താരാപീഠിലെ കാളീക്ഷേത്രത്തിൽ പൂജ നടത്തിയതിന്റെ പേരിൽ വിവാദത്തിൽ പെട്ട മുതിർന്ന സി.പി.എം നേതാവും ബംഗാൾ നിയമസഭയിലെ ഗതാഗത മന്ത്രിയുമായ സുഭാഷ് ചക്രവർത്തിയെ ചൊല്ലി പാർട്ടിയിൽ തർക്കം മൂക്കുകയാണ്. സംഭവത്തെ അതിരൂക്ഷമായി ജ്യോതിബസു വിമർശിച്ചെങ്കിലും ദൈവവിശ്വാസികൾ സി.പി.എം അംഗങ്ങളാകരുതെന്ന് പാർട്ടി ഭരണഘടന അനുശാസിക്കുന്നില്ലെന്ന് പിബി അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. എന്നാൽ തന്റെ നിലപാടിൽ അയവുവരുത്തുവാൻ സുഭാഷ്‌ചക്രവർത്തി തയ്യാറായിട്ടില്ല.
മറുപുറംഃ സഖാവ് കാളീദേവിക്ക് ഇത്തിരി പൂക്കളും നിവേദ്യങ്ങളും അർപ്പിച്ചതിൽ എന്താണ് തെറ്റ്. രക്തസാക്ഷിമണ്ഡപങ്ങളിൽ ചുവന്ന പൂവേറ് സാധാരണമാണല്ലോ. വൈരുധ്യാത്മക ഭൗതികവാദത്തിൽ ഇത്തരം പൂജകളും ഉൾപ്പെടുത്താം. ഇങ്ങ് കേരളത്തിൽ എതിർഗ്രൂപ്പിനെ ഒതുക്കാൻ ഒടിവിദ്യ നടത്തുകയും കണിയാനെ കാണുകയും ചെയ്യുന്ന സഖാക്കളുടെ എണ്ണം ഏറിവരികയാണ്. ദോഷം പറയരുതല്ലോ പാർട്ടിയിലെ കാരണവന്മാർക്കാണ് ഈ ദൈവവിശ്വാസരീതികളോട് എതിർപ്പ്. രാവിലെതന്നെ നല്ലനാലുനാമം ജപിച്ച് അമ്പലത്തിൽ കയറി ചന്ദനവും മഞ്ഞൾകുറിയും തൊട്ട് പാർട്ടിയാപ്പീസിന്റെ മുന്നിൽ വന്ന് രണ്ട് ഇൻക്വിലാബും വിളിച്ച് പരിപാടികൾ തുടങ്ങിയാൽ മനസ്സിനുതന്നെ ആശ്വാസമാകും. ഒടുവിൽ പാർട്ടി ആപ്പീസുകളുടെ ചുമരുകളിൽ സഖാവ് മാർക്സ്, സഖാവ് ഏംഗൽസ്, സഖാവ് ലെനിൻ തുടങ്ങിയവർക്കൊപ്പം സഖാവ് കാളീ, സഖാവ് ശ്രീരാമൻ, സഖാവ് പരമശിവൻ, സഖാവ് ഗണപതി എന്നീ വിപ്ലവകാരികളുടെ ചിത്രങ്ങളും കൂടി പതിപ്പിക്കാം. ലളിതാസഹസ്രനാമ സ്തോത്രവും ഹരിവരാസനവും നമുക്ക് വിപ്ലവഗാനങ്ങൾക്കൊപ്പം ചേർത്തുപാടാം….
Generated from archived content: news2_sept18_06.html