തന്റെ പേരിനൊപ്പം ഗാന്ധിയെന്നല്ല വാധ്‌ര എന്നു ചേർത്തു വിളിക്കണമെന്ന് രാജീവ്‌ഗാന്ധിയുടെ പുത്രി പ്രിയങ്ക. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നെഹ്‌റു കുടുംബം ഗാന്ധിപ്പേരുകൾ ദുരുപയോഗം ചെയ്യുകയാണെന്ന വിമർശനത്തിന് മറുപടിയായിട്ടാണ് പ്രിയങ്കയുടെ ഈ പ്രതികരണം. യു.പി. തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു പ്രിയങ്ക.
മറുപുറം ഃ
അടുപ്പിച്ച് നാലു പ്രാവശ്യം ‘അതല്ല – അതല്ല’ എന്നു പറഞ്ഞാൽ അതിലെന്തോ ഉണ്ടെന്ന സംശയം സ്വാഭാവികം. പ്രിയങ്ക എന്ന പേരിന്റെ വാല് ഇപ്പോൾ വാധ്‌ര എന്നാണെന്ന് നാട്ടുകാർക്ക് മുഴുവനും അറിയാം… അതുകൊണ്ട് ഗാന്ധിയെന്ന് വിളിക്കരുതേ എന്നതൊരു ഓർമ്മപ്പെടുത്തലല്ലേ… ഒറിജിനൽ ഗാന്ധിയും ഈ ഗാന്ധിയും തമ്മിൽ കടലും കടലാവണക്കും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞുവച്ചതാണ്. അതുകൊണ്ട് ഇതിലൊന്നും വലിയ പ്രത്യേകതയൊന്നുമില്ല. പിന്നെ ഗാന്ധിയുടെ പേരുപറഞ്ഞാൽ നാലു വോട്ടു കിട്ടുമെങ്കിൽ വെറുതെ എന്തിനു കളയുന്നു. ആ മഹാത്മാവിനെകൊണ്ട് ഇക്കാലത്ത് ഇങ്ങനെ ഒരു ഉപകാരം ഉണ്ടാകുമെങ്കിൽ അത്രയും നന്ന്. വേറെ ഒരാവശ്യത്തിനും ആ അർദ്ധനഗ്നനെ ആരും ഉപയോഗിക്കാറില്ലല്ലോ..
Generated from archived content: news2_apr25_07.html