കൊച്ചിയിൽ മലമ്പനി പരത്തുന്ന അനോഫിലീസ് കൊതുക് ഉണ്ടെന്ന് ആരോഗ്യവകുപ്പ്. എന്നാൽ ഇത് തെറ്റാണെന്ന് നഗരസഭ. മലമ്പനി ബാധിച്ച് ഒരാൾ മരിക്കുകയും നാലുപേർ ചികിത്സയിലാകുകയും ചെയ്‌തതിനെ തുടർന്നാണ് ആരോഗ്യവകുപ്പും നഗരസഭയും പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി എത്തിയത്. കൊച്ചിയിൽ ഇതുവരെ അനോഫിലീസ് കൊതുകിനെ കണ്ടെത്തിയിട്ടില്ല എന്നതാണ് നഗരസഭയുടെ വാദത്തിന്റെ പിൻബലം. എന്നാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം കൊതുകുകളെ പശ്ചിമകൊച്ചിയിൽ കണ്ടെത്തിയതായി പറയുന്നു.
മറുപുറംഃ ഇതാണ് കൊച്ചിയെന്ന മഹാനഗരത്തിന്റെ നഗരസഭയുടെ പ്രത്യേകത. മലമ്പനിവന്ന് ജനം മുഴുവൻ ചത്താലും പ്രശ്‌നമില്ല. കൊതുകിനെ കണ്ടെത്തിയിട്ടില്ലല്ലോ… ഏതായാലും ആരോഗ്യവകുപ്പ് ഇത്രയും വാശിപിടിച്ച സ്ഥിതിക്ക് മലമ്പനി പകർത്തുന്ന കൊതുകുകൾ നഗര അതിർത്തിക്കുളളിൽ സ്ഥിരതാമസം നടത്തുന്നുണ്ടെങ്കിൽ ഉടൻതന്നെ നഗരസഭാകാര്യാലയത്തിൽ ഹാജരായി കൊളളണമെന്നും, ഹാജരാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും ബഹുമാനപ്പെട്ട നഗരസഭക്കാർ ഒരു ഉത്തരവിറക്കണം. ഇത്തരം കൊതുകുകൾ നഗരത്തിൽ ഇല്ല എന്ന ഉറപ്പുളളതുകൊണ്ട് ആരും ഹാജരാകത്തുമില്ല. അതോടെ ആരോഗ്യവകുപ്പിന്റെ ആപ്പീസും പൂട്ടും. ജനം മലമ്പനി വന്നു ചത്ത് ചീയുകയും ചെയ്യും…. ഇങ്ങനെയും ഒരു നഗരസഭ.
Generated from archived content: news2_july7_06.html