ഒഴിവ്

 

 

 

1

ഒഴിവിന്റെ മിഴിവിൽ
എന്തെടുക്കാൻ
എന്ത് കൊടുക്കാൻ.

2

ഒഴിവുകാലത്തു പോലും
ഒഴിവിനെക്കുറിച്ച്
ഓർക്കുന്നില്ല,
കാലം ഒഴിഞ്ഞു പോകുന്നുമില്ല.

3

ഊർജ്ജസ്വലവും
തിളങ്ങുന്നതുമായ
ഒരൊഴിവിനെ
നീ സ്വപ്നം കാണുന്നു

ഉണരുമ്പോൾ പക്ഷെ
ഉണർവ്വിനെ
ഒഴിവിൽ
കുഴിച്ചു മൂടുന്നതെന്തിന്

4

ആകാശം- നീലച്ചായത്തിൽ
മുക്കിയെടുത്ത
ഒരൊഴിവാണെങ്കിൽ
മണ്ണ്- പച്ചയിലും ചുവപ്പിലും
മുക്കിയ മറ്റൊരൊഴിവ്
ആര് സ്വീകരിച്ചില്ലെങ്കിലും
ഒഴിവ് ഉറ്റബന്ധുവെപ്പോലെ
നമ്മെ സ്വീകരിക്കും

5

ഒഴിവിനെ മായ്ക്കാൻ
മരണത്തിനു കഴിയുമൊ
ജനനത്തിന് ഒഴിവിനെ
നിറയ്ക്കാൻ കഴിയുമൊ

6

ഒഴിവിനെ ഒഴിവാക്കുക
അസാദ്ധ്യം
തെല്ലിട ഒഴിഞ്ഞു
മാറുമ്പോൾ പോലും
ഒരൊഴിയാബാധയായി
ഒഴിവ് കൂടെ കാണും

7

ഒഴിവ്
എന്തിന്റെ
നിറവിന്റെ
കിഴിവിന്റെ
ത്രസിപ്പിന്റെ
മിഴിവിന്റെ
പിഴവിന്റെ
മാരിവില്ലിന്റെ…

8

ഒഴിവിൽ നിന്ന്
ഒഴിവ് ഒഴിവിലേക്ക്
പകർന്നിടുമ്പോൾ
കുറയുന്നുമില്ല
കൂടുന്നുമില്ലൊഴിവെന്നതേ
പൂർണ്ണസത്യം

9

ഒഴിവിന്റെ തൃക്കണ്ണെരിയുന്നു
ഒഴിവിന്റെ ഗഹനാന്ധകാരത്തിൽ
ഒഴിവിന്റെയൊഴിവായിപ്പടരാം രമിക്കാം പണിതിടാമീ നരകത്തിൽ സ്വർഗ്ഗം!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleജെ.സി.ബി സാഹിത്യ പുരസ്‌കാരം ‘പാരഡൈസ് ഓഫ് ഫുഡി’ന്
Next articleമലയാള മഹോത്സവം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English