ദേവസ്വം ബോർഡിലേയും, ശബരിമല വികസന പദ്ധതിയിലേയും അഴിമതിയെക്കുറിച്ചുളള അന്വേഷണം മന്ത്രി വേണുഗോപാലിൽ നിന്നുതന്നെ തുടങ്ങണമെന്ന് വെളളാപ്പളളി നടേശൻ. എസ്.എൻ.ഡി.പിയെ തകർക്കുവാനുളള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് പുതിയ ദേവസ്വം ഓർഡിനൻസ് കൊണ്ടുവരുന്നത്. എന്നാൽ കളളൻ കപ്പലിൽ തന്നെയാണ്. മന്ത്രിയെ പോളിഗ്രാഫ് ടെസ്‌റ്റിനു വിധേയനാക്കണമെന്നും വെളളാപ്പളളി ആവശ്യപ്പെട്ടു.
എന്നാൽ വെളളാപ്പളളി നടേശൻ എന്തിനാണ് എന്നെ വേട്ടയാടുന്നതെന്ന് അറിയില്ലെന്ന് മന്ത്രി വേണുഗോപാൽ പറഞ്ഞു. താൻ ആകെ ചെയ്ത കുറ്റം ആലപ്പുഴയിൽ വി.എം. സുധീരനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രവർത്തിച്ചു എന്നതു മാത്രമാണ്. വെളളാപ്പളളിയുമായി സംഘർഷത്തില്ലെന്നും മന്ത്രി പറഞ്ഞു.
മറുപുറംഃ ദേവസ്വം ബോർഡ് അഴിമതിപ്രശ്‌നം ഉയർന്നപ്പോൾ എന്താണാവോ നടേശൻ മുതലാളിക്കൊരു പനി. ഇത് കോഴിക്കളളന്റെ തലയിൽ പൂടയുണ്ടാകും എന്നു പറഞ്ഞതുപോലെയാണോ. എന്തായാലും ഒരു കാര്യം ഉറപ്പായി ദേവസ്വം ബോർഡിലെ ഇപ്പോഴത്തെ മഹത് അംഗങ്ങളെ വച്ച് ക്ഷേത്രങ്ങൾ ഭരിക്കാൻ തുടങ്ങിയാൽ ശബരിമല ശാസ്താവടക്കം പല ദൈവങ്ങളും നാടുവിടേണ്ടിവരും. ശരണം നടേശൻ മുതലാളീ…
Generated from archived content: news1_nov4_05.html