മുരിങ്ങൂരിനെക്കുറിച്ച്‌ സുധാകരൻ മിണ്ടാത്തതെന്ത്‌ ? ഃ വെള്ളാപ്പള്ളി

ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലയേക്കാൾ ഭീകരമായ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ മരണങ്ങളെക്കുറിച്ച്‌ മന്ത്രി ജി. സുധാകരൻ എന്തുകൊണ്ടാണ്‌ മിണ്ടാത്തതെന്ന്‌ എസ്‌. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയാകുന്നതിനു മുമ്പ്‌ സുധാകരന്‌ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മന്ത്രിയായതിനു ശേഷം എന്തോ തകരാറ്‌ സംഭവിച്ചിട്ടുണ്ട്‌. മലപ്പുറത്ത്‌ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മറുപുറം

കടിക്കുന്ന പട്ടിയുടെ വായിൽ ആരും കോലിട്ട്‌ കുത്താറില്ല നടേശൻ മുതലാളി. മുതലാളിക്കല്ലാതെ ഇക്കാര്യം മറ്റാർക്കാണ്‌ കൂടുതലായി അറിയുക. മുരിങ്ങൂരിനെ തൊട്ടാൽ സുധാകരൻ മന്ത്രി സമാധാനം പറയേണ്ടത്‌ തന്ത്രിയോടും ചില മന്ത്രിമാരോടും മുതലാളിയോടും ഒന്നുമല്ല. സാക്ഷാൽ പിണറായി വിജയേട്ടനോടാണ്‌. അപ്പോൾ കാര്യം മലർന്നു കിടന്നു തുപ്പിയതുപോലെയാകും. പിന്നെ മുരിങ്ങൂർ ധ്യാനകേന്ദ്രം ദേവസ്വം ബോർഡിന്റെ കീഴിലായിരുന്നെങ്കിൽ അവിടെ ആരും കാണാതെ നടേശൻ മുതലാളിക്ക്‌ ഒരാഴ്‌ച ധ്യാനം കൂടാൻ അവസരമൊരുക്കാൻ പറഞ്ഞ്‌ അച്ചന്മാർക്ക്‌ ഒരു കത്തെഴുതാമായിരുന്നു. അത്രയൊക്കയേ പറ്റൂ…. അല്ലാതെ പള്ളിയേയും പട്ടക്കാരനെയും മാന്തിയാൽ കളസം കീറുമെന്ന്‌ സുധാകരനു മാത്രമല്ല സകല രാഷ്‌ട്രീയ തന്ത്ര മന്ത്രവാദികൾക്കും അറിയാം… ചില കാര്യങ്ങളിൽ തന്നെ നടേശൻ മുതലാളിക്ക്‌ നാക്കിറങ്ങിപോകുന്നത്‌ ജനം കാണുന്നതും മുതലാളിക്കു തന്നെ അറിയാവുന്നതുമാണ്‌. അതുപോലെയൊരു രോഗമാണ്‌ ഇതും.

Generated from archived content: news1_may3_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here