This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
കാലത്തെ സുകുമാരനോട് പറഞ്ഞത് തിരിച്ചു പോവുന്ന കാര്യമാണ്. എസ്റ്റേറ്റ് മാനേജര്‍ നാട്ടില്‍ പോയത് കൊണ്ട് അദ്ദേഹത്തെ വിവരമറിയിക്കേണ്ട കാര്യമില്ല. കാലടിയിലോ അങ്കമാലിയിലോ പോവാനൊരു വണ്ടി വേണം. ആ വിവരം എസ്റ്റേറ്റ് ഓഫീസില്‍ അറിയിച്ചാലേ കിട്ടുകയൊള്ളു.
സുകുമാരന്‍ തലേ ദിവസത്തെ ഐബിയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിയതിന്റെ കണക്കുമായി ഓഫീസില്‍ പോകുന്നുണ്ട്. അപ്പോള്‍ വിവരമറിയിച്ച് പറ്റുമെങ്കില്‍ ജീപ്പുമായി വരാമെന്നു പറഞ്ഞു.
പക്ഷെ സുകുമാരന്‍ പോയത് ഉച്ച ഭക്ഷണവും ഒരുക്കിയതിനു ശേഷം. തിരിച്ചു വന്നപ്പോള്‍ കിട്ടിയ വിവരം, വണ്ടി വൈകീട്ടത്തേക്കു മാത്രമേ കിട്ടു എന്നാണ്. ജോലിക്കാരുടെ വേതനവുമായി എല്ലാ ഡിവിഷനുകളിലും പോയി വന്നിട്ട് വേണം കാലടിക്കോ അങ്കമാലിക്കോ എവിടേക്കായാലും വണ്ടി കിട്ടു.
വിവരം പറഞ്ഞ് പോകന്‍ നേരം സുകുമാരന്‍ തിരിഞ്ഞു നിന്നൊരു ചോദ്യം.
”സാറിനിന്നു തന്നെ പോണമെന്നുണ്ടോ?”
”അതെന്താ അങ്ങനൊരു ചോദ്യം? ഞാനിവിടെ നിന്നിട്ട് എന്തു കിട്ടാനാണ്?”
”അല്ല ഇന്ന് കാട്ടിറച്ചി കിട്ടിയിട്ടുണ്ട്. ഉച്ചത്തെ ഭക്ഷണത്തിനു മുമ്പ് അത് ശരിയാക്കാന്‍ പറ്റില്ല. രാത്രി വിളമ്പാനേ കഴിയു. പിന്നെ ഇറച്ചി കൊണ്ടു വന്നയാള്‍ നല്ല കശുമാങ്ങ വാറ്റിയ സാധനം കൊണ്ടു വന്നിട്ടുണ്ട്. അത് പക്ഷെ പകലുപയോഗിക്കാന്‍ പറ്റില്ല. സാറിന് താത്പര്യമുണ്ടെങ്കില്‍”
അതൊരു കുഴക്കുന്ന ചോദ്യമായിരുന്നു. പക്ഷെ എന്തായാലും ഇന്നു പോയേ ഒക്കു.
”സാറിനു പോണമെന്നാണെങ്കില്‍……..” പറഞ്ഞതു മുഴുവനാക്കാതെ വീണ്ടും എന്തോ ആലോചനയില്‍ നിന്നിട്ട് പിന്നീട് തിരിഞ്ഞു നിന്നു പറഞ്ഞു.
