നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സി. രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
പുരസ്കാരം കൊച്ചിയിലെ വീട്ടിലെത്തി സമ്മാനിക്കുമെന്ന് ഒ.എന്‍.വി കള്‍ച്ചറൽ അക്കാദമി ചെയര്‍മാൻ അടൂർ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതിൽ എം. ലീലാവതി വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് സമിതി വിലയിരുത്തി.
അധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവര്‍ത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളില്‍ ഡോ.എം ലീലാവതി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വര്‍ണരാജി, അമൃതമശ്നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവര്‍ത്തനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
സുഗതകുമാരി, എം.ടി വാസുദേവൻ നായർ, അക്കിത്തം എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.