സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ശശിയെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽനിന്നും ഒഴിവാക്കി. പകരം എടക്കാട് മണ്ഡലത്തിൽ കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പിളളി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. എടക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റിയിൽ പി. ശശിയ്‌ക്കെതിരെ രൂക്ഷവിമർശനം ഉണ്ടായി. തുടർന്ന് കണ്ണൂർ സെക്രട്ടറിയേറ്റാണ് ശശിയുടെ പേര് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. മുൻമുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഏറെ ആരോപണങ്ങൾക്ക് വിധേയനായിരുന്നു.
മറുപുറംഃ പാർട്ടി നേതൃത്വം തീരുമാനിച്ച ഒരാളെ സ്ഥാനാർത്ഥി സ്ഥാനത്തുനിന്നും മാറ്റാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞ് നാക്കെടുത്തതേയുളളൂ. ‘കറ’ തീർന്ന പി.ശശിയെ അന്തസ്സുളള പാർട്ടിക്കാർ പിടിച്ചു പുറത്താക്കി. ടിയാൻ സംസ്ഥാന കമ്മറ്റിയിൽ വന്ന കഥ എന്തെന്ന് പാർട്ടിക്കാർക്കു മാത്രമല്ല നാട്ടുകാർക്കും അറിയാം. ഇതുപോലുളളവരെ പാർട്ടി മാത്രം സഹിച്ചാൽ പോരെ, ജനത്തിന്റെ മുകളിലും ഇടുന്നതെന്തിന്. ങാ… പറഞ്ഞിട്ടു കാര്യമില്ല സി.ബി.ഐ അന്വേഷണം നേരിടുന്ന സെക്രട്ടറിമാർ വാഴുന്നിടത്ത് പി.ശശിക്കും സ്ഥാനാർത്ഥിയാകാം…
Generated from archived content: news1_mar21_06.html