”ശരി നമുക്ക് രാത്രി ഭക്ഷണം കുറച്ച് നേരത്തെയാക്കാം. പിന്നെ കാലടിയിലോ പെരുമ്പാവുരിലോ എവിടെയാണെന്നു പറഞ്ഞാ വിട്ടേക്കാം. ഡ്രൈവറെക്കൊണ്ട് രാത്രി ഓട്ടം സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു”
” സുകു കൂടി വന്നാലെ ഞാന്‍ പോവുന്നുള്ളു. കാരണം എനിക്കാ പാണ്ഡുപാറ വഴിക്കാണ് പോകേണ്ടത്. അയ്യമ്പുഴ വഴിയല്ല ”
” അതല്പ്പം വളഞ്ഞ വഴിയാണല്ലോ. പോരാത്തതിന് റോഡിന്റെ പല ഭാഗവും ടാര്‍ ചെയ്തിട്ടില്ല അയ്യമ്പുഴ വഴിയാകുമ്പോള്‍ എളുപ്പത്തില്‍ പോകാനാകും”
” എന്തിനു വേണ്ടി അത് വഴി പോവുന്നതെന്ന് സുകുവിനറിയാമല്ലോ? ഡ്രൈവറോടും പബ്ലിസിറ്റി കൊടുക്കണ്ട എന്നു പറയണം. തിരിച്ചുള്ള വരവ് നിങ്ങള്‍ അയ്യമ്പുഴ വഴിക്കാക്കിക്കോ ”
”എല്ലാം സാറിന്റെയിഷ്ടം. മാത്രമല്ല പോകുന്നതിനു മുമ്പ് കാട്ടിറച്ചി ഭക്ഷണവും കശുമാങ്ങ വാറ്റിയ സാധനോം കഴിച്ചിട്ടേ പോവൂ. അതാവുമ്പം ഡ്രൈവര്‍ പൗലോസിനും ഇഷ്ടമായിരിക്കും”
”ശരി എല്ലാം സുകുവിന്റെ ഇഷ്ടം. പിന്നെ പാണ്ഡുപാറ വഴിയുള്ള പോക്ക് എന്തിനാണെന്ന് പൗലോസിനോട് ഇപ്പോള്‍ പറയണ്ട.”
സുകുമാരന്‍ എല്ലാം സമ്മതിച്ചതോടെ ഇതെന്തിനു വേണ്ടി ഈ വഴിയൊരന്വേഷണം എന്ന ചോദ്യം ബാക്കി നിന്നു. പക്ഷെ പാണ്ഡുപാറയിലെത്തി അവളുടെ വിശദ വിവരം അറിഞ്ഞേ പറ്റു.
രാതിയുള്ളല പോക്ക് പിന്നെയും താമസിച്ചു. കാരണം ‘ ഫെനി’ യുടെ ഗുണം തന്നെ. എല്ലാവര്‍ക്കും കാട്ടിറച്ചിയേക്കാളും ഇഷ്ടപ്പെട്ടത് ഫെനി തന്നെ. പിന്നെ യാത്രയാകുമ്പോള്‍ രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു.
” ഇന്നിനി സാറെവിടെ തങ്ങും?”
സുകുവിനറിയേണ്ടത് അതാണ്. പെരുവഴിയില്‍ ഇറക്കി വിട്ടെന്നു പറയും ഇല്ലെങ്കിലും വാസ്തവം അതാണല്ലോ.
”ഓ അതൊരു പ്രശ്നമല്ല. രാത്രി ഫാസ്റ്റ് പാസഞ്ചര്‍ കോട്ടയത്തേക്കുണ്ടാവും. അതിലൊന്നില്‍ കയറാമല്ലോ ”
പാണ്ഡുപാറ ജംഗ്ഷനിലെത്തിയപ്പോള്‍ കുറ്റാക്കുറ്റിരുട്ട്. ജീപ്പിന്റെ വെളിച്ചമല്ലാതെ ഒന്നുമില്ല. ജീപ്പിനു വട്ടം ചാടുന്ന അണ്ണാനും മുയലും തുടങ്ങിയ മാത്രം.
വന്നതബദ്ധമായോ എന്നാണ് സുകുമാരന്‍ ചോദിക്കുന്നത്. സുകുമാരനോട് നേരത്തേ പറഞ്ഞിരുന്നു വരവിന്റെ ഉദ്ദേശം.
കഴിഞ്ഞ രണ്ട് ദിവസം മുന്നെ രാത്രിയില്‍ കണ്ട സ്ഥലം. അന്നാ യുവതി ഇരുളില്‍ മറഞ്ഞ സ്ഥലം.
പക്ഷെ ഒന്നും വ്യക്തമായി വരുന്നില്ല. എവിടെയാണ് ആ സ്ത്രീയെ കണ്ടതെന്ന് ഊഹിക്കാന്‍ പോലും പറ്റുന്നില്ല.
”സാറിനീ രാത്രി തന്നെ വരണമെന്തായിരുന്നു നിര്‍ബന്ധം. പകലായിരുന്നെങ്കില്‍ നമുക്കൊരുമിച്ചൊരന്വേഷണം നടത്താമായിരുന്നു”
”അതിനു സുകുവിനു പകല്‍ സമയം ഇങ്ങോട്ടു വരാന്‍ പറ്റുമോ ഐബിയിലെ ഡ്യൂട്ടി ഇല്ലേ?”
