ഏവർക്കുമൊരുവേളമാത്രമായ് കിട്ടുന്ന സുന്ദരമധുരമാം കാലഘട്ടത്തിൽ
കലയുടെ സ്നേഹാലയമെനിക്കേകിയ ആ നിമിഷങ്ങളെൻ മിഴിയിലൂർന്നൊഴുകി.
അവധിദിനങ്ങൾതൻ അലസമാം പുലരികൾ ഗതകാലസ് മൃതികളാകുന്നൊരീ വേളയിൽ
പുസ്തകതത്വങ്ങളഭ്യസിപ്പിക്കുന്ന ക്ലാസ്മുറികളിന്നുമെന്നോർമകൾ മാത്രം .
അവിടെയാ മേശമേൽ കൊട്ടിയ താളങ്ങളിന്നുമെൻ ഹൃദയത്തിലോർമകൾ മാത്രം .
പ്രണയസല്ലാപങ്ങളെയേറ്റുവാങ്ങുന്നൊരു വൃക്ഷദൂതന്മാരിന്നോർമകൾ മാത്രം .
മതിലുകളില്ലാത്ത മിഥ്യകളില്ലാത്ത യാഥാർത്ഥ്യനിമിഷങ്ങളോർമ്മകൾ മാത്രം.
സായന്തനങ്ങളിൽ സൗഹൃദത്തോടെയാ പലഹാരപ്പങ്കുവെയ്പോർമകൾ മാത്രം.
രാവേറെച്ചെല്ലുന്ന സൗഹാർദ്ദപ്രലപങ്ങൾ പാതിരാ കാറ്റുപോലോർമ്മകൾ മാത്രം .
നശ്വരമായ ഈ കാലവും നാളെ അനശ്വരമാകുന്നു ഓർമയിൽ മാത്രം.