
അന്തരാത്മാവിന്റെ അഗാധതയിൽ തെളിഞ്ഞുകണ്ട നുറുങ്ങുവെട്ടം
ഒരു മിന്നിമിനുങ്ങായിരുന്നോ,
അതോ ചുട്ടെരിക്കാൻ വരുന്ന കാട്ടുതീയുടെ വിദൂരകാഴ്ച്ചയോ..?
അല്പനേരം മാത്രമെങ്കിലും
ഉള്ളിലെ വാടിയ പൂന്തോട്ടം
ഇടക്കൊന്നു പൂത്തു ,
നനുത്തദളങ്ങളെ
അമർത്തിയൊന്നുതട്ടി
ഒരുകാറ്റും കടന്നുപോയി.
നിറങ്ങളേ, ഋതുക്കളേ, വർണ്ണരാജികളേ..
വന്നെൻ ചാരത്തൊരു നൃത്തമാടാമോയെന്ന് അന്നു ഞാൻ ചോദിച്ചു.
കൊതിയുടെ കനത്താൽ
കാഴ്ച്ചമൂടിപ്പോയവൻ്റെ കണ്ണിലെ മരീചിക മാത്രമായതൊടുങ്ങി.
ഇന്നാ ചൂടുപൊടിക്കാറ്റെൻ്റെ കിനാക്കളെ
കപ്പലണ്ടിപോലെ വറുക്കുകയാണ്.
എങ്കിലും ഇനിയും ഉയിരുവറ്റാത്ത
ആ ദിവാസ്വപ്നങ്ങൾ
ഇടക്കൊക്കെ എൻ്റെ മുതുകിൽ വീശിത്തരാറുണ്ട്.