”ഓ സാറല്ലാതെ വേറൊരു ഗസ്റ്റും ഇല്ലല്ലോ. അപ്പോപ്പിന്നെ സാറിനോടൊപ്പം തന്നെ പോരാമല്ലോ”
ഡ്രൈവര്‍ക്ക് എന്തിനു വേണ്ടിയാണു പാണ്ഡുപാറയില്‍ ജീപ്പ് നിര്‍ത്താന്‍ പറഞ്ഞതെന്ന് ഇപ്പോഴും വ്യക്തമായ സൂചന കിട്ടിയില്ല. അവിടെ ഒരു പള്ളിയുടെ അടുക്കല്‍ പോണെന്നേ പറഞ്ഞുള്ളു. മലബാറില്‍ നിന്നുള്ള ആളായതിനാല്‍ ഈ പ്രദേശത്തെ പറ്റി ഒരു ധാരണയും ഇല്ല.
”നമുക്കൊരു കാര്യം ചെയ്യാം. നമുക്ക് കണ്ണിമംഗലം ജംഗ്ഷന്‍ വരെ പോകാം അവിടെ കുരിശുപള്ളിയുടെ അടുക്കല്‍ വല്ല സൂചനയും കിട്ടുമോ എന്നു നോക്കാം”
പക്ഷെ ആ അന്വേഷണവും വിഫലമായതേ ഉള്ളു. കണ്ണിമംഗലത്തേക്കുള്ള ആശ്രമം വക സ്ഥലത്തും ആളനക്കമില്ല. അശ്രമം വക കെട്ടിടം അനാഥമായി കിടക്കുന്നു. അവിടെ വാച്ചറെ പോലും ജീപ്പിന്റെ ലൈറ്റിട്ടു നോക്കിയിട്ട് കണ്ടില്ല.
”സാറേ ഒരു പക്ഷെ ഇവിടെയായിരിക്കും സാറു കണ്ട കക്ഷി താമസിക്കുന്നെ. പാണ്ഡു പാറയിലാവില്ല”
ഇപ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല കണ്ണിമംഗലത്തു നിന്ന് തിരിച്ച് ആശ്രമം കാരുടെ കെട്ടിടത്തിലേക്കുള്ള വളച്ച് കെട്ട് ചാടിക്കടന്ന് വരാന്തയിലേക്കു കയറി. സുകുവിന്റെ കയ്യിലെ തീപ്പട്ടി കൊള്ളിക്ക് മാത്രമേ ഒരു വെളിച്ചം പകരാന്‍ കഴിഞ്ഞൊള്ളൂ. ആകെ ഒരു തളര്‍ച്ച. എന്തു വേണം? വാച്ചില്‍ പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോള്‍ ഇന്ന് കാലടിക്കു പോകുന്നത് ശരിയല്ലെന്നു തോന്നി. കോട്ടയത്തേക്കുള്ള രാത്രി വണ്ടി കിട്ടുമെന്താണുറപ്പ്? അവിടെയും റോഡരുകില്‍ നില്‍ക്കേണ്ടി വരും.
” സാറേ ഞാന്‍ ജീപ്പില്‍ ഫെനി ഒരു കുപ്പി കൂടി വച്ചിട്ടുണ്ട് അതെടുക്കാം. നമുക്കിവിടെ വച്ച് തന്നെ അതു തീര്‍ക്കാം. സാറിനി പോകണ്ടാന്നു വയ്ക്ക്. അത് തീരുമ്പോഴേക്കും എന്തെങ്കിലും ഒരു ഐഡിയ കിട്ടും” സുകു പറഞ്ഞു.
ഫെനി കഴിക്കുമ്പോള്‍ കൂടെയെന്തെങ്കിലും വേണ്ടതാണ്. ചുരുങ്ങിയ പക്ഷം തൊണ്ടയില്‍ കൂടി ഇറങ്ങുമ്പോഴുള്ള ചവര്‍പ്പ് മാറാനെങ്കിലും.
കുപ്പി കാലിയാകാന്‍ അധിക സമയം വേണ്ടി വന്നില്ല. സുകുമാരന്‍ പറഞ്ഞതു പോലെ എന്തെങ്കിലും ഒരു പുതിയ വെളീച്ചം? ഒരു ഐഡിയ കിട്ടുമെന്ന പ്രതീക്ഷ.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു അധ്യായം – എട്ട്