കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കോൺഗ്രസിൽ നടത്തിയ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്നും, വേണ്ടിവന്നാൽ ആഴത്തിലുളള ശസ്‌ത്രക്രിയതന്നെ ചെയ്യുമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താൻ താഴെ തട്ടിൽനിന്നും കർമ്മപരിപാടികൾ ആവിഷ്‌കരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സി.വി.പത്‌മരാജൻ അധ്യക്ഷനായി അഞ്ചംഗസമിതിയെയും നിയമിച്ചതായി ചെന്നിത്തല പറഞ്ഞു.
മറുപുറംഃ ഒടുവിൽ വൈദ്യരത്‌നം ശ്രീമൻ ചെന്നിത്തല കാര്യങ്ങൾ മനസ്സിലാക്കി നേരിട്ട് ചികിത്സയ്‌ക്കിറങ്ങിയിരിക്കുകയാണല്ലോ ഭഗവാനേ. പല്ലു പറിക്കാനായി ചെന്നവന്റെ എല്ലൂരുന്ന രീതിയിലാകാതിരുന്നാൽ മതിയായിരുന്നു ടിയാന്റെ ചികിത്സ. പക്ഷെ കൂമ്പടഞ്ഞ വാഴയ്‌ക്ക് യൂറിയ പ്രയോഗിച്ചിട്ടെന്തു കാര്യം എന്ന് ചില തലതിരിഞ്ഞവന്മാർ പറയുന്നുണ്ട്. എന്തൊക്കെയായാലും കോൺഗ്രസെന്ന മഹാപ്രസ്ഥാനം അതിവിപുലമായ രീതിയിൽ കേരളത്തിൽ വളരുമെന്ന് ഇക്കഴിഞ്ഞ കാലത്തെ അനുഭവം വച്ചുകൊണ്ട് ‘മാഡ’ത്തിനു മനസ്സിലായിട്ടുണ്ട്. ഒരു വ്യത്യാസം മാത്രമെയുളളൂ…. വളർച്ച ഏതാണ്ട് പടവലങ്ങ പോലെയെന്നു മാത്രം.
Generated from archived content: news1_may26_06.html