനെ? അതും നിമിഷാർദ്ധത്തിനുള്ളിൽ!

നെഫ്റ്റ്, ആർ റ്റി ജി എസ്സ് എന്നിവയുടെ സെറ്റിൽമെന്റുകൾ റിസർവ് ബാങ്കു നടത്തുന്നു എന്നു മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഐ എം പി എസ്സിലെ സെറ്റിൽമെന്റുകൾ നടത്തുന്നതു നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷനാണ്. അതെങ്ങനെയെന്നു നോക്കാം.

കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ തനിയ്ക്കുള്ള അക്കൗണ്ടിൽ നിന്നു ദേവസ്സി സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിൽ തങ്കപ്പൻ പിള്ളയ്ക്കുള്ള അക്കൗണ്ടിലേയ്ക്ക് ഐ എം പി എസ്സു വഴി, നെറ്റ് ബാങ്കിംഗുപയോഗിച്ച് ഒരു ഞായറാഴ്‌ച ആയിരം രൂപ അയയ്ക്കുന്നു എന്നു കരുതുക. ഐ എം പി എസ്സ് സംവിധാനം സദാ സേവനനിരതരാണ്, ജാഗരൂകരാണ്. അതുകൊണ്ട്, ഞായറാഴ്‌ചയാണെങ്കിലും, ദേവസ്സിയുടെ സന്ദേശം കിട്ടുന്ന മാത്രയിൽ ഐ എം പി എസ്സ് സംവിധാനം ദേവസ്സിയുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുക്കുകയും തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽ വരവു വെയ്ക്കുകയും ചെയ്യുന്നു. നെറ്റ് ബാങ്കിംഗുപയോഗിച്ച് ഐ എം പി എസ്സിലൂടെ പണമയയ്ക്കാനുള്ള നടപടിക്രമങ്ങൾ നെഫ്റ്റിലൂടെയുള്ള പണമയയ്ക്കലിനു സമാനം തന്നെ.

ഇവിടെയൊരു വൈചിത്ര്യമുണ്ട്: ദേവസ്സിയുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപ പോകുകയും, തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽ തുക വരവു വെച്ചു കിട്ടുകയും ചെയ്തെങ്കിലും, കാനറാബാങ്കിൽ നിന്നു പണം സിൻഡിക്കേറ്റ് ബാങ്കിലേയ്ക്കു പോയിട്ടുണ്ടാവില്ല. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണു കാനറാബാങ്കിൽ നിന്നു തുക സിൻഡിക്കേറ്റ് ബാങ്കിലേയ്ക്കു പോകുക. അതു പോകുന്നതു റിസർവ് ബാങ്കിന്റെ ആർ റ്റി ജി എസ്സ് വഴിയുമായിരിയ്ക്കും. ആർ റ്റി ജി എസ്സിലൂടെയുള്ള സെറ്റിൽമെന്റു നടക്കുന്നതു വരെ എൻ പി സി ഐയുടെ ഭാഗം സംരക്ഷിയ്ക്കാൻ വേണ്ടി ബാങ്കുകൾ എൻ പി സി ഐയ്ക്കു മുൻകൂട്ടി നിക്ഷേപം നൽകേണ്ടതുണ്ട്.

