ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി ജി. സുധാകരൻ കസവുമുണ്ട് പുതച്ച് ഭക്തന്റെ വേഷത്തിൽ ചുറ്റമ്പലത്തിൽ പ്രവേശിച്ചു. കിഴക്കേ ഗോപുരവാതിലിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച മന്ത്രി ഒരു പ്രദക്ഷിണം പൂർത്തിയാക്കിയാണ് പുറത്തുവന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റായ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് സന്ദർശിക്കാനാണ് മന്ത്രി ക്ഷേത്രത്തിനുള്ളിൽ കയറിയത്. എന്നാൽ ഗുരുവായൂരപ്പനെ ദർശിക്കാനോ നാലമ്പലത്തിൽ കയറുവാനോ മന്ത്രി ശ്രമിച്ചില്ല. ക്ഷേത്രവിശ്വാസിയല്ലെന്ന് കരുതപ്പെടുന്ന മന്ത്രി ക്ഷേത്രത്തിൽ കയറുന്നതു കാണാൻ ഭക്തജനങ്ങൾ തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
മറുപുറം ഃ കണ്ണന്റെ മുന്നിലെങ്ങാനും പെട്ടാൽ തന്റെ ബലംപിടുത്തം മുഴുവൻ ആവിയായി പോകും എന്ന പേടിയിലാണോ സുധാകരൻ മന്ത്രി ഇതുവരെ അകത്തു കയറാഞ്ഞത്. ലൗ അറ്റ് ഫസ്‌റ്റ് സൈറ്റ് എന്നു പറഞ്ഞതുപോലെ ഗുരുവായൂരപ്പനെ കണ്ടാൽ പിന്നെ ഇദ്ദേഹം സന്നിധാനത്തിൽ ഭജനമിരുന്നേ പോകൂ എന്നുണ്ടോ? ഏതായാലും കയറിയ സ്ഥിതിക്ക് ആ വിഗ്രഹമൊക്കെ കണ്ട്, ചുറ്റമ്പലത്തിലെ കൊത്തുപണിയൊക്കെ കണ്ടാസ്വദിച്ച് മടങ്ങിയാൽ പോരായിരുന്നോ? ആരെപ്പേടിച്ചിട്ടാണ് കണ്ണനു നേരെ കണ്ണടച്ച് ക്ഷേത്രപ്രവേശനം നടത്തിയത്. കണ്ണനെ കണ്ടാൽ തകർന്നു പോകുന്നതാണ് താങ്കളുടെ യുക്തിവാദ വിശ്വാസമെങ്കിൽ അതങ്ങു തകർന്നുകൊള്ളട്ടെ… ഇതേതാണ്ട് നേഴ്‌സറി പിള്ളേര് സ്ലേറ്റു പെൻസിലിനുവേണ്ടി തല്ലുപിടിക്കുന്നതു പോലെയായല്ലോ…?
Generated from archived content: news2_sep4_07.html