ഓൺലൈൻ ഈരടികൾ

 

 

 

 

1

പേനയും മഷിയും വെള്ളക്കടലാസ്സുമെന്തിന്
ഓൺലൈൻ കവിക്ക് കുത്തിക്കുറിക്കുവാനീരടി

2

ലോകാസമസ്തം ഓൺലൈനിൽ
ഉടയതമ്പുരാൻ ഓഫ്‌ലൈനിലും

3

കോപ്പിയടിക്കും പാപത്തിനു
പശ്ചാത്താപമാകുമോ പേസ്റ്റ്

4

വാട്സാപ്പിലുദിക്കും ലോകം
പാതിരക്കസ്തമിപ്പൂ ഫേസ്ബുക്കിൽ

5

ലൈനടിക്കാം ഓൺലൈനിൽ
ലൈഫ് ഫ്യൂസാക്കാം ഇലക്ട്രിക്ക് ലൈനിൽ

6

കുടുങ്ങും മുമ്പ് ആഗോളവലയിൽ നിന്നും
പഠിക്ക സഖാക്കളെ സ്വന്തം തലയൂരാൻ

7

ട്രോളന്മാർ ട്രോളുമ്പോൾ
പെട്രോൾ വില കുതിക്കുന്നു

8

മോർഫൻമാർ മോർഫ് ചെയ്യുന്നു
കരളുന്നു ശവ,മെലി മോർച്ചറിയിൽ

9

സോഫ്റ്റ് വെയറിൽ തുടങ്ങും പ്രണയം
മുടങ്ങും ഹാർഡ് വെയർ തേയുമ്പോൾ

10

സെൽഫിൽ കടുകോളം ജീവൻ
അതുമില്ല സെൽഫിയിൽ

11

ദിനരാത്രം ഷെയർ ചെയ്തും
മനസ്സ് ലൈക് ചെയ്തും
ചാറ്റിൽ കലഹിച്ചും
ഇമോജികൾ കാട്ടിയും
ബ്രൗസ്‌ ചെയ്യാം പ്രിയേ
ശിഷ്ടമായുസ്സും ലോഗൗ-
ട്ടായീടും നാൾവരെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവൈൽഡ്‌ കൊളക്കേഷ്യ
Next articleആണുങ്ങൾ കരയാൻ പാടില്ലാത്രേ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here