പുരാവസ്തു



ചുട്ടുപൊള്ളുന്ന വേനലിൽ ഇന്നു വരും നാളെ വരും വേനൽ മഴയെന്നോർത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.

വേനൽ മഴ കൂടാതെ ന്യൂനമർദ്ദം വഴിയും മഴ വരുമെന്ന് കാലാവസ്ഥാ പ്രവചനം ഇന്നു രാവിലെയും വായിച്ചതേയുള്ളു.

എന്നിട്ടും മഴ മാത്രം വന്നില്ല.

ചൂടിൽ നിന്നശ്വാസമേകാൻ ഫാനിനും കഴിയുന്നില്ല.ഫാനിൽ നിന്നും ഉഷ്ണമാണ് പെയ്തിറങ്ങുന്നതെന്ന് തോന്നി.. ചൂടിന്റെ തളർച്ചയിൽ എപ്പോഴോ കണ്ണുകൾ മെല്ലെ മെല്ലെ അടഞ്ഞു പോയി.


കുറെ കഴിഞ്ഞപ്പോൾ പുറത്ത് അടക്കിപ്പിടിച്ച സംസാരം കേട്ടു.

ചെവിയോർത്തെങ്കിലും എന്താണെന്ന് മനസിലായില്ല..

ഭാര്യയുടെ ശബ്ദത്തോടൊപ്പം ഏതോ അപരിചിതരുടെ ശബ്ദവും അയാൾ കേട്ടു..

അധികം കഴിഞ്ഞില്ല ആരുടെയോ കാൽ പെരുമാറ്റങ്ങൾ കേട്ടു. ആരോ ബലമായി കൈകൾ ചേർത്തു കെട്ടും പോലെ തോന്നിയപ്പോൾ അയാൾ പ്രതിരോധിക്കാൻ നോക്കി.അനങ്ങാൻ കഴിയുന്നില്ല. പേശികളെല്ലാം ദുർബലമായത് പോലെ.


സഹായത്തിനായി അയാൾ ഉച്ചത്തിൽ ഭാര്യയെ വിളിച്ചു.ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട വരണ്ടതു പോലെ..അതിനിടയിൽ അയാൾ കണ്ടു, അവർക്കിടയിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഭാര്യയെ.


“എന്നെ രക്ഷിക്കൂ”എന്ന അയാളുടെ കണ്ണുകളിലെ ഭാവം അറിഞ്ഞിട്ടാകണം അവൾ പറഞ്ഞു.

’പേടിക്കണ്ട,അവരോടൊപ്പം പോയാൽ മതി.ഇവിടെ ഞാൻ നോക്കിയതു പോലെ തന്നെ അവർ നോക്കിക്കോളും എല്ലാം ഞങ്ങൾ സംസാരിച്ച് എഗ്രിമെന്റും ഒപ്പു വെച്ചിട്ടുണ്ട്. പ്രായമായവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ആൾക്കാരാണ്..ചേട്ടന് പ്രായമായി വരികയല്ലേ,റിട്ടയർമെന്റും കഴിഞ്ഞു..ഇനി അവരോടൊപ്പം പോകുന്നതാണ് നല്ലത് ’’

പഴയ സാധനങ്ങൾ എടുക്കുന്നതു പോലെ പഴയ ആളുകളെ എടുക്കാൻ നടക്കുന്നവരാണവരെന്ന്  മനസ്സിലായി.

എല്ലാം ഉറപ്പിച്ചാണ് അവർ വന്നിരിക്കുന്നത്.ഇനി ചെറുത്തു നിന്നിട്ട് കാര്യമില്ല. എങ്കിലും അവസാന ശ്രമമെന്ന നിലയ്ക്ക് അയാൾ കുതറി രക്ഷപെടാൻ നോക്കി.


വിയർത്തു കുളിച്ച് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേൽക്കുമ്പോൾ ഭാര്യ ഒന്നുമറിയാതെ അടുത്തു കിടന്നുറങ്ങുന്നുണ്ടായിരുന്നു.

അപ്പോഴേയ്ക്കും അകലെനിന്ന് ഇടിമുഴക്കങ്ങൾ കേട്ടു, വേനൽ മഴയ്ക്ക് ആശ്വാസമെന്നോണം ആകാശത്തുനിന്നും മഴത്തുള്ളികൾ പെയ്തിറങ്ങാൻ തുടങ്ങി.




അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസി.വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം പ്രിയാ ജോസഫിന്
Next articleഇന്റർവ്യൂ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English