This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
‘അഗസ്റ്റിന്‍ സാറിനൊരു ഗ്ലാസ് വെള്ളം ‘ സ്വയം സാറു ചമഞ്ഞു കൊണ്ടാണ് ലേബര്‍ സൈഡിലേക്കു ചെല്ലുക.
ഈ ലേബര്‍ ലൈനോടു ചേര്‍ന്നുള്ള അടുത്ത ലൈനില്‍ ഒരു ‘സി’ ക്ലാസ് കട ഉണ്ട്. അഗസ്റ്റിനു വേണമെങ്കില്‍ അവിടെ പോയി വെള്ളം കുടിക്കാവുന്നതേ ഉള്ളു. ഒരു തവണ അഗസ്റ്റിന്‍ ലേബര്‍ ലൈനില്‍ കയറി വെള്ളം ചോദിച്ചപ്പോള്‍ നവോമി വെള്ളമെടുക്കാനായി അടുക്കളവശത്തേക്കു പോയതേ ഉള്ളു അഗസ്റ്റിനും വരാന്തയില്‍ നിന്നും അകത്തേക്കു കടക്കാനുള്ള ശ്രമം നടത്തി. എന്തോ പന്തികേട് മണത്തറിഞ്ഞാവണം നവോമി പെട്ടന്ന് ലേബര്‍ ലൈനില്‍ നിന്നും പുറത്തു കടന്നു.
‘ എന്തു പറ്റി? വെള്ലമില്ലേ?’
‘ ഇല്ല മുറ്റത്തെ ടാപ്പില്‍ നിന്നും എടുക്കണം സാറിരിക്ക് ഞാനെടുത്തുകൊണ്ടു വരാം ‘
‘ഓ എന്ന വേണ്ട ഞാന്‍ ക്വേര്‍ട്ടേഴ്സില്‍ പോയി കുടിച്ചോളാ, ‘
തൊട്ടടുത്തുള്ളവര്‍ ഒച്ചയും വര്‍ത്തമാനവും കേട്ട് പുറത്ത് വരികയാണെങ്കില്‍ നാണക്കേടാകുമല്ലോ എന്നു കരുതി അഗസ്റ്റിന്‍ വെള്ളം കുടിക്കാതെ തന്നെ മടങ്ങി. പിറ്റേന്നാണ് അഗസ്റ്റിന്‍ നവോമിയുടെ അപ്പനെ കണ്ട് തന്റെ ക്വേര്‍ട്ടേഴ്സില്‍ അടിച്ചു വാരാന്‍ വരണമെന്ന ആവശ്യമുന്നയിച്ചത്.
‘അതിനെന്താ ഞാനന്നമ്മയോടു പറയാമല്ലോ’
‘ അതു വേണ്ട ഫീല്‍ഡിലെ പണി കളഞ്ഞിട്ട് അവിടെ വരണ്ട മോളെതായാലും പണിക്കില്ലല്ലോ അവിടെ എന്നും രാവിലെ വന്ന് അടിച്ചു വാരിയാല്‍ മതി. എന്തെങ്കിലും തുക ഞാന്‍ മാസാമാസം കൊടുത്തോളാം. ചെക്ക് റോളില്‍ ആളെ കയറ്റി പണിയെടുപ്പിക്കാന്‍ പറ്റില്ലല്ലോ’
അസി. മാനേജരുടെ ക്വേര്‍ട്ടേഴ്സ് അടിച്ചു വാരാനായി ചെന്ന ആദ്യ ദിവസം കുഴപ്പമില്ലായിരുന്നു. കിടപ്പു മുറിയിലെ അലങ്കോലപ്പെട്ടു കിടക്കുന്ന അവസ്ഥ ഒന്നുന്നു വൃത്തിയാക്കണമെന്നും എന്നും ബെഡ് ഷീറ്റും പുതപ്പും മാറ്റണമെന്ന നിര്ദ്ദേശവും കൊടുത്തു. അടുക്കളയില്‍ കേറുമ്പോള്‍ ഒരു ചായ വച്ചേക്കണേ എന്നും.
പക്ഷെ പിറ്റേന്നും ചായ വേണമെന്നു പറഞ്ഞപ്പോള്‍ നവോമി ഒഴിഞ്ഞു മാറി. അടുക്കളയിലേക്കു കയറിയാല്‍ അഗസ്റ്റിനും പിന്നാലെ ചെല്ലുകയായി. പഞ്ചസാര എടുത്തു കൊടുക്കുക, പാല്പ്പൊടി കലക്കി കൊടുക്കാന്‍ സഹായിക്കുക ഇതൊക്കെയായപ്പോള്‍ നവോമി പറഞ്ഞു.
