കാലവർഷക്കെടുതിയിൽ ഏറെ നഷ്ടം സംഭവിച്ച കേരളത്തിനു സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരും എം.പിമാരുമൊത്ത് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ കാലവർഷക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറുപുറം ഃ കാലവർഷക്കെടുതി സഹായം ലഭിക്കുന്നതിന് പ്രധാനമന്ത്രിയുടെയല്ല സാക്ഷാൽ ദൈവം തമ്പുരാന്റെ വസതിയ്‌ക്കു മുന്നിൽ വരെ കുത്തിയിരുന്നു സത്യാഗ്രഹം നടത്തുന്നതിൽ തെറ്റില്ല. പക്ഷെ, മുഖ്യൻ തൊട്ട എല്ലാ കാര്യങ്ങളും കീഴ്‌മേൽ മറിക്കുന്ന സ്വന്തം പാളയത്തിലെ പടയുടെ കാര്യത്തിൽ എവിടെപ്പോയാണാവോ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തേണ്ടത്. മൂന്നാർ കഴിഞ്ഞപ്പോൾ മുഖ്യന്റെ മുഖ്യലക്ഷ്യം കൊതുകുനിവാരണമായി…. വി.എസ്സായതുകൊണ്ട് കൊതുകുകൾക്ക് സംരക്ഷണം നൽകാൻ വരെ കേസുമായി കൂട്ടത്തിലെ വീരന്മാർ കോടതി കയറും. ആദ്യം അവരെ ഒന്നു ഉറപ്പിച്ചു നിർത്തിയിട്ടുപോരെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ കുത്തിയിരിപ്പും ഊഞ്ഞാലാടലുമൊക്കെ നടത്താൻ….
Generated from archived content: news2_july30_07.html