ബുദ്ധി വികസിക്കുന്നതിനൊപ്പം ഹൃദയം വികസിക്കാത്തതാണ് കേരളത്തിന്റെ പ്രശ്‌നമെന്ന് കേന്ദ്രമന്ത്രി ഒ.രാജഗോപാൽ പറഞ്ഞു. ബുദ്ധിജീവികൾ കൂടുതലുളള കാരണമാണ് രാഷ്‌ട്രത്തിന്റെ ആത്‌മവീര്യം ശക്തിപ്പെടുത്തുന്ന നടപടികൾ ദേശീയ തലത്തിലുണ്ടായിട്ടും കേരളത്തിൽ ഇത് ഉണ്ടാകാതിരുന്നത്. ബുദ്ധിജീവികൾ കത്രികപോലെയാണ് എന്തിനെയും മുറിച്ച് മാറ്റി വിശകലനം ചെയ്യും. എന്തെങ്കിലും ചെയ്യാനുദ്ദേശിക്കുന്നവരെ മടുപ്പിക്കുന്ന അവസ്ഥയാണിവിടെ. വികസനത്തിന് അനുയോജ്യമാണോ ഇതെന്ന് ചിന്തിക്കണം. തിരുവനന്തപുരത്ത് എഞ്ചിനീയർമാരുടെ സുഹൃത്‌സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മറുപുറംഃ- ഹേ…..ഹൃദയശൂന്യരാം കേരളീയരേ…തരിനെടാ ഒരു സീറ്റെങ്കിലും…വലിയ ഹൃദയത്തോടെ ബാബറി മസ്‌ജിദ് പൊളിച്ച് എത്ര സീറ്റാ വടക്കേന്ത്യയിൽ പടച്ചത്…മുംബെ കലാപം വഴി ഹൃദയം വികസിപ്പിച്ച് മഹാരാഷ്‌ട്രയിലും നേടി പലതും….മാറാട് വച്ചൊരു ഹൃദയവികാസം കേരളത്തിൽ നടത്താൻ നോക്കിയിട്ട് പറ്റിയില്ല….എന്തിന് ചിലർ വന്ന് ശൂലവിതരണംവരെ നടത്തി….എന്തോന്ന് ചെയ്യാനാ രാജേട്ടാ….മുട്ടിന് മുട്ടിന് ബുദ്ധിജീവികളല്ലേ….രാഷ്‌ട്രീയ ബുദ്ധിജീവികൾ….സാമൂഹ്യബുദ്ധിജീവികൾ….സാംസ്‌കാരിക ബുദ്ധിജീവികൾ….സിനിമയിൽ ബുദ്ധിജീവികൾ….എന്തിന് പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽപോലും ബുദ്ധിജീവികളുണ്ടണ്ണാ….അതുകൊണ്ട് വലിയ ‘തിളക്ക’മൊന്നുമില്ലേലും ഏനക്കേടുകൂടാതെ കേരളമങ്ങ് കഴിഞ്ഞുപോകുന്നു….ഇനി ശ്രീരാമൻ ജനിച്ചത് പുതുപൊന്നാനിയിലാണെന്നും പറഞ്ഞ് ഒരു കളി നടത്താം. ചിലപ്പോൾ കേരളീയരുടെ ഹൃദയം വികസിച്ചേക്കും….പല്ലുകുത്തി നാറ്റിക്കല്ലേ രാജേട്ടാ…
Generated from archived content: news2-mar1.html