‘സാറിങ്ങോട്ടൊന്നും വരണമെന്നില്ല എനിക്കിതൊക്കെ ചെയ്യാവുന്നതേ ഉള്ളു ‘
‘ അതു ശരിയാകില്ല നവോമിക്കു സാധങ്ങല്‍ എവിടെയൊക്കെയാണു ഇരിക്കുന്നതറിയില്ലല്ലോ ഞാനതു കാണിച്ചു തരാം’
പിറ്റെ ദിവസം കൂടി നവോമി ചെന്നു. പിന്നെ പോയില്ല പിന്നെ ചെന്നത് നവോമിയുടെ അമ്മച്ചിയാണ്.
‘ എവിടെ പോയി മോള് ? അന്നമ്മ ഇവിടെ വന്നാല്‍ കുഴപ്പമുണ്ട് ചെക്ക്റോളീല്‍ പേരുള്ള ആളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചെന്ന പരാതി. അതു വേണ്ട നാളെ മുതല്‍ നവോമി വന്നാല്‍ മതി’
‘അവള്‍ക്കെന്തൊ വരാന്‍ മടി. സാറെന്തെങ്കിലും വഴക്കു പറയുകയോ മറ്റോ ചെയ്തോ ?’
‘ ഏയ് വഴക്കോ അവളൊരു കൊച്ചു കുട്ടിയല്ലെ ഇങ്ങനെ മടിച്ചിരുന്നാല്‍ പോര ഇത്തിരി കൂടി ഉഷാറാവണമെന്നു പറഞ്ഞതേ ഉള്ളു ‘
‘ ഏതായാലും നാളെ മുതല്‍ അവളോടു വരാന്‍ പറയാം. നവോമിക്കു ചിലപ്പോ ചില മൊരട്ടു സ്വഭാവങ്ങളുണ്ട്. അപ്പനേയും കണ്ടു കൂട’
‘ അതെന്താ നിങ്ങള്‍ക്ക് മറ്റു മക്കളൊന്നുമില്ലേ/’
‘ സാറെ എനിക്കിതെട്ടാമത്തെ സന്തതിയാ എട്ടും പെണ്ണ്. മൂത്ത രണ്ടു പെണ്മക്കളേയും കെട്ടിച്ച് വിട്ടതോടെ കടവും കടത്തിന്റെ കൂടുമായി . പിന്നത്തെ രണ്ടു പേര് അങ്കമാലിയിലെ ഒരു കോണ്‍വെന്റിലാ അവരവിടെ കുശിനിപ്പണിക്കു പോവാ. പിന്നൊരുത്തി കന്യാസ്ത്രി ആകണമെന്നു പറഞ്ഞ് അങ്കമാലിയിലെ മഠത്തിലുണ്ട് കന്യാസ്ത്രി ആയിട്ടില്ല. ഏതായാലും അവളു രക്ഷപ്പെട്ടു. ഇനിയൊരാള്‍ ആനപ്പാറയിലെ എന്റെ വീട്ടിലാ. ഇടയിലെ ഒരുത്തി മരിച്ചു പോയി ഇതെട്ടാമത്തെയാ’
‘ഓ വളരെ കഷ്ടമാണല്ലോ കാര്യങ്ങള്‍. ഇങ്ങനെയൊക്കെ കഷ്ടപ്പെടുമ്പോള്‍ നവോമിക്കു കിട്ടുന്നതു വേണ്ടാന്നു വയ്ക്കുന്നത് എന്തിനാ?’
അഗസ്റ്റിന്‍ പിന്നെ പേഴ്സെടുത്ത് നൂറു രൂപ കൊടുത്തിട്ടു പറഞ്ഞു.
‘ഇതു നവോമിയുടെ കണക്കില്‍ പെടില്ല. ഇതമ്മച്ചി കയ്യില്‍ വച്ചോ. നാളെ മുതല്‍ അവളെ വിട്. പറ്റുമെങ്കില്‍ ഉച്ചക്കു ഇത്തിരി ചോറും കറിയും വയ്ക്കുമോ എന്നു ചോദിക്ക്. ഇപ്പോ ഞാന്‍ പോസ്റ്റാഫീസ് കവലയിലുള്ള ഹോട്ടലില്‍ നിന്നും വരുത്തുവാ. എന്നും ചോറും കറിയും പിന്നൊരു മുളകുവെള്ളവും. മടുത്തു പലപ്പോഴും കഴിക്കാന്‍ പറ്റുന്നില്ല’
നൂറു രൂപ കയ്യില്‍ കിട്ടിയതോടെ അന്നമ്മയുടേ കണ്ണു തള്ളി. തോട്ടത്തില്‍ പണിയെടുത്താല്‍ പോലും ഒരാഴ്ച ഇത്രേം തുക കിട്ടില്ല.