ആർ റ്റി ജി എസ്സിൽ ബാങ്കുകളുടെ അക്കൗണ്ടുകളിൽ നിന്നു തുകകളെടുത്തു മറ്റു ബാങ്കുകളുടെ അക്കൗണ്ടുകളിൽ വരവു വെയ്ക്കുന്നതു റിസർവ് ബാങ്കാണ്. ബാങ്കുകളോടൊപ്പം എൻ പി സി ഐയും ആർ റ്റി ജി എസ്സിൽ ഭാഗഭാക്കാണ്. ഐ എം പി എസ്സിൽ നടന്ന ഇടപാടുകളനുസരിച്ചു ബാങ്കുകളിൽ നിന്നെടുക്കുകയും ബാങ്കുകൾക്കു കൊടുക്കുകയും ചെയ്യേണ്ട തുകകളുടെ കണക്കുകൾ എൻ പി സി ഐ റിസർവ് ബാങ്കിനു കൈമാറുന്നു. ഉടൻ അവയനുസരിച്ചു റിസർവ് ബാങ്ക് ആർ റ്റി ജി എസ്സിലൂടെ, പണമെടുക്കാനുള്ള ബാങ്കുകളിൽ നിന്നു പണമെടുക്കുകയും, പണം കൊടുക്കാനുള്ള ബാങ്കുകൾക്കു പണം കൊടുക്കുകയും ചെയ്യുന്നു.

സാധാരണ പ്രവൃത്തിദിനങ്ങളിൽ ഇത്തരം സെറ്റിൽമെന്റുകൾ മൂന്നു തവണയും, ശനിയാഴ്‌ച രണ്ടു തവണയും നടക്കുന്നു. ഞായറാഴ്‌ച നടന്ന പണമയയ്ക്കലുകളുടെ വിവരങ്ങൾ തിങ്കളാഴ്‌ചയാണ് എൻ പി സി ഐ റിസർവ് ബാങ്കിനു കൊടുക്കുന്നതും സെറ്റിൽ ചെയ്യുന്നതും. ബന്ധപ്പെട്ട സെറ്റിൽമെന്റു നടക്കുന്നതിനു മുമ്പു തന്നെ, ഗുണഭോക്താവിന്റെ അക്കൗണ്ടിൽ തുക വരവു വെച്ചു കിട്ടുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അയച്ച പണം നിമിഷനേരം കൊണ്ടു വരവു വെച്ചുകിട്ടുന്നത് ഐ എം പി എസ്സിനു മാത്രമുള്ളൊരു വൈശിഷ്ട്യമാണ്. അതിനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നതാണ് എൻ പി സി ഐ. മൊബൈൽ ഫോൺ നമ്പറുപയോഗിച്ച് ഐ എം പി എസ്സിലൂടെ പണമയയ്ക്കുന്നതു ലേഖനത്തിന്റെ ഈ ഭാഗത്തിൽ പരാമർശവിഷയമാക്കിയിട്ടില്ല.

മുകളിൽ സൂചിപ്പിച്ച സംവിധാനങ്ങളുപയോഗിച്ചു പണമയയ്ക്കുമ്പോൾ നോട്ടിന്റെ രൂപത്തിലുള്ള പണം സഞ്ചരിയ്ക്കുന്നില്ല. സഞ്ചരിയ്ക്കുന്നതു സന്ദേശം മാത്രം. ഇലക്‌ട്രോണിയ്ക്കലായാണു സന്ദേശങ്ങളുടെ സഞ്ചാരം: അതായത്, ഡിജിറ്റൽ രൂപത്തിൽ. അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവുമുയർന്ന വേഗം പ്രകാശത്തിന്റേതാണ്. ഡിജിറ്റൽ രൂപത്തിലുള്ള സന്ദേശങ്ങൾക്ക് ഇന്റർനെറ്റിന്റെ കേബിളുകളിലൂടെ പ്രകാശവേഗത്തോട് ഏകദേശമടുത്ത വേഗത്തിൽ സഞ്ചരിയ്ക്കാനാകുമത്രേ!

