മലപ്പുറം ജില്ലയിൽ പലതവണ വന്നിട്ടും എം.ടി.വാസുദേവൻനായരോടുളള വൈരാഗ്യംമൂലം തുഞ്ചൻപറമ്പിൽ കയറാത്തത് സാംസ്‌ക്കാരികമന്ത്രി കാർത്തികേയന് യോജിച്ചതല്ലെന്ന് അഴീക്കോട് വ്യക്തമാക്കി. മന്ത്രി സ്വയം ചെറുതാകുകയാണെന്നും എം.ടി.യെപ്പോലുളള ഒരു എഴുത്തുകാരനെ അനാവശ്യമായി നിരന്തരം വിമർശിക്കുന്ന സാംസ്‌കാരികമന്ത്രി കാർത്തികേയനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കണമോ എന്ന് മുഖ്യമന്ത്രി ആലോചിക്കേണ്ടിയിരിക്കുന്നു. പലരോടും പ്രതികാരബുദ്ധിയോടെയാണ് മന്ത്രി പെരുമാറുന്നത്. അടൂർ ഗോപാലകൃഷ്‌ണൻ രാജ്യാന്തരതലത്തിൽ ബഹുമതിക്കർഹനായപ്പോൾപോലും മന്ത്രി അദ്ദേഹത്തെ ബഹുമാനിക്കുകയോ അഭിനന്ദിക്കുകയോ ചെയ്‌തില്ല. അഴീക്കോട് പറഞ്ഞു.
മറുപുറംഃ- എന്റെ അഴീക്കോട് മാഷെ, ഇത് കാർത്തികേയൻ മന്ത്രിയുടെ അടവല്ലെ, ആരെങ്കിലും ഒന്നു ഞൊട്ടിയില്ലെങ്കിൽ ഈ സാഹിത്യകാരന്മാരുടെ എഴുതാനുളള ശേഷി പോകില്ലേ. ഇടയ്‌ക്കിടയ്‌ക്ക് മന്ത്രി എന്ന നിലയിൽ രണ്ടു ചീത്ത പറഞ്ഞാൽ പല എഴുത്തുകാരും വാശിമൂലം ധാരാളം എഴുതിയേക്കും, എം.ടി. തന്നെ ‘കാല’ത്തേക്കാളും ‘രണ്ടാമൂഴ’ത്തേക്കാളും മനോഹരമായ നോവൽ രചിച്ചേയ്‌ക്കും. അഴീക്കോട്‌മാഷിനും വീണ്ടുമൊരു തത്വമസിക്കുളള സ്‌കോപ്പ് കിട്ടും. മന്ത്രി എന്ന നിലയിൽ ഇദ്ദേഹം ഇത്രയെങ്കിലും ചെയ്യുന്നില്ലേ? വെറുതെ കല്ലിടലും, അനാച്ഛാദനവും മാത്രമല്ലല്ലോ സാംസ്‌കാരികവകുപ്പ് മന്ത്രി നടത്തുന്നത്. സാഹിത്യകാരന്മാരെ തല്ലി നന്നാക്കുന്നുകൂടിയുണ്ടല്ലോ.
Generated from archived content: news3_july14.html