ആലപ്പുഴ ലോക്‌സഭാ സീറ്റ് ജെ.എസ്.എസിന് നല്‌കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർക്ക് കത്തു നല്‌കിയെന്ന് മന്ത്രി കെ.ആർ.ഗൗരിയമ്മ പറഞ്ഞു.
ഇടതുമുന്നണിക്ക് സ്വാധീനമുണ്ടായ ആലപ്പുഴയിൽ യു.ഡി.എഫിന് സീറ്റ് പിടിച്ചെടുക്കാൻ പറ്റിയത് ജെ.എസ്.എസിന്റെ ഉദയം കാരണമാണ്. പാർട്ടിക്ക് ശക്തമായ സ്വാധീനവും ഇവിടെയുണ്ട്. 1998-ൽ വി.എം.സുധീരനുവേണ്ടിയാണ് സ്വതന്ത്രമായി നിന്ന ജെ.എസ്.എസ് സ്ഥാനാർത്ഥിയെ പിൻവലിച്ചത്. രാജ്യസഭാസീറ്റിന് ധാരണയുമുണ്ടായിരുന്നു. എന്നാൽ പാലിക്കപ്പെട്ടില്ല. എങ്കിലും സീറ്റിനുവേണ്ടി മറ്റു ഘടകകക്ഷികൾക്കുമേൽ സമ്മർദ്ദം ചെലുത്തില്ല.
മറുപുറംഃ- പുര കത്തുമ്പോൾ മീശ പറിക്കല്ലേ വല്ല്യമ്മേ എന്ന് ‘ഐ’യും ‘എ’യും ഒന്നിച്ചു പറയേണ്ട ഗതികേട് വരുത്തരുതേ ഗൗരിയമ്മേ.. പിന്നെ പഴയ വിപ്ലവകാരി എന്ന നിലയ്‌ക്ക് ഘടകകക്ഷികൾക്കുമേൽ സമ്മർദ്ദമില്ലാതെ സീറ്റ് ലഭിക്കാൻ ഗുരുവായൂരമ്പലത്തിൽ ഒരു ശത്രുസംഹാരപൂജയും കൊടുങ്ങല്ലൂർ ഭഗവതിക്ക് വെടി വഴിപാടും നടത്തിയാൽ മതി. അതുകൊണ്ടും കാര്യമില്ലെങ്കിൽ ഒടിയനെയോ തരികിട മന്ത്രവാദിയെയോ സമീപിച്ചാൽ മതി….അല്ലാതെ കുറച്ചുനാൾമുമ്പ് ചക്കുളത്തുകാവിൽ പോയി കിരീടംവെച്ച് നാരീപൂജ നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല.
നാലും മൂന്നും കൂട്ടി ആകെ ഏഴുപേരുളള പാർട്ടിക്ക് ലോക്‌സഭാ സീറ്റുവേണമെന്ന് പറഞ്ഞാൽ ഒടിവിദ്യയല്ലാതെ മറ്റെന്തുവഴി…
Generated from archived content: news2-feb20.html