ഭൂഗോളത്തിന്റെ മറുവശത്തുള്ള അമേരിക്കയിൽ നിന്നൊരു ഈമെയിൽ ഇന്ത്യയിലെത്താൻ സെക്കന്റുകൾ മതിയെന്നിരിയ്ക്കെ, തൃശൂരുള്ള കാനറാബാങ്കിൽ നിന്നൊരു സന്ദേശം എൻ പി സി ഐ വഴി കൊല്ലത്തുള്ള സിൻഡിക്കേറ്റ് ബാങ്കിലെത്താൻ നിമിഷാർദ്ധം മതിയാകണം. ഇന്റർനെറ്റിന്റെ വേഗം ഇനിയും പല മടങ്ങു വർദ്ധിപ്പിയ്ക്കാനുള്ള മാർഗം ബ്രിട്ടനിലെ വിദഗ്ദ്ധർ കണ്ടുപിടിച്ചെന്ന വാർത്ത ഈയിടെ വായിച്ചിരുന്നു. നെഫ്റ്റ് ഇപ്പോഴെടുക്കുന്ന മൂന്നു മണിക്കൂറും, ആർ റ്റി ജി എസ് എടുക്കുന്ന അര മണിക്കൂറുമെല്ലാം കേവലം സെക്കന്റുകൾ മാത്രമായി കുറയാൻ അധികകാലം വേണ്ടിവരില്ല.

നെഫ്റ്റും ആർ റ്റി ജി എസ്സും ഐ എം പി എസ്സുമൊന്നും സൗജന്യസേവനങ്ങളല്ല. അവയ്ക്കു ബാങ്കുകൾ കമ്മീഷൻ ഈടാക്കുന്നുണ്ട്. പണം അക്കൗണ്ടിൽ ഏറ്റവും വേഗം വരവു വെച്ചു കിട്ടുന്ന ഐ എം പി എസ്സിന്റെ കമ്മീഷൻ താരതമ്യേന ഉയർന്നതാണ്. മുൻകാലങ്ങളിൽ ചെക്കു മാറിവരാനുണ്ടായിരുന്ന കാലതാമസമത്രയും പണം നിഷ്‌ക്രിയമായിക്കിടക്കുമായിരുന്നു. അക്കാര്യമോർത്താൽ, ഐ എം പി എസ്സിന് ഈടാക്കുന്ന ഉയർന്ന കമ്മീഷനെപ്പറ്റി പരാതിയ്ക്കിടമില്ല.

ബാങ്ക് ഒരാൾക്കു വായ്പ നൽകുമ്പോൾ അതു തിരിച്ചുകിട്ടുമെന്നു ബാങ്കിന് ഉറപ്പില്ല. കുറേയേറെ വായ്പകൾ കിട്ടാക്കടങ്ങളായിത്തീർന്നു ബാങ്കുകൾക്കു നഷ്ടം വരുന്നുമുണ്ട്. ഇത്തരം ആപത്തുകൾ ബാങ്കുകൾക്കു പണമയയ്ക്കൽ രംഗത്തില്ല. പണമയയ്ക്കുമ്പോൾ, കസ്റ്റമർ സ്വന്തം പണമാണു മറ്റൊരാൾക്കു കൈമാറാൻ വേണ്ടി ബാങ്കിനെ ഏല്പിയ്ക്കുന്നത്. കസ്റ്റമറുടെ അക്കൗണ്ടിൽ നിന്നു പണമെടുത്ത ശേഷം മാത്രമേ, ഗുണഭോക്താവിനു ബാങ്കു കൈമാറുന്നുള്ളൂ. വായ്പാരംഗത്ത് അഭിമുഖീകരിയ്ക്കേണ്ടി വരുന്ന വിവിധ തരം ആപത്തുകളിലൊന്നു പോലും ബാങ്കുകൾക്കു പണമയയ്ക്കൽ രംഗത്തു നേരിടേണ്ടി വരുന്നില്ലെന്ന വസ്തുത കണക്കിലെടുത്ത്, കൂടുതൽ കാര്യക്ഷമമായ സേവനം ബാങ്കുകൾ ഈ രംഗത്ത് ഇടപാടുകാർക്കു നൽകേണ്ടിയിരിയ്ക്കുന്നു.

