ചുമ്മാ

 

 

1

വെറുതെ മുട്ടിക്കൊണ്ട് മുഷിയണൊ
ഓടാമ്പലിട്ട് പൂട്ടാൻ അകത്ത് ആരെങ്കിലും കാണുമൊ

കാറ്റിൽ അടഞ്ഞുപോയതായിക്കൂടെ
മുട്ടാൻ മിനക്കെടാതെ ചുമ്മാ
ഒന്നുന്തി നോക്കൂ
തുറക്കപ്പെടില്ലെന്നാര് കണ്ടു

2

ചുമ്മാ തേടിയാലൊന്നും ശരിയാകില്ല
തേടാതിരുന്നാലും കണ്ടെത്തണമെന്നില്ല
കണ്ടെത്തുന്നവനെ മുന്നെ
കണ്ടെത്തിക്കഴിഞ്ഞാൽ
തടി കേടാക്കാതെ
ഉമ്മറപ്പടിയിൽ ചുമ്മാതിരിക്കാം

അയൽവക്കത്തെ കോഴി
കൂവുന്നത് കേൾക്കാം
ആരാന്റെ കാക്ക
കദളിവാഴക്കയ്യിലിരുന്ന്
കരയുന്നത് കേൾക്കാം
ഭൂമിയുടെയും ആകാശത്തിന്റെയും
പുതിയ നിയമങ്ങൾ
സഹജമായി അയവിറക്കാം

3

ചുമ്മാ ജീവിച്ചാൽ
ചുമ്മാ മരിക്കാം
ചുമ്മാ മരിച്ചാൽ
അപാരതയെ ചുംബിക്കാം

4

ചുമ്മാ കൂരിരുട്ടിൽ മിന്നിപ്പൊലിയുന്നു
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടം
ചുമ്മാ തരുന്നിളങ്കാറ്റ്
കവിളിൽ നറുംചുംബനങ്ങൾ
ചുമ്മാ വിടരുന്നു മുൾശയ്യയിൽ
ചുവന്ന പൂക്കൾ
പമ്മിവരുന്നിതാ മൃത്യു ചുമ്മാ
ജീവന്റെ മൂല്യവർദ്ധിതമാം ഉപോല്പന്നമായി

5

ആരുമാകാൻ കൊതിക്കാതെ
ശൂന്യചാരുതയിൽ രമിക്ക നീ
ചാരമായിടും മുന്നെ പക്ഷം വിരുത്തി
ചുമ്മാ പറക്ക നീ വിശാലനീലവാനിൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപി.നാരായണമേനോന്‍ അന്തരിച്ചു
Next articleക്വാറി എഞ്ചുവടികൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English