ഹൈന്ദവദൈവങ്ങൾക്കൊന്നും ഉടുതുണിയില്ലെന്ന് മന്ത്രി ബാലൻ നിയമസഭയിൽ പറഞ്ഞത് ഏറെ വിവാദമുയർത്തി. മന്ത്രി മാപ്പു പറയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. വാത്സ്യായനന്റെ കാമസൂത്രത്തിലുള്ള രംഗങ്ങളാണ് ക്ഷേത്രങ്ങളിൽ കൊത്തിവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൗമാര വിദ്യാഭ്യാസം സംബന്ധിച്ച പ്രതിപക്ഷാംഗത്തിന്റെ ഉപക്ഷേപത്തിനു എം.എ. ബേബി മറുപടി നൽകിയതിനു പിന്നാലെയാണ് എ.കെ.ബാലൻ ഈ അഭിപ്രായപ്രകടനം നടത്തിയത്.
മറുപുറം ഃ
ചൂടുകാലമാണല്ലോ… അതുകൊണ്ടായിരിക്കും ബാലൻ ഇങ്ങനെ പറഞ്ഞത്. തെറ്റിദ്ധരിക്കരുത്… ചൂടുകാലത്ത് പലരും തുണിയില്ലാതെ രാത്രിയിൽ ഉലാത്തുക പതിവുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ വല്ലവരെയും സെക്രട്ടറിയേറ്റ് പരിസരത്ത് ബാലൻ കണ്ടുകാണുമോ… അതുകണ്ട് ശ്രീപത്മനാഭനാണെന്നു അദ്ദേഹം വിചാരിച്ചു കാണുമോ… ഒരു സി.ബി.ഐ. അന്വേഷണത്തിനുള്ള സ്‌കോപ്പുണ്ട്…
ഏതായാലും പരസ്പരം മുണ്ടൂരുന്നവരും പണ്ടൊക്കെ സഭയിൽ മുണ്ടുപൊക്കി കാണിച്ചവരും ഈ വിവാദത്തിൽ ഏർപ്പെടുന്നത് കൂടുതൽ ഉചിതമായിരിക്കും.
പിന്നെ പതിനായിരത്തെട്ടു ഭാര്യമാരുള്ള ശ്രീകൃഷ്ണനെപ്പോലുള്ള ദൈവങ്ങൾക്ക് തുണിയുടുക്കാൻ എവിടെയാണു സമയം എന്നും ബാലന് സംശയം ഉണ്ടായിരിക്കാം…
ഉടുതുണി പോയിട്ട് കഞ്ഞിവെയ്‌ക്കാൻ കാശില്ലാതെ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ നാടിന്റെ നിയമസഭയിൽ ദൈവത്തിന്റെ തുണിയൂരി കേസുപറഞ്ഞാണ് തല്ല്. ഇതൊക്കെ അറിഞ്ഞാൽ സകല ദൈവങ്ങളും സെക്രട്ടറിയേറ്റിനു മുമ്പിൽ വന്ന് പ്രതിഷേധസൂചകമായി സ്‌ട്രീക്കിംങ്ങ് നടത്തും തീർച്ച.
Generated from archived content: news1_mar17_07.html