‘ ഞാന്‍ വിടാം സാറെ സാറ് പട്ടിണി കിടക്കണ്ട ,മാത്രമല്ല കെട്ടിയോന്‍ രണ്ടു മാസം കഴിഞ്ഞ് തോട്ടത്തീന്നു പിരിയും. അപ്പോ പിന്നെ ഞാരൊരാളുടെ വരുമാനം കൊണ്ടു വേണം……. ‘ അന്നമ്മയുടെ കണ്ണു നിറഞ്ഞു.
പക്ഷെ നവോമി രണ്ടു ദിവസം കഴിഞ്ഞ് പണി നിര്‍ത്തി.
‘ എന്തു പറ്റിയെടി?’
‘ അമ്മച്ചിക്കെന്നെ കൊല്ലാന്‍ പാടില്ലേ? അയാളു ചീത്തയാ അയാള്‍ക്ക് ചോറും കറിയുമൊന്നും വേണ്ട. വേണ്ടത് …’
‘ എടീ ആ സാറിനെക്കൊണ്ടൊന്നും അനാവശ്യം പറയരുത്. നീ ഒരു തഞ്ചത്തില്‍ നില്‍ക്കണം പിന്നെ ദേഹത്തൊന്നു തൊട്ടെന്നും പറഞ്ഞ് ”
പിറ്റേന്നു കൂടി നവോമി പോയി. അവിടെ നിന്നാണു അവളോടി വന്നത് ഓഫീസില്‍ പോകനുള്ള തിടുക്കത്തിലായിരുന്ന സമയത്താണ് നവോമിയുടേ വരവ്. നവോമിയെ ക്വേര്‍ട്ടേഴ്സിലിട്ടു പൂട്ടിയിട്ടാണു ഞാനോഫീസിലേക്കു പോയത്.
ഇനിയും പ്രായപൂര്‍ത്തിയാകാത്ത ഇവളെ കേറി പിടിക്കുകയെന്നു പറഞ്ഞാല്‍ അയാള്‍ക്ക് അമ്മ പെങ്ങമ്മാരില്ലേ?
ഒരു മണിക്കൂര്‍ കഴിഞ്ഞേ എനിക്കു ക്വേര്‍ട്ടേഴ്സില്‍ പോകാന്‍ പറ്റിയുള്ളു. അഗസ്റ്റിന്‍ ഫീല്‍ഡിലാണെന്നു ഉറപ്പായതിനു ശേഷം വേണം ഇങ്ങോട്ടു വരാന്‍. അതുകൊണ്ടുള്ള താമസം വന്നു.
ക്വേര്‍ട്ടേഴ്സ് തുറന്നു അകത്തു കയറിയപ്പോള്‍ അവള്‍ കാല്‍ക്കല്‍ വീണു.
‘ എന്തായിത് കൊച്ചു കുട്ടികളെപ്പോലെ ‘ അവള്‍ പിന്നെയും ഏങ്ങലടിച്ചു.
‘ നീയിനി അവിടെ പോകാതിരുന്നല്‍ പോരെ? നീയിങ്ങനെ കരഞ്ഞതുകൊണ്ട് എന്തു ഫലം? ആട്ടെ നിന്റെ അമ്മയോടും അപ്പനോടും പറ അവിടെ പോകാന്‍ പറ്റില്ലെന്നു. ഉണ്ടായ കാര്യം തുറന്നു പറഞ്ഞാ അവര്‍ നിന്നെ നിര്‍ബന്ധിക്കില്ല ‘
‘ സാറെ അവര്‍ക്കു കാശു മതി. പിന്നെ എന്റെ അപ്പന്‍….. എങ്ങനെ പറയണമെന്നെനിക്കറിയില്ല. അമ്മച്ചിയും ഇതിനു കൂട്ടു നില്‍ക്കുവ ‘
ഏതായാലും നവോമി പിന്നീട് വല്ലപ്പോഴും അടിച്ചു വാരാന്‍ പോകുന്നത് നിര്‍ത്തിയെന്നു പറയാം. ഒഴിവു കിട്ടുമ്പോള്‍ അന്നമ്മ പോകുന്നു.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്‍പ്പത്തി ഏഴ്