പണമയയ്ക്കലിനു മുൻകാലങ്ങളിൽ എട്ടും പത്തും ദിവസം വേണ്ടിവന്നിരുന്ന സ്ഥാനത്തിപ്പോൾ നിമിഷങ്ങൾ മാത്രം മതി. അതു സാദ്ധ്യമാക്കിയിരിയ്ക്കുന്നതു നെറ്റ് ബാങ്കിംഗാണ്. നെറ്റ് ബാങ്കിംഗിന്റെ ഉപയുക്തത വലുതാണെങ്കിലും അതിനുള്ളിലും ആപത്തു പതിയിരിപ്പുണ്ട്. പണം അക്കൗണ്ടുകളിൽ നിന്നു പണം നഷ്ടപ്പെട്ടതായുള്ള വാർത്തകൾ പത്രങ്ങളിൽ ഇടയ്ക്കിടെ കാണാറുണ്ട്. പണം സുരക്ഷിതമെന്നു കരുതപ്പെടുന്ന ബാങ്ക് വോൾട്ടിലിരുന്നാലും വീട്ടിലെ സ്റ്റീൽ അലമാരയിലിരുന്നാലും മോഷണം പോകും. നെറ്റ് ബാങ്കിംഗും മോഷണത്തിന് അതീതമല്ല. സൂക്ഷിച്ചാൽ ദുഃഖിയ്ക്കേണ്ട എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. നെറ്റ് ബാങ്കിംഗ് സുരക്ഷിതമാകാൻ ഒട്ടേറെ മുൻകരുതലുകൾ ആവശ്യമാണ്. അവയിൽച്ചിലതു മാത്രം താഴെ കൊടുക്കുന്നു:

നെറ്റ് ബാങ്കിംഗിൽ യൂസർ നെയിമിനു പുറമേ, മൂന്നു പാസ്‌വേർഡുകളുടെ ആവശ്യം വരാറുണ്ട്: ഒന്നാമത്തെ പാസ്‌വേർഡ് ലോഗിൻ ചെയ്യാനും മറ്റു രണ്ടെണ്ണം പണമിടപാടുകൾ നടത്താനും. ഇവയിൽ മൂന്നാമത്തേത് പണമിടപാടു നടത്തുമ്പോൾ മാത്രം എസ് എം എസ്സിലൂടെ ലഭ്യമാകുന്ന, ഓ ടി പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വൺ ടൈം പാസ്‌വേർഡ് അഥവാ ഒറ്റത്തവണപ്പാസ്‌വേർഡ് ആണ്. ആദ്യത്തെ രണ്ടെണ്ണം ഹൃദിസ്ഥമാക്കുകയും രഹസ്യമായി സൂക്ഷിയ്ക്കുകയും ഇടയ്ക്കിടെ മാറ്റുകയും വേണം. മാസത്തിലൊരിയ്ക്കൽ മാറ്റിയാൽ മതിയെന്നു ചിലയിടങ്ങളിൽ എഴുതിക്കാണാറുണ്ട്. അക്കൗണ്ടിലുള്ള പണം നമുക്കെത്രത്തോളം വിലപ്പെട്ടതാണെന്നതിന്റെ അടിസ്ഥാനത്തിൽ വേണം പാസ്‌വേർഡ് മാറ്റത്തിന്റെ ആവർത്തനം. അതിസമ്പന്നനായ മുകേഷ് അംബാനിയ്ക്ക് ഒരു കോടി രൂപ പോലും നിസ്സാരമായിരിയ്ക്കാം. പക്ഷേ, സാധാരണക്കാരായ നമുക്കു പതിനായിരം രൂപ പോലും വലുതാണ്, വിലപ്പെട്ടതാണ്. അക്കൗണ്ടിലുള്ള തുക നമുക്കു വിലപ്പെട്ടതാകുമ്പോൾ നമ്മുടെ പാസ്‌വേർഡ് മാറ്റത്തിനു വേഗം കൂടണം.

