ഭൂമി ഇടപാടിൽ അന്വേഷണത്തിനു വിധേയനായ മുൻ ധനമന്ത്രി വക്കം പുരുഷോത്തമനും സംസ്ഥാന വിജിലൻസ് ഡയറക്ടറും തമ്മിൽ വിജിലൻസ് ആസ്ഥാനത്ത് നടത്തിയ രഹസ്യ കൂടിക്കാഴ്‌ച വിവാദമാകുന്നു. കേസ് അന്വേഷിക്കുന്ന സിബി മാത്യുവിനെ കാണാൻ വക്കം പല തവണ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വിജിലൻസ് ഡയറക്ടർ പി. ഉപേന്ദ്രവർമ്മയുമായുളള രഹസ്യ കൂടിക്കാഴ്‌ച അത്യന്തം ഗൗരവമായാണ് ആഭ്യന്തരവകുപ്പ് വീക്ഷിക്കുന്നത്.
മറുപുറംഃ പാമ്പിൻ മാളത്തിൽ മുളക് എരിച്ച് പുകച്ചതുപോലെയായോ ഗതി. സിബി മാത്യു അസ്‌സൽ പാമ്പാട്ടിയാണ്. ഏത് രാജവെമ്പാലയേയും മകുടി ഊതി അടക്കും. ഉപേന്ദ്രവർമ്മയ്‌ക്ക് പാലും നൂറും നേദിച്ചതു കൊണ്ട് കാര്യമില്ല. സംഗതിയാകെ കൈവിട്ടുപോയതു പോലാണ്. ഇനി ജാമ്യത്തിൽ ഇറങ്ങുമ്പോൾ പണ്ട് ബാലകൃഷ്ണപിളള ചെയ്‌തതുപോലെ ആനയും അമ്പാരിയുമായി ഒരു ഘോഷയാത്രച്ചടങ്ങ് സംഘടിപ്പിച്ചാൽ മതി. ചെറിയ നാറ്റം മാറിക്കിട്ടും.
Generated from archived content: news_oct30_06.html