ഒ.വി.ഐ വിജയൻ അനുസ്മരണത്തിനിടെ വിജയന്റെ രാഷ്ട്രീയ നിലപാടുകളെച്ചൊല്ലി സദസ്സിൽ തർക്കം. പാലക്കാട് തസ്രാക്കിൽ നടന്ന അനുസ്മരണ സമ്മേളത്തിലാണ് എഴുത്തുകാർ തർക്കിച്ചത് അവസാനകാലത്ത് വിജയൻ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചു എന്ന് കഥാകാരൻ സക്കറിയ പറഞ്ഞതോടെ തർക്കം മൂത്തു. വിജയന്റെ സഹോദരി ഒവി ഉഷയും കവി മധുസൂദനൻ നായരും നിരൂപകൻ ആഷാമേനോനും എതിർത്തതോടെ സംവാദം ചൂടുപിടിച്ചു.ആർഎസ്എസ് അനുകൂല സംഘടന നൽകിയ അവാർഡ് വിജയൻ സ്വീകരിക്കരുതായിരുന്നു. തപസ്യയുടെയും മോദിയുടെയും ഒരു അവാർഡും തനിക്ക് വേണ്ട എന്നും സക്കറിയ പറഞ്ഞു.
ഇതിനിടെയാണ് വിജയന്റെ സഹോദരി ഒവി ഉഷ വിയോജിപ്പുമായി എത്തിയത്.ഹൈന്ദവഭാഷ ഉപഭൂഖണ്ഡത്തിന്റെ ഭാഷയാണെന്നും വിജയനെ ഒരിക്കലും വർഗീയവാദിയായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്യുകയും മകനെ അടക്കം മാമോദീസ മുക്കുകയും ചെയ്തതിനെ സന്തോഷത്തോടെയാണ് വിജയൻ അംഗീകരിച്ചത്.കരുണാകര ഗുരുവിനടുത്ത് എത്തുമ്പോൾ തനിക്ക് പ്രത്യേക ഊർജം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിൽ വർഗീയത കാണരുതെന്നും ഒവി ഉഷ പറഞ്ഞു.
ഒവി ഉഷയെ അനുകൂലിച്ചാണ് കവി മധുസൂദനനൻ നായരും സംസാരിച്ചത്. അവാർഡ് വാങ്ങിയത് വിജയന്റെ ആശയങ്ങളെ അത് നൽകുന്നവർ അംഗീകരിച്ചതുകൊണ്ടാണെന്നും അത് വർഗീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടർന്ന് സംസാരിച്ച നിരൂപകൻ ആഷാമേനോനും ഇതിനെ അനുകൂലിച്ചു.ഇതോടെ സദ്യസ്യർക്ക് ഇടയിൽനിന്നും എതിർപ്പ് വന്നതോടെ സക്കറിയ വിശദീകരണവുമായി എഴുനേറ്റു. താൻ ഒരിക്കലും വിജയൻ വർഗീയവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ദുർബല ഹൃദയനായതിനാൽ വേണ്ട എന്നുപറയാതെ അവാർഡ് വാങ്ങിയതാണെന്നും സക്കറിയ പറഞ്ഞു.ജനാധിപത്യം മതനിരപേക്ഷത സ്വതന്ത്രം തുടങ്ങിയ ആശയങ്ങൾ താൻ വിജയനിൽനിന്നാണ് പഠിച്ചതെന്ന് സക്കറിയ പറഞ്ഞതോടെയാണ് സദസ്യർക്കിടയിലെ മുറുമുറുപ്പ് ഇല്ലാതായത്