1991-ൽ ലഭിക്കുമായിരുന്ന പ്രധാനമന്ത്രിപദം താൻ വെണ്ടെന്നു വയ്‌ക്കുകയായിരുന്നുവെന്ന് കെ.കരുണാകരൻ. ഇന്ദിരാഗാന്ധിയുടെ കാലത്ത് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, കോൺഗ്രസ് അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ തനിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും അതെല്ലാം താൻ നിരസിക്കുകയായിരുന്നു. നാഷണൽ കോൺഗ്രസ് (ഇന്ദിര) നിർവ്വാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കരുണാകരൻ. താനും മക്കളും പദവികളുടെ പിറകെ പോകുന്നവരാണ് എന്ന് ആരോപിക്കുന്നവർ ഇതൊക്കെ സ്‌മരിക്കുന്നത് നല്ലതാണെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ ഇതുമാത്രമല്ല, കൊച്ചി മഹാരാജാവാക്കാമെന്നും, യു.എൻ. സെക്രട്ടറി ജനറലോ അമേരിക്കൻ പ്രസിഡന്റോ ആക്കാമെന്നും ചിലർ കരുണാകരന് വാക്കുകൊടുത്തതാണ്. പക്ഷെ ഈ ത്യാഗനിർഭരമായ അഭിനവബുദ്ധൻ സകലതും ത്യജിച്ച് കേരളത്തിലെ മുക്കാൽചക്ര കോൺഗ്രസ് ഗ്രൂപ്പു കളിയിൽ ശാന്തി തേടുകയായിരുന്നു.
പ്രിയ കരുണാകർജി, ആടു കിടന്നിടത്ത് പൂട പോലുമില്ലാത്ത ഇപ്പോൾ പഴയ വീരവാദങ്ങൾ മുഴക്കിയിട്ടെന്തു കാര്യം…. പേരക്കിടാങ്ങൾക്കും അവരുടെ മക്കൾക്കും ഓർത്തു ചിരിക്കാനോ?
Generated from archived content: news1_may12.html