തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന സീരിയൽ ഷൂട്ടിങ്ങിനെ തുടർന്ന് ചികിത്സ ലഭിക്കാതെ പാളയം സ്വദേശിനിയായ വൃദ്ധ മരിച്ചു. പേ വാർഡിൽ നടന്ന ഷൂട്ടിംങ്ങ് കാണാൻ ജീവനക്കാരും നഴ്‌സുമാരും കൂട്ടത്തോടെ പോയ സമയത്താണ് ചികിത്സ ലഭിക്കാതെ വൃദ്ധ മരിച്ചത്. കിടക്കയില്ലാത്തതിനാൽ രോഗികൾക്ക് തറയിലും വരാന്തയിലും സ്ഥലമൊരുക്കുന്ന അധികൃതരാണ് ആരോഗ്യവകുപ്പിലെ ഉന്നതന്റെ നിർദ്ദേശപ്രകാരം ഷൂട്ടിംങ്ങിനായി മുറികൾ ഒഴിപ്പിച്ചുകൊടുത്തത്.
മറുപുറം ഃ അമ്മായിഅമ്മ ചത്തുകിടന്നാലും അയലത്തെ കല്യാണം കൂടണം എന്ന വാശിയിലാണ് ജനറൽ ആശുപത്രിയിലെ ആതുരശുശ്രൂഷകർ. എന്ത് ധൈര്യത്തിലാണാവോ ഇവർ സീരിയൽ ഷൂട്ടിംങ്ങ് കാണാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. അറിയാതെ ഈ ശുശ്രൂഷകരുടെ തിരുമുഖം സീര്യേലുകാരുടെ ക്യാമറയിൽ പതിഞ്ഞുപോയാൽ പിന്നത്തെ സ്ഥിതി വളരെ മോശമായിരിക്കും പെങ്ങന്മാരേ… ഈ ശുശ്രൂഷകർക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടത്. സീരിയൽ ലൈറ