ഓരോ തവണ പാസ്‌വേർഡ് അടിച്ചുകഴിയുമ്പോഴും ‘പാസ്‌വേർഡ് ഓർത്തുവെയ്ക്കട്ടേ’ എന്നു ബ്രൗസർ നമ്മോടു ചോദിയ്ക്കും. നമ്മുടെ മറുപടി വേണ്ട എന്നു തന്നെയായിരിയ്ക്കണം. ബ്രൗസർ അത്തരം ചോദ്യങ്ങൾ ചോദിയ്ക്കാതിരിയ്ക്കാനും, ബ്രൗസർ നമ്മുടെ പാസ്‌വേർഡുകൾ ഓർത്തുവെയ്ക്കാതിരിയ്ക്കാനുമുള്ള ഓപ്‌ഷൻ ബ്രൗസറുകളിൽത്തന്നെയുണ്ട്; നാം അവയുപയോഗിയ്ക്കണം. നാമുപയോഗിയ്ക്കുന്ന കമ്പ്യൂട്ടർ സ്വന്തമാണെങ്കിലും അല്ലെങ്കിലും, നെറ്റ് ബാങ്കിംഗിന്റെ പാസ്‌വേർഡുകൾ നമ്മുടെ ഓർമ്മയിൽ മാത്രമേ ഉണ്ടാകാവൂ, ബ്രൗസറിന്റെ ഓർമ്മയിലുണ്ടാകരുത്.

നെറ്റ് ബാങ്കിംഗ് നടത്തണമെങ്കിൽ ഈമെയിൽ ഐഡിയുണ്ടാകണം, ഈമെയിൽ ഐഡിയെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും വേണം. ബാങ്കിൽ നിന്ന് ഇടയ്ക്കിടെ ഈമെയിലുകൾ ഈ ഈമെയിൽ ഐഡിയിലേയ്ക്കു വന്നുകൊണ്ടിരിയ്ക്കും. ബാങ്കുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്ന ഈമെയിൽ ഐഡി ബാങ്ക് അക്കൗണ്ടിനോളം തന്നെ ശ്രദ്ധയർഹിയ്ക്കുന്നു.

ഈമെയിലുകൾ പൊതുവിൽ സുരക്ഷിതമല്ല. ഈമെയിൽ എന്ന സാങ്കേതികവിദ്യ കണ്ടെത്തിയ ശിവ അയ്യാദുരൈ ഇന്ത്യൻ വംശജനായിരുന്നെങ്കിലും, അദ്ദേഹം അമേരിക്കയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിയ്ക്കെയാണതു സാധിച്ചത്. അങ്ങനെ, ഈമെയിൽ ജന്മമെടുത്തത് അമേരിക്കയിലാണെങ്കിലും, അമേരിക്കക്കാരുടെ ഈമെയിലുകൾ പോലും ‘ഹാക്ക്’ ചെയ്യപ്പെടുന്ന ഇക്കാലത്തു സാധാരണക്കാരായ നമ്മുടെ ഈമെയിലിന്റെ സുരക്ഷിതത്വം എത്രത്തോളമുണ്ടാകുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.

എങ്കിലും ഈമെയിലിന്റെ സുരക്ഷയ്ക്കായി നമുക്കു ചെയ്യാനാകുന്നതൊക്കെ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഈമെയിലിന്റെ പാസ്‌വേർഡ് രഹസ്യമായി സൂക്ഷിയ്ക്കുകയും ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിയ്ക്കുകയും വേണം. ബാങ്കുമായുള്ള കത്തിടപാടുകൾക്ക് ഈമെയിൽ ഉപയോഗിയ്ക്കുന്നതിനു പകരം, ബാങ്കിന്റെ വെബ്സൈറ്റിൽ സ്വന്തം അക്കൗണ്ട്പേജിലുള്ള മെസ്സേജ് ബോക്സ് ഉപയോഗിയ്ക്കുന്നതാണു കൂടുതൽ സുരക്ഷിതം.

