മൂന്നാറിൽ മന്ത്രിസഭ നിയോഗിച്ച ദൗത്യസംഘത്തെ വിമർശിച്ച മന്ത്രി കെ.പി. രാജേന്ദ്രൻ രാജിവയ്‌ക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. എതിർപ്പുണ്ടെങ്കിൽ മന്ത്രിസഭയ്‌ക്ക് അകത്താണ് പറയേണ്ടത്, അല്ലാതെ പുറത്തു പറയുന്നത് മന്ത്രിസഭയിലുള്ള അവിശ്വാസ പ്രകടനമാണന്നും കൃഷ്ണദാസ് പറഞ്ഞു. സി.പി.ഐയുടെ ഓഫീസ് പൊളിച്ചതാണ് മന്ത്രിയെ പ്രകോപിപ്പച്ചതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
മറുപുറം ഃ
ഏതായാലും ഈ സമയത്ത് സഭയിലെ തലയായ അച്യുതാനന്ദനെ കുറ്റം പറയാനൊക്കില്ലല്ലോ. പിന്നെ ദൗത്യസേനയെ ഒന്നു ഞോണ്ടുവാൻ പോലും കഴിയുകയുമില്ല. അത്ര നല്ല ഇടപാടല്ലെ അവർ മൂന്നാറിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പിന്നെ നമ്മൾ പേരിനൊരു പാർട്ടിയുടെ പ്രസിഡന്റുമായിപ്പോയി. എന്തെങ്കിലും പറഞ്ഞല്ലേ ഒക്കൂ… രാജേന്ദ്രൻ മന്ത്രിയെങ്കിൽ അദ്ദേഹം. പക്ഷെ ഈ വെടിക്കെട്ടിനുള്ളിൽ അങ്ങയുടെ പൊട്ടാസുപടക്കം ആരു ശ്രദ്ധിക്കാൻ. അത്രയ്‌ക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയ്‌ക്ക് പിന്തുണ നൽകി സംസ്ഥാനമൊട്ടാകെ പന്തം കൊളുത്തി പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യൂ… നാലാള് കൂടുന്ന സ്ഥലത്തെത്തുമ്പോൾ പന്തം കുത്തിക്കെടുത്തിയാൽ സുഖം. ആളുകളെ ആരും കാണുകയുമില്ല.
സ്വന്തം ആപ്പീസ് ആരു പൊളിച്ചാലും ഏതു മന്ത്രിക്കും ഇത്തിരി വിഷമം കാണും. ദൈവം സഹായിച്ച് കേരളത്തിൽ അങ്ങിനെ ഒരവസ്ഥ നമുക്ക് ഉണ്ടായിട്ടില്ലല്ലോ. ആപ്പീസു പൊളി നടക്കാറുണ്ടെങ്കിലും പ്രകോപിതനാകാൻ ഒരു മന്ത്രി പോയിട്ട് എം.എൽ.എ. പോലുമില്ല.
Generated from archived content: news2_may17_07.html