മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കുന്നത് അഭിനന്ദനാർഹമായ ജീവകാരുണ്യപ്രവർത്തനങ്ങളാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഡിവൈൻ ധ്യാനകേന്ദ്രം സന്ദർശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി നിർദ്ദേശപ്രകാരം പോലീസ് നടത്തിയ റെയ്‌ഡിൽ സാധാരണ നിലവിലുള്ള പെരുമാറ്റം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോടതിയെയും വിമർശിച്ച പിണറായി, സംഭവം രാഷ്‌ട്രീയവത്‌ക്കരിക്കാൻ യു.ഡി.എഫ്. ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി.
മറുപുറം ഃ പണ്ട് മാർപ്പാപ്പായ്‌ക്ക് ഭഗവത്‌ഗീത കൊടുത്ത നായനാരുടെ കാര്യമൊക്കെ ഓർത്താണ് ഈ പരിപാടി നടത്തിയതെങ്കിൽ ഇത്തിരി കടന്ന കൈയ്യായിപ്പോയില്ലേ എന്ന് ഒരു സംശയം. മാർക്‌സിസ്‌റ്റ് തത്വശാസ്‌ത്രപ്രകാരമാണോ സഖാവേ മരുന്നില്ലാതെ മന്ത്രം കൊണ്ട് മുരിങ്ങൂരിൽ ആളുകളുടെ രോഗം മാറ്റുന്നത്. എങ്കിൽ നമ്മുടെ ഗ്രൂപ്പു വഴക്കുതീർക്കാൻ സംസ്ഥാനകമ്മിറ്റിയും പോളിറ്റ്‌ബ്യൂറോയുമൊക്കെ കൂടുന്നതിനു പകരം മുരിങ്ങൂരിലെ അഞ്ചു ദിവസത്തെ ധ്യാനം കൂടിയാൽ മതിയല്ലോ. മുരിങ്ങൂരിലെ ജീവകാരുണ്യ പ്രവർത്തനത്തെയൊക്കെ അഭിനന്ദിച്ചോളൂ….ഒരു കമ്മ്യൂണിസ്‌റ്റുകാരനെന്നു പറയപ്പെടുന്ന താങ്കൾ അതിനെ ഒരു മഹാനുഭവമാക്കി മാറ്റാതിരുന്നാൽ മതി…നായരു പിടിച്ച പുലിവാല് എന്ന കഥപോലെ പിണറായി പിടിച്ച മുരിങ്ങൂര് എന്ന അവസ്ഥയിലേക്ക് എത്താതിരുന്നാൽ ഭാഗ്യം…പിന്നെ ഒരു സ്വകാര്യം, പള്ളിയും പട്ടക്കാരുമൊക്കെ കാര്യം കണ്ടുകഴിഞ്ഞാൽ കണ്ണടച്ചിരുട്ടാക്കുന്നവരാണേ… ഒരുപാട് അനുഭവങ്ങൾ ഉണ്ടല്ലോ മുന്നിൽ.
Generated from archived content: news1_jan21_07.html