കമ്പ്യൂട്ടർ സ്വന്തമാണെങ്കിലും അല്ലെങ്കിലും നെറ്റ് ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നത് ബ്രൗസറിന്റെ ‘പ്രൈവറ്റ് വിൻഡോ’ ഉപയോഗിച്ചുകൊണ്ടായിരിയ്ക്കണം. ന്യൂ ഇൻപ്രൈവറ്റ് വിൻഡോ, ന്യൂ ഇൻകോഗ്‌നിറ്റോ വിൻഡോ എന്നുമെല്ലാം ഇതറിയപ്പെടാറുണ്ട്. നെറ്റ് ബാങ്കിംഗിന് പ്രൈവറ്റ് വിൻഡോ ഉപയോഗിയ്ക്കുമ്പോൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട യൂ ആർ എല്ലുകൾ ബ്രൗസറിൽ ‘ഹിസ്റ്ററിയുടെ’ രൂപത്തിൽ ശേഖരിയ്ക്കപ്പെടുകയില്ല. അതുകൊണ്ടവ മറ്റുള്ളവർക്കു കണ്ടെത്താനുമാവില്ല.

നെറ്റ് ബാങ്കിംഗ് ഇടപാടുകൾക്കായി നാം പ്രൈവറ്റ് വിൻഡോ ഉപയോഗിയ്ക്കാൻ മറന്നുപോയെന്നു കരുതുക. പ്രൈവറ്റല്ലാത്ത വിൻഡോ ഉപയോഗിച്ചുപോയെങ്കിൽ നെറ്റ് ബാങ്കിംഗ് ഇടപടുകൾ നടത്തിക്കഴിഞ്ഞയുടൻ ‘കൺട്രോൾ ഷിഫ്റ്റ് ഡിലീറ്റ്’ എന്ന കീ കമാന്റുപയോഗിച്ച് ‘ഹിസ്റ്ററി’ മുഴുവൻ നീക്കം ചെയ്യണം. ഇതു നിർബന്ധമായും ചെയ്യണം; കമ്പ്യൂട്ടർ സ്വന്തമാണെങ്കിലും അല്ലെങ്കിലും.

അക്കൗണ്ടുള്ള ബാങ്കിന്റെ നെറ്റ് ബാങ്കിംഗിനുള്ള യൂ ആർ എൽ ഓർമ്മയിൽ വെയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് ഒരുദാഹരണമായിപ്പറയാം: https://www.onlinesbi.com/ ഇതിൽ എച്ച്, ടി, ടി, പി എന്നീ അക്ഷരങ്ങൾക്കു ശേഷം എസ് ഉണ്ടായേ തീരൂ. ബാങ്കുകളുടെ നെറ്റ് ബാങ്കിംഗിനുള്ള ലിങ്കുകളിൽ ഇപ്പറഞ്ഞ എസ് ഉണ്ട്. എസ് ഉയർന്ന സുരക്ഷിതത്വത്തെ സൂചിപ്പിയ്ക്കുന്നു: ‘സെക്യോർഡ്’. ബ്രൗസറിനും അതിലൂടെ നാം സന്ദർശിയ്ക്കുന്ന വെബ്സൈറ്റിനും ഇടയിലുള്ള സന്ദേശങ്ങൾ ബഹുഭൂരിപക്ഷം പേർക്കും മനസ്സിലാക്കാനാകാത്ത സൈഫർടെക്സ്റ്റ് എന്ന കോഡുഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്യപ്പെട്ടവയായിരിയ്ക്കും എന്നാണ് എസ്സു നൽകുന്ന സൂചന. നമ്മുടെ പാസ്‌വേർഡ് ചോർത്തിയെടുക്കാനായി ബാങ്കിന്റേതിനു സാമ്യമുള്ള യൂ ആർ എല്ലുകൾ പൊന്തിവന്നെന്നു വരാം. അവ ഉപയോഗിയ്ക്കരുത്. എസ് ഇല്ലാത്തവ പ്രത്യേകിച്ചും.

