വോട്ടുകൾ തേടി നാടുകൾ തോറും
പടയൊരുക്കം തുടങ്ങി.
കൈകളിലായിരം കൊടികളുമേന്തി,
പടകളൊരുങ്ങി നാട്ടിൽ.
പരാർധ്യനു പിറകെ ഒന്നൊന്നായീ
പടകൾ നടന്നീ നാട്ടിൽ.
നായകൻ ഒന്നല്ലനവധിയുണ്ടവ-
രോട്ടുകൾ തേടി നടക്കാൻ.
പ്രത്യയശാസ്ത്ര പത്രികയായവർ,
കുടികളിലൊന്നായേറും.
കൊടികളുമേന്തി പിറകെ നടക്കും
പടകളും മതുപോൽ ചെയ്യും.
വോട്ടുകൾ വീഴും, പെട്ടികളെണ്ണും
വലിയൊരു വടംവലി ഉയരും.
വടംവലികൾക്കപ്പുറമവിടൊരു,
കസേരക്കളി ഉയരും.
കസേരക്കവർ ആർത്തുപിടിക്കും
പുതിയൊരു പടയുമൊരുങ്ങും.
കസേരക്കളിലൊടുവിലൊടുങ്ങും,
പ്രത്യയശാസ്ത്രമതെവിടെ?
പ്രത്യയശാസ്ത്ര പത്രിക തുറന്നാൽ
പരാർധ്യനു കണ്ണട വേണം.
കാണുന്നില്ലവരൊരുനാളും, തീ
വാതോരാതെ മൊഴിഞ്ഞാലും.
പുതിയൊരു തലമുറയ്ക്ക്, വോട്ടുകൾ
ചെയ്യുക, മുന്നേറട്ടെ ഭാരതം.
വികസനമെന്നാൽ ശാശ്വതമാകണം
പരിപാലിക്കണമെന്നും നാം.
വികസനമെന്നാൽ ശുചിത്വമാകണം,
റോഡുകളെന്നും നോക്കേണം.
വികസനമെന്നാൽ റോഡുകളല്ലവ-
യാരംഭത്തിൻ തുള്ളികൾ മാത്രം.
വികസനമെന്നാൽ സുന്ദരമാകണം,
പോസ്റ്റുകളൊന്നായി നോക്കേണം.
ഇടവഴികളിലാകെ വിളക്കുകളേന്തണം,
രാത്രികൾ തോറും തെളിയേണം.
വികസനമെന്നാൽ മണ്ണുണ്ടാകണം,
മരമുണ്ടാകണം, കൂടുണ്ടാകണം കാക്കക്കും.
വികസനമെന്നാൽ ചുമരുകളൊന്നായി,
മാറ്റൊലി കവിതകളെയുതേണം.
പഴകിയ മതിലുകൾ ഒന്നായിടിക്കണം,
ഭൂകമ്പത്തെകാക്കണോ?
ലഹരികളൊന്നായി പൂട്ടിയൊതുക്കണം,
കണ്ണീരുകളായി പൊഴിയരുതെ.
നാട്ടിൻ കയറുണ്ടാകണം, കൈയ്യുണ്ടാകണം,
കലയുണ്ടാകണം അരങ്ങത്ത്.
വിദ്യാഭ്യാസമതുന്നതമാകണം,
അറിവും അതുപോലുയരേണം.
വികസനമെന്നാൽ തൊഴിലുകളാകണം,
ജീവിതമതുപോലുയരേണം.
എല്ലാ നാളുമൊരടിമയെ പോലെ,
പാവപ്പെട്ടവൻ കഴിയേണ്ട.
തൊഴിലുകളുണ്ടേൽ, ചൂഷണമില്ലേൽ,
ഒരുനാളവനും മുന്നേറും.
പ്രത്യയശാസ്ത്ര പത്രികയെവിടെ?
എഴുതും ഞാനീ വാക്കുകളും.