വി.എസ് അച്യുതാനന്ദന് നിയമസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എ.കെ.ജി സെന്ററിനു മുന്നിൽ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം സി.പി.എമ്മിന് മാനക്കേടായെന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തി. പാർട്ടിക്ക് വൻതോതിൽ അവമതിയുണ്ടാക്കിയ ഈ അനുഭവം കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് നിരക്കാത്തതാണ്. അച്ചടക്കം ലംഘിച്ച രണ്ടുപേരെ തരംതാഴ്‌ത്താനും ചിലരെ പരസ്യമായി ശാസിക്കാനും സംസ്ഥാനക്കമ്മിറ്റി തീരുമാനമെടുത്തു.
മറുപുറം ഃ
അല്ലേലും എന്തൊരു പോക്രിത്തരമാണീ വിദ്വാന്മാർ കാട്ടിക്കൂട്ടിയത്. അതും എ.കെ.ജി സെന്ററിന്റെ മുന്നിൽ. എങ്കിലും ഒരു സംശയം. വി.എസ് മത്സരിക്കേണ്ട എന്നു തീരുമാനിച്ചവർ തന്നെ അത് തിരുത്തിയതെന്തിനാ…? ഈ പ്രകടനം കണ്ടിട്ടാണോ… അതോ പണി പാളുമെന്ന് മനസിലാക്കിയിട്ടോ… ഏതായാലും പ്രകടനംകൊണ്ട് മാനക്കേടുണ്ടായാലും സീറ്റു നൂറെണ്ണം കിട്ടിയില്ലേ…? ആ മാനക്കേട് ആ സീറ്റുകൾ തീർത്തുകൊള്ളും.
എന്ത് വേഷംകെട്ടും വെട്ടിനിരത്തലും ആകാം… അത് പാർട്ടിക്കകത്തു മാത്രം… നാലാളെ കാട്ടി തരികിട ഒപ്പിച്ചാൽ വിവരമറിയും എന്നതാണ് ഗുണപാഠം. അതായത് തലയിൽ തുണിയിട്ട് ഷാപ്പിൽ കയറുന്നവരുടെ സ്വഭാവം കാണിച്ചാൽ മതി. അതാണ് അതിന്റെ ഒരു രീതി…
Generated from archived content: news1_june20_07.html