സ്വന്തം മൊബൈൽ ഫോണിനെ അക്കൗണ്ടുമായി ബന്ധിപ്പിയ്ക്കുക. അക്കൗണ്ടിൽ നിന്നു പിൻവലിയ്ക്കലുണ്ടാകുമ്പോഴൊക്കെ, അത് ഏതു തരത്തിലുള്ളതുമാകട്ടെ, അതു സംബന്ധിച്ച സന്ദേശം നമ്മുടെ മൊബൈൽ ഫോണിൽ ഉടൻ വരണം. വർഷം തോറും ഇതിനുള്ള ഫീസ് ബാങ്ക് ഈടാക്കുമെങ്കിലും, നമ്മുടെ പണത്തിന്റെ സുരക്ഷയെക്കരുതി, ആ ഫീസ് സസന്തോഷം കൊടുക്കാൻ തയ്യാറാകുക തന്നെ.

ഭൂരിഭാഗം പേരും നെറ്റ് ബാങ്കിംഗിലൂടെ പണമയയ്ക്കുന്നതു സേവിംഗ്സ് അക്കൗണ്ടിൽ നിന്നാണ്. തട്ടിപ്പുകൾക്കു കൂടുതൽ ഇരയാകുന്നതും സേവിംഗ്സ് അക്കൗണ്ടുകൾ തന്നെ. സേവിംഗ്സ് അക്കൗണ്ടിൽ അത്യാവശ്യത്തിനുള്ള പണം മാത്രം സൂക്ഷിയ്ക്കുന്നതാവും നല്ലത്. ഉടൻ ആവശ്യം വരില്ലെന്നു തോന്നുന്ന തുക വിവിധകാലയളവുകളിലേയ്ക്കുള്ള സ്ഥിരനിക്ഷേപങ്ങളായി സൂക്ഷിയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയിൽ ഏഴു ദിവസത്തേയ്ക്കു പോലും നിക്ഷേപം നടത്താം. ഇത്തരം നിക്ഷേപങ്ങളും നെറ്റ് ബാങ്കിംഗിലൂടെത്തന്നെ നടത്താവുന്നതാണ്. ആവശ്യം വരുമ്പോൾ സ്ഥിരനിക്ഷേപങ്ങൾ നെറ്റ് ബാങ്കിംഗിലൂടെത്തന്നെ ക്ലോസു ചെയ്യുകയും ചെയ്യാം.

‘പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചുവിളിയ്ക്കാനാവില്ല’ എന്നൊരു ചൊല്ലുണ്ട്. വാക്കും കല്ലും മാത്രമല്ല, നെഫ്റ്റ്, ആർ റ്റി ജി എസ്സ്, ഐ എം പി എസ്സ് എന്നിവയിലൂടെ അയച്ചുപോയ പണവും തിരികെ വിളിയ്ക്കാനാവില്ല. സന്ദേശങ്ങൾ ഇലക്‌ട്രോണിക്ക് രൂപത്തിൽ അതിവേഗം സഞ്ചരിയ്ക്കുന്നതുകൊണ്ട്, ഈ മാദ്ധ്യമങ്ങൾ വഴി പണം അയച്ചുപോയാൽ, കണ്ണടച്ചുതുറക്കും മുമ്പ് അതു പൊയ്ക്കഴിഞ്ഞിരിയ്ക്കും. തിരിച്ചുവിളിയ്ക്കാനാകാത്തതുകൊണ്ട്, ഈ മാദ്ധ്യമങ്ങൾ വഴി പണം അയയ്ക്കുന്നതിനു മുമ്പ് ആലോചന വേണ്ടുംവണ്ണം നടത്തിയിരിയ്ക്കണം.

(തുടരും: കാർഡ്)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English