കേരളത്തിലെ കോൺഗ്രസ്സിനെ സി.പി.എം പാളയത്തിൽ കെട്ടുവാനുളള ചിലരുടെ നീക്കത്തെ ഏതു രീതിയിലും ചെറുത്തു തോൽപ്പിക്കുമെന്ന് എ.ഐ.സി.സി. സെക്രട്ടറി രമേശ് ചെന്നിത്തല എം.പി. പറഞ്ഞു. എറണാകുളം ലോകസഭാ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ഒ.ജോണിന്റെ പ്രചരണാർത്ഥം കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാജാഥ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സി.പി.എമ്മിന്റെ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ ആയിരക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകരുളള കേരളത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. ദേശീയതലത്തിൽ സി.പി.എം-കോൺഗ്രസ്സ് ധാരണയുണ്ടെന്ന പ്രചരണം ശരിയല്ല. ചെന്നിത്തല വ്യക്തമാക്കി.
മറുപുറംഃ- കോൺഗ്രസ്സുകാർക്ക് സി.പി..എം.കാർ എന്നും അരിങ്ങോടരുടേത് പോലെയാണ്. അങ്കത്തട്ടിൽ നേർക്കുനേർ നിന്നാണ് വെട്ടുംകുത്തും. കുറച്ച് മാന്യമായ പരിപാടി. പക്ഷെ കോൺഗ്രസ്സിലെ ചില ഗ്രൂപ്പുകാർ അരിഞ്ഞോടരുടെ പോലെയല്ലല്ലോ; മച്ചുനൻ ചന്തുവിനെ പോലെയല്ലേ… തളർന്നു കിടക്കുമ്പം കുത്തുവിളക്കുകൊണ്ട് പിറകിൽ നിന്നല്ലേ കുത്തുന്നത്. തച്ചോളി ഒതേനക്കുറുപ്പിനെപ്പോലുളള കരുണാകരന് മച്ചുനനായ ചതിയൻ ചന്തുവിനേക്കാളിഷ്‌ടം നേർക്കുനേർ പോരാടുന്ന അരിങ്ങോടരെ ആയതിൽ അത്ഭുതമില്ല ചെന്നിത്തലേ…. ആന മെലിഞ്ഞതുകൊണ്ട് തൊഴുത്തിൽ കെട്ടാൻ നടത്തിയ നിങ്ങളുടെ പരിപാടിയല്ലേ ഇവിടുത്തെ പ്രശ്‌നങ്ങൾക്കു കാരണം….. കരുണാകരൻ ഒന്നു മെലിഞ്ഞിട്ടേയുളളൂ…. ചത്തിട്ടില്ല…. സൂക്ഷിച്ചോ.
Generated from archived content: sep15_news.html