സകല പ്രവചനങ്ങളെയും തെറ്റിച്ച് ഉത്തർപ്രദേശിന്റെ ഭരണം മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി ഒറ്റയ്‌ക്ക് പിടിച്ചെടുത്തു. ദളിതർ മുതൽ ബ്രാഹ്‌മണരെ വരെയുള്ളവരെ ഒരു ചരടിലെന്നപോലെ കോർത്തിണക്കിയാണ് മായാവതി തന്റെ വിജയം ഉറപ്പിച്ചത്. യു.പി.യുടെ എല്ലാ പ്രദേശങ്ങളിലും ബി. എസ്. പി. തരംഗം ആഞ്ഞടിച്ചു. ഏറ്റവും വലിയ തിരിച്ചടി ഏറ്റത് ബി. ജെ. പി.ക്കാണ്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിനും തുണയായില്ല. പരാജയം സമ്മതിച്ച് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
മറുപുറം ഃ
എന്തായിരുന്നു വെടിക്കെട്ട്; നെഹ്‌റു കുടുംബം ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്‌ജിദ് പൊളിയുമായിരുന്നില്ലെന്നോ, ബംഗ്ലാദേശ് വിഭജിച്ചത് നമ്മുടെ കാരണവന്മാരാണെന്നോ ഒക്കെ പറഞ്ഞ് ഒരു ചെക്കൻ റോഡ് ഷോ നടത്തുന്നുണ്ടായിരുന്നല്ലോ… പണ്ട് ആനപ്പുറത്ത് കയറിയിട്ടുണ്ടെന്നുവച്ച് ആ തഴമ്പ് ഇപ്പോൾ കാണണമെന്നില്ല. പഴയ വെടിക്കെട്ടിന്റെ ഓർമ്മ നാലാം തലമുറവരെ നിൽക്കണമെന്ന് വാശി പിടിച്ചാൽ ആ വാശി കാശിക്ക് പോകത്തേയുള്ളൂ. പിന്നെ നാലാളെ കാണുമ്പോൾ വളവള വർത്തമാനം പറഞ്ഞിട്ടും കാര്യമില്ല. കണ്ടില്ലെ ഹിന്ദുത്വത്തിന് തീവ്രത പോരെന്നും പറഞ്ഞ് യു. പി.യിൽ തീവ്രം കളിച്ച് ഉള്ള സീറ്റുപോലും കുളംതോണ്ടി ബി. ജെ. പി.ക്കാർ കരയുന്നത് ഇവിടെയാണ് ദളിതൻ മുതൽ ബ്രാഹ്‌മണൻ വരെയും പിന്നെ സകല മുസ്ലീങ്ങളുമടക്കം മായാവതിക്കു ചുറ്റും കൂടിയത്. അതുകൊണ്ട് കാരണവന്മാരുടെ പാരമ്പര്യം പറഞ്ഞ് പണിക്കിറങ്ങിയാൽ മാത്രം പോര. തന്ത്രമൊരുക്കാനുള്ള മൂള കൂടി തലയിൽ വേണം. അതൊക്കെ ബഹൻജിയെ കണ്ട് പഠിക്കൂ…
Generated from archived content: news2_may12_07.html
Click this button or press Ctrl+G to toggle between Malayalam and English