ജില്ലാ കമ്മറ്റികൾ പിടിച്ചെടുത്ത് മുന്നേറുന്ന വി.എസ്. അച്യുതാനന്ദനെതിരെ പിണറായി തുറന്ന യുദ്ധത്തിനൊരുങ്ങുന്നു. ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയ നടപടിയെടുത്തത് വി.എസ് കൂടി അടങ്ങിയ പാർട്ടി ഉപസമിതിയാണെന്നാണ് പിണറായിയുടെ പുതിയ ആരോപണം. അന്നത്തെ പ്രൊസിക്യൂഷൻ ഡയറക്‌ടർ കല്ലട സുകുമാരൻനായരും ഈ ഉപസമിതിചർച്ചയിൽ പങ്കെടുത്തെന്നും പിണറായി പറഞ്ഞു. പിണറായിക്കെതിരെ, സിംഗപ്പൂർ യാത്രയെപ്പറ്റിയും, അമൃതാനന്ദമയീമഠത്തിന്റെ കീഴിലുളള സ്വാശ്രയകോളേജിലെ മകളുടെ പഠനത്തെക്കുറിച്ചുമുളള ആരോപണങ്ങൾ കൊല്ലം ജില്ല സമ്മേളനത്തിൽ ഉയർന്നപ്പോൾ അതിന്മേലുളള മറുപടിയിലാണ് പിണറായി വി.എസിനെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ ഇങ്ങനെ ഒരു ഉപസമിതിയിൽ താൻ ഉണ്ടായിരുന്നില്ലെന്ന് കല്ലട സുകുമാരൻനായർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറുപുറംഃ- കാലിന്റെ അടിയിലെ മണ്ണൊഴുകി പോകുമ്പോഴും ചിലർക്ക് ബുദ്ധിഭ്രമം വരാൻ സാധ്യതയുണ്ട്. ഐസ്‌ക്രീം കേസിൽ ഒരു വെടിക്കെട്ട് നടത്തിയപ്പോൾ, മീനാക്ഷി തമ്പാന് ബുദ്ധിഭ്രമമെന്നു പറഞ്ഞയാളാണല്ലോ പിണറായി. ഇപ്പോൾ പാർട്ടിയിലെ സഖാക്കൾ ഒന്നായി വി.എസിലേയ്‌ക്ക് ഒഴുകിയപ്പോൾ പിണറായിക്കും പിരി ഇളകിത്തുടങ്ങി. ഇല്ലം ചുട്ടുതന്നെ വേണമോ എലിയെ കൊല്ലാൻ? സിംഗപ്പൂരും അമൃതാനന്ദമയീ സീറ്റും ഒക്കെ പറഞ്ഞ് സഖാക്കൾ കുതിര കയറാൻ വന്നാൽ ഇല്ലം ചുടുകയല്ലാതെ വേറെന്തുവഴി അല്ലേ പിണറായി….
Generated from archived content: news1_jan8.html