മുൻമന്ത്രിയും സി.പി.എം നേതാവുമായ വി.വിശ്വനാഥമേനോൻ സി.പി.എം വിമതരുടെ പിന്തുണയോടെ എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കേരള രാഷ്‌ട്രീയത്തിലും സി.പി.എമ്മിലും അമ്പരപ്പ് സൃഷ്‌ടിച്ച ഈ സ്ഥാനാർത്ഥിത്വം വിമതനേതാവ് വി.ബി.ചെറിയാനാണ് പ്രഖ്യാപിച്ചത്.
വിശ്വനാഥമേനോനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ സമര സഹയാത്രികരായ ടി.കെ. രാമകൃഷ്‌ണനും എം.എം.ലോറൻസും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ്സുമായി കേന്ദ്രത്തിൽ സഖ്യം ഉണ്ടാകുമെന്ന പോളിസിക്ക് എതിരായാണ് താൻ സ്ഥാനാർത്ഥിയാവുന്നതെന്ന് വിശ്വനാഥമേനോൻ പറഞ്ഞു. ബി.ജെ.പി., വെളളാപ്പളളി, നാരായണപണിക്കർ എന്നിവരുടെ പിന്തുണ സ്വീകരിക്കുമെന്നും വിശ്വനാഥമേനോൻ വ്യക്തമാക്കി.
മറുപുറംഃ- ആകാശവിളക്കിന് സമം കേരള രാഷ്‌ട്രീയം. എങ്ങോട്ട് തിരിയുമെന്നോ എന്താണ് ലക്ഷ്യമെന്നോ അറിയാത്ത ഒരു ഡപ്പാംകുത്ത്. എലി ചത്തുമില്ല ഇല്ലം ചുടുകയും ചെയ്‌തു എന്ന അവസ്ഥ. വിശ്വനാഥമേനോന് മാന്യമായി മത്സരിക്കാമായിരുന്നു, കേന്ദ്രത്തിൽ കോൺഗ്രസുമായുളള സി.പി.എം സഖ്യത്തെ എതിർത്തുതന്നെ. എന്നാൽ അതിന് കൂട്ടുപിടിക്കാൻ ചെന്നത് ബി.ജെ.പി, വെളളാപ്പളളി, നാരായണപണിക്കർ ഭൂതങ്ങളെ. അപ്പുറത്തെ അന്തപ്പൻ കുഴിയിൽ വീഴാതിരിക്കാൻ സ്വന്തം അപ്പനെ കുഴിയിൽ ചാടിച്ച മകന്റെ കഥപോലെ…. കഷ്‌ടം….
Generated from archived content: sep3_news2.html