സമൂഹത്തിന്റെ മന്ത്രിമാരാകേണ്ടവർ സ്വന്തം സമുദായത്തിന്റെ മന്ത്രിമാരായി മാറുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ കുറ്റപ്പെടുത്തി. അതിനാലാണ് വിദ്യാഭ്യാസരംഗത്തും മറ്റു മേഖലകളിലും ചില ന്യൂനപക്ഷങ്ങൾ മേൽക്കൈ നേടുന്നത്. കേരളത്തിന്റെ തലസ്ഥാനം മലപ്പുറത്തേയ്‌ക്ക് മാറ്റുവാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹിന്ദുസമുദായത്തെ വിദ്യാഭ്യാസപരമായി രക്ഷിക്കുന്ന കാര്യത്തിൽ മന്ത്രി സൂപ്പിയുടെ നടപടികളിൽ സംശയമുണ്ടെന്ന് കേന്ദ്രമന്ത്രി മുരളീമനോഹർ ജോഷി തന്നോട് സൂചിപ്പിച്ചതായും വെളളാപ്പളളി പറഞ്ഞു.
ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച ഗുരുമന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വെളളാപ്പളളി.
മറുപുറംഃ- ‘കാറ്റും മുഴുവൻ പടിഞ്ഞാട്ട്….കാവേരിവളളം കിഴക്കോട്ട്…’ കാര്യം മനസ്സിലായി നടേശൻ മുതലാളി… ഇനി തൃശ്ശൂലധാരിയായി താമരമുകളിൽ താണ്ഡവം തുടങ്ങിയാൽ മതി….സമൂഹം ഭരിക്കേണ്ടത് ഈഴവമുഖ്യനാകണം എന്ന് വാശിപിടിച്ച് കരഞ്ഞതൊന്നും മുതലാളി മറന്നിട്ടില്ലല്ലോ… ഇനിയിപ്പൊ ഗുരുദേവനെ ഉപേക്ഷിച്ച് ‘ജയ് ശ്രീറാം’ എന്ന് പറഞ്ഞ് ഉറഞ്ഞു തുളളാം….മുതലാളീടെ ആളു ഭരിച്ചാലും സൂപ്പി ഭരിച്ചാലും അതിനുമപ്പുറം മുതലാളിതന്നെ ഭരിച്ചാലും പാവത്തുങ്ങളുടെ തലേവര നേരെ തെക്കേപ്പറമ്പിലേക്കാ..
Generated from archived content: news_jan19.html