ഇരുചക്രവാഹന യാത്രക്കാരെല്ലാം ഹെൽമറ്റ് ഉപയോഗിക്കണമെന്ന വിധിയ്‌ക്കെതിരെയുളള റിവ്യൂഹർജി ഹൈക്കോടതിയുടെ ഫുൾബെഞ്ച് തളളി. ഇരുചക്രവാഹനക്കാരുടെ ബുദ്ധിമുട്ടുകൾ കേൾക്കാതെയും ഹെൽമെറ്റ് ഉപയോഗം ആരോഗ്യപ്രശ്‌നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും എന്ന വസ്തുത മനസ്സിലാക്കാതെയുമാണ് കോടതിവിധി ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടിയാണ് ടൂവീലേഴ്‌സ് അസോസിയേഷനുകൾ റിവ്യൂഹർജി സമർപ്പിച്ചത്. നിലവിലുളള നിയമമനുസരിച്ച് ഹെൽമറ്റ് നിർബന്ധമാക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് കോടതി പറഞ്ഞു. ഇരുചക്രവാഹനക്കാർ ഹെൽമറ്റ് ധരിക്കണമെന്ന് കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ 129-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഇത് നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് വിവേചനാധികാരം ഉണ്ടെന്ന് നിയമവിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടു.
മറുപുറംഃ- ‘നിനക്കൊക്കെ അമ്മയും പെങ്ങളുമൊന്നുമില്ലേ’ എന്ന് ചില ‘സാംസ്‌കാരിക’ ജീവികളോട് ചിലർ ചോദിക്കാറുണ്ട്. ആ ‘സാംസ്‌കാരിക’ ജീവികളുടെ സ്ഥാനത്താണ് ഇപ്പോൾ ഹൈക്കോടതിയും സർക്കാരും. കോടതിയാണെങ്കിൽ നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും എന്നു പറയാം… എന്നാലീ സർക്കാരിനെന്തു പറ്റി…. ഈ ഹെൽമറ്റ് നിയമമൊക്കെ പൊളിച്ചെഴുതാൻ നമ്മുടെ സർക്കാരിനെ കൊണ്ടാകും… ഗതികേടുകൊണ്ട് ഒരു സ്‌കൂട്ടർ വാങ്ങിയ ഭാര്യയും രണ്ടു കുട്ടികളുമുളള ഒരു നിർഭാഗ്യവാന്റെ ഹെൽമറ്റ് ചിലവ് മുവ്വായിരത്തിനടുത്തുവരും. സർക്കാരിത് കണ്ടൊന്നും കുലുങ്ങില്ല മക്കളേ… ഭരിച്ച് ഭരിച്ച് നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥയാ ഇപ്പോൾ…തത്‌ക്കാലം ഇരുചക്രവാഹനക്കാരുടെ തലയിൽ ഒരുഗ്രൻ ഹെൽമറ്റ് ഘടിപ്പിച്ചാൽ അത്രേം പേരുടെ മുഖം കാണാതിരിക്കാമല്ലോ… നന്ദി സർക്കാരെ നന്ദി…. നിങ്ങൾക്കുവേണ്ടി ഇതും ഞങ്ങൾ സഹിച്ചോളാം.
Generated from archived content: sept26_news1.html
Click this button or press Ctrl+G to toggle between Malayalam and English