കൊല്ലം കടയ്‌ക്കലിൽ സി.എം.പി. നേതാവ് പ്രവീൺദാസിനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നു. കൊലപാതകത്തിനു പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. അടുത്ത കാലത്താണ് പ്രവീൺദാസ് സി.പി.എം. വിട്ട് സി.എം.പിയിൽ ചേർന്നത്. കൂടെ ഉണ്ടായിരുന്ന മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായിദാസ് ഓടി രക്ഷപ്പെട്ടു. ഇദ്ദേഹവും സി.പി.എമ്മിൽനിന്നും വിട്ടുനില്‌ക്കുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്‌തിരുന്ന ഇവരെ പിൻതുടർന്ന അക്രമികൾ ജീപ്പിലാണ് സഞ്ചരിച്ചിരുന്നത്. ജീപ്പിടിച്ച് വീഴ്‌ത്തുവാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടുകയായിരുന്നു. ആത്മരക്ഷാർത്ഥം ഒരു വീട്ടിൽ ഓടിക്കയറിയ പ്രവീൺദാസിനെ വീട്ടുകാരുടെ മുൻപിലിട്ട് വെട്ടിവീഴ്‌ത്തുകയായിരുന്നു. സായിദാസ് ഓടി രക്ഷപ്പെട്ടു. ചുവന്ന തുണികൊണ്ട് മുഖം മറച്ചിരുന്ന അക്രമികൾ സംഭവത്തിനുശേഷം ദൂരെ സ്‌റ്റാർട്ടാക്കി നിർത്തിയിരുന്ന ജീപ്പിൽ കയറി രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് പോലീസ് സി.പി.എം. ഏരിയ ലോക്കൽകമ്മറ്റി ഓഫീസ് റെയ്‌ഡ് ചെയ്യുകയും പത്തോളം പേരെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്തു.
Generated from archived content: news_june30.html