കെ.കരുണാകരൻ ആശ്വാസം തേടി മാതാ അമൃതാനന്ദമയിയുടെ സന്നിധിയിലെത്തി തന്റെ വിഷമങ്ങൾ പറഞ്ഞപ്പോൾ അമ്മ തോളിൽതട്ടി ആശ്വസിപ്പിച്ചു. “ഐക്യപ്പെടുമോ” എന്ന അമ്മയുടെ ചോദ്യത്തിന് ‘സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു, ഇനിവയ്യ’ എന്നായിരുന്നു കരുണാകരന്റെ മറുപടി. അമ്മയുടെ ദർശനം കിട്ടാതെ മടങ്ങിപ്പോകുന്ന ഭക്തർക്കുണ്ടാകുന്ന അതേ വികാരമാണ് സോണിയാഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയപ്പോൾ തനിക്കുണ്ടായതെന്നും കരുണാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് കൈമനം ബ്രഹ്‌മസ്ഥാന പ്രതിഷ്‌ഠാ വാർഷികത്തിനെത്തിയപ്പോഴാണ് കരുണാകരൻ അമ്മയെ സന്ദർശിച്ചത്.
മറുപുറംഃ മുഖ്യമന്ത്രിപദം, എം.പി., പ്രതിപക്ഷനേതാവ് എന്നിങ്ങനെ കരുണാകരൻ പലതും സഹിച്ചു. മകനാണെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് പദം, എം.പി. സ്ഥാനം, ഒടുവിൽ മന്ത്രിസ്ഥാനം എന്നിവയും സഹിച്ചു. മകൾ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനവും ലോക്‌സഭാ സീറ്റും സഹിച്ചു. ഇനിവയ്യ… ഇത്രയും സഹിക്കാൻ മാത്രം എന്തു പാപമാണ് ഈ കരുണാകര കുടുംബം ചെയ്‌തത്.
എല്ലാം സഹിക്കുകയല്ല മറിച്ച് വഹിക്കുകയായിരുന്നെന്ന് അമ്മ മനസ്സിൽ ഓർത്തുകാണും. അമ്പാടിക്കണ്ണന്റെ അതേ സ്വഭാവം… കളളൻ കരുണാകരൻ… ഗുരുവായൂരപ്പാ… എന്നാലും അമ്മയേയും മാഡത്തിനെയും ഒരു കയറിൽ കെട്ടിയത് കടന്ന കൈയ്യായിപ്പോയി.
Generated from archived content: news1_may14.html