ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് എത്താൻ ജനതയെ മൂലൂർ എസ്.പദ്മനാഭ പണിക്കർ സഹായിച്ചെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ സംഘടിപ്പിച്ച അവാർഡ് സമർപ്പണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധാരണക്കാരന്റെ മുഖവും മനസും നിലപാടുകളിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചു.
മൂലൂരിനെപ്പോലെ സാമൂഹിക, സാഹിത്യ, പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വങ്ങൾ കുറവാണ്. ശ്രീനാരായണഗുരുവിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെ അദ്ദേഹം തന്റെ കവിതകളിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഗുരു നൽകിയ എട്ട് രൂപയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് എന്ന് മൂലൂർ പല തവണ പറഞ്ഞിരുന്നു.
കവി രാമായണം എഴുതിയപ്പോൾ പോലും ആരെയും അവഗണിക്കാതെ മൂലൂർ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നുവെന്നും മന്ത്രി പറഞ്ഞു.
36ാമത് മൂലൂർ അവാർഡ് ഡി. അനിൽകുമാറിനും നവാഗത കവികൾക്കായുള്ള എട്ടാമത് മൂലൂർ പുരസ്‌കാരം ജിബിൻ ഏബ്രഹാമിനും മന്ത്രി നൽകി. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ മൂലൂർ സ്മാരക സമിതി അംഗം അനുതാരയെ അനുമോദിച്ചു.
മൂലൂർ സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.