കോടതി നടപടിക്രമങ്ങൾ ലംഘിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ് ജെ.എൽ.ഗുപ്ത സ്വാശ്രയ മെഡിക്കൽ ഫീസ് കേസ് കൈകാര്യം ചെയ്ത രീതിക്കെതിരെ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്തി ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രമേയം പാസാക്കി. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങിനെയൊരു സംഭവം. സർക്കാർ ക്വോട്ടയിൽ പ്രതിവർഷ ഫീസായി 11,825 രൂപ നൽകിയാൽ മതിയെന്ന സർക്കാർ ഉത്തരവ് ചീഫ് ജസ്‌റ്റിസ് സ്‌റ്റേ ചെയ്ത രീതിക്കെതിരെയായിരുന്നു പ്രമേയം. മുൻ അഡ്വ.ജനറൽ എം.കെ.ദാമോദരനാണ് പ്രമേയം അവതരിപ്പിച്ചത്. നീതി നിർവ്വഹണത്തിന്റെ നിഷ്‌പക്ഷത നിലനിർത്തുവാനുളള ആഹ്വാനമായാണ് പ്രമേയത്തെ കാണുന്നതെന്ന് അഡ്വക്കേറ്റ് അസോസിയേഷൻ വ്യക്തമാക്കി.
മറുപുറംഃ- ചിലപ്പോൾ നീതിപീഠം ഇങ്ങിനെയാണ്; ചൗപട് രാജാവിനെപ്പോലെ… മതിലിടിഞ്ഞ് പരാതിക്കാരന്റെ ആട് ചത്തതിന് മതിലിന്റെ ഉടമയെ തൂക്കിക്കൊല്ലാൻ വിധിച്ച ചൗപ്‌ട് രാജാവ്…. ഒരു കിലോ അരിയും ഒരു കിലോ സ്വർണ്ണവും ഒരേ വിലയ്‌ക്ക് കിട്ടുന്ന നീതി നിർവ്വഹണം…. (ആനന്ദിന്റെ ‘ഗോവർദ്ധനന്റെ യാത്രകളോട്’ കടപ്പാട്) നന്നായി വക്കീലന്മാരെ, സാധാരണക്കാരന് പറ്റാത്തത് നിങ്ങൾ ചെയ്‌തുവല്ലോ?… ഒന്നുകൂടി, ജഡ്‌ജിമാരും മനുഷ്യരാണ്… ഇടയ്‌ക്കിടെ അവരെയും വെയിലും മഴയും കൊളളിക്കണം…നന്ദി.
Generated from archived content: oct9_news2.html