‘ബാലേട്ടൻ’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ അവസ്ഥയാണ് സംസ്ഥാന കോൺഗ്രസ് പാർട്ടിയുടേതെന്ന് മന്ത്രി ജി.കാർത്തികേയൻ. ഘടകകക്ഷികൾ കോൺഗ്രസിനെ പഴിക്കുന്നതു കേൾക്കുമ്പോൾ ‘ബാലേട്ടൻ’ എന്ന കഥാപാത്രം അമ്മയോട് പറയുന്ന കാര്യങ്ങളാണ് മനസ്സിൽ വരുന്നത്. ‘കൊടുത്തിട്ടും കൊടുത്തിട്ടും ആർക്കും ഒന്നും തികയുന്നില്ല. എല്ലാം നമുക്ക് സഹിക്കാം’. തിരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്‌ക്കാനുളള ഘടകകക്ഷികളുടെ ശ്രമങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. കൊച്ചിയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേഴ്‌സിന്റെ കേരള ചാപ്‌റ്റർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മറുപുറംഃ- ഇതുപറഞ്ഞ് അവസാനിപ്പിക്കല്ലേ സാംസ്‌ക്കാരിക മന്ത്രി, കോൺഗ്രസ് ‘ബാലേട്ടൻ’ മാത്രമല്ല ചിലപ്പോൾ ‘പാഷാണം വർക്കി’യും ‘കീരിക്കാടൻ ജോസു’മൊക്കെ ആകാറുണ്ട്. പാഷാണം വർക്കിയെപ്പോലെ ഓരോ വീട്ടിലും ജാതിയും മതവുമനുസരിച്ച് ഓരോ ദൈവങ്ങളുടെ ചിത്രം വച്ച് പിച്ചതെണ്ടുകയും… കയ്യിലിരിപ്പുകൊണ്ട് കീരിക്കാടനെപ്പോലെ വെറുതെപോയി തല്ലുകൊളളുകയും ചെയ്യും….പിന്നെ ലീഗുകാർ… അവർ ‘കിരീട’ത്തിലെ കൊച്ചിൻ ഹനീഫയല്ലേ….“ആശാനേ….ആശാനേ” എന്നു വിളിച്ചു പുറകെ നടക്കുകയും ചെയ്യും, ‘പോടാ പന്നീ’ എന്നു വിളിച്ച് കാലുമാറി ചവിട്ടുകയും ചെയ്യും.
Generated from archived content: news2_june23.html