കഥാകൃത്ത് ടി.പത്മനാഭനെതിരെ കോഴിക്കോട് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച മാനനഷ്‌ടക്കേസ് തുടർന്നു നടത്താൻ താത്‌പര്യമില്ലെന്ന് പുനത്തിൽ കുഞ്ഞബ്‌ദുളള പറഞ്ഞു. പച്ചമലയാളം എന്ന മാസികയിൽ പുനത്തിലിനെതിരെ പത്‌മനാഭൻ നടത്തിയ പരാമർശങ്ങളാണ് കേസിനാസ്പദമായത്. അഭിഭാഷകനായ മഞ്ചേരി സുന്ദർരാജ് തന്റെ അനുവാദം കൂടാതെയാണ് റിവിഷൻ പെറ്റീഷൻ നല്‌കുമെന്നു പറഞ്ഞതെന്നും പുനത്തിൽ വ്യക്തമാക്കി. കേസുമായി മുന്നോട്ടുപോയാൽ സാംസ്‌കാരികരംഗം കൂടുതൽ മലീമസമാകുമെന്നും പുനത്തിൽ പറഞ്ഞു.
എന്നാൽ പുനത്തിലിന്റെ മനസ്സുമാറിയത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് അഡ്വ.സുന്ദർരാജ് പ്രതികരിച്ചു. സാഹിത്യകാരന്മാർ അന്യോന്യം വിഴുപ്പലക്കിയിട്ട് കോടതിയിൽ ഇത്തരം കളികൾ നടത്തുന്നത് നല്ലതല്ലെന്നും സുന്ദർരാജ് പറഞ്ഞു. കേസു വിളിച്ച പത്ത് ദിവസങ്ങളിലും പുനത്തിൽ ഹാജരാകാതിരുന്നതിനാലാണ് കോടതി കേസ് തളളിയത്.
മറുപുറംഃ പ്രിയ സുന്ദർരാജ് വക്കീലേ, ഒരു കേസെടുക്കുമ്പോൾ കക്ഷികളെക്കുറിച്ചും പഠിക്കണം എന്ന വക്കീലന്മാരുടെ അടിസ്ഥാനപ്രമാണം അറിയില്ലെന്നുണ്ടോ? നിലാവിൽ അഴിച്ചിട്ട കോഴിയെപ്പോലെയാണ് പുനത്തിലെന്ന് വക്കീലിന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ. ചിന്തിക്കുന്നത് ഒന്ന്, കാണുന്നത് ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. ഇപ്പോൾ ടി.പത്മനാഭന് ഒരു കാര്യം മനസ്സിലായി…. എന്തു ചീത്ത പറഞ്ഞാലും ഒടുവിൽ വെറും കുഞ്ഞിരാമനാകും ഈ മനുഷ്യനെന്ന്.
ദൈവമേ, മലയാള സാംസ്‌കാരികരംഗം ഇതിൽ കൂടുതൽ എന്ത് മലീമസമാകുവാൻ….?
Generated from archived content: news1_june8.html
Click this button or press Ctrl+G to toggle between Malayalam and English