മൂന്നാറിൽ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിലെ പുതിയ നിലപാട് സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് ഹൈക്കോടതി വിമർശനം. സർക്കാരിന്റെ നടപടിയെ പിന്തുണച്ചതിൽ ലജ്ജിക്കുന്നുവെന്നും സർക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു. കോതമംഗലത്തെ ‘മരിയ’ ബാർ ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് സിരിജഗൻ ഇങ്ങനെ പരാമർശിച്ചത്. രവീന്ദ്ര പട്ടയങ്ങൾ രണ്ടുവിധമുണ്ടെന്നും പാർട്ടി ഒഴിവുകളും ആരാധനാലയങ്ങളും ഒഴിപ്പിക്കുകയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് കോടതിയെ പ്രകോപിപ്പിച്ചത്.
മറുപുറം ഃ ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്‌റ്റിസേ, അങ്ങേയ്‌ക്കവിടെ കറുത്ത കോട്ടുമിട്ട്, മുകളിൽ കയറിയിരുന്ന് കൊട്ടുവടികൊണ്ട് രണ്ട് അടിയടിച്ച്, ‘ഓർഡർ ഓർഡർ’ എന്ന് വിളിച്ചുകൂവി കാര്യങ്ങളൊക്കെ പറഞ്ഞാൽ മതിയല്ലോ… ആര് ചോദിക്കാൻ… എന്ത് ചെയ്യാൻ… പക്ഷെ നമ്മുടെ ഗതി അതല്ലല്ലോ… രബീന്ദ്രസംഗീതം ഒഴുകുംപോലെ രവീന്ദ്ര പട്ടയം നൽകിയ ഘടോൽകചന്മാരായ തലമൂത്ത ഘടകകക്ഷിയുടെ നേതാക്കൾ ചെപ്പും പന്തും മാജിക് വിദ്യ കളിക്കുകയും, കൂടെ നിൽക്കുന്ന ദുശ്ശാസനന്മാർ തുണി പറിച്ച് നാറ്റിക്കാൻ ഓങ്ങി നിൽക്കുകയും ചെയ്യുന്ന ഈ അവസ്ഥയിൽ പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കിയാൽ ശരിയാവില്ല. കസേര ഉറച്ചു തന്നെ ഇരിക്കണം. ജസ്‌റ്റിസുമാർക്ക് പെൻഷൻ കാലം വരെ കസേരയുറപ്പാണ്്. പക്ഷെ ഇവിടെയൊന്ന് കണ്ണു തെറ്റിയാൽ മതി കുറുക്കന്മാർ കോഴിയുടെ പൂടവരെ തിന്നുകളയും. പണ്ടൊരു സിനിമാനടൻ പറഞ്ഞതുപോലെ…“കസേര ഇല്ലാത്തതിനേക്കാൾ നല്ലതാണല്ലോ ഉള്ളതിനേക്കാൾ നല്ലതാണല്ലോ…” ഇങ്ങനെയൊക്കെ പറഞ്ഞ് കാലം കഴിക്കാം.
Generated from archived content: news1_june15_07.html
Click this button or press Ctrl+G to toggle between Malayalam and English