കേന്ദ്ര നേതൃത്വം പുറത്തിറക്കിയ കേരളത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹിപ്പട്ടികയിൽ പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത ഗൈനക്കോളജിസ്‌റ്റും കേന്ദ്രമന്ത്രി വയലാർ രവിയുടെ സ്‌റ്റെനോയും സ്ഥാനം പിടിച്ചു. നിലവിലെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ ബന്ധുവാണ് ഗൈനക്കോളജിസ്‌റ്റ്. ഇതിനൊക്കെ പുറമെ ജനകോടികളുടെ വിശ്വസ്തസ്ഥാപനത്തിന്റെ ഉടമയുടെ മകളും ഭാരവാഹിപട്ടികയിലുണ്ട്. മിക്ക യൂത്തുകളുടെയും പ്രായം 42നും 45നും ഇടയിലാണ്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയും നിർദ്ദേശിച്ച ഭൂരിപക്ഷം പേരുകളെയും ഒഴിവാക്കിയാണ് ഭാരവാഹിപ്പട്ടിക വന്നിട്ടുള്ളത്.
മറുപുറം ഃ യൂത്ത് കോൺഗ്രസ് ഭാരവാഹിപ്പട്ടികയിൽ ഗൈനക്കോളജിസ്‌റ്റ് വേണമെന്ന കണ്ടെത്തൽ നടത്തിയവൻ ആരായാലും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ഇനി വേണ്ടത് പ്രാന്തിന് ചികിത്സിക്കുന്ന ഒരു ഡോക്ടറെയാണ്. അതില്ലാത്തതിനായിരിക്കും ചെന്നിത്തലയ്‌ക്കും ഉമ്മൻചാണ്ടിയ്‌ക്കും ചൂട്. പിന്നെ സ്വർണ്ണം വെള്ളി ആഭരണങ്ങൾ ഹോൾസെയിൽ വിലയ്‌ക്ക് വിശ്വസ്തസ്ഥാപനത്തിൽ നിന്നും വാങ്ങാവുന്നതാണ്. യൂത്തന്മാരുടെ പ്രായം 45നോട് അടുത്തായതിനാൽ ഉഴിച്ചിലും പിഴിച്ചിലും നടത്താൻ ഒരു ആയുർവ്വേദ വിദഗ്‌ദ്ധനെക്കൂടി ചേർക്കാം. അടുത്ത പട്ടിക വരുമ്പോഴേയ്‌ക്കും ഇവരെയൊക്കെ താമസിപ്പിക്കാൻ കെ.പി.സി.സി. ഇപ്പോഴെ വൃദ്ധസദനങ്ങൾ ബുക്കുചെയ്‌തുകൊള്ളൂ….
Generated from archived content: news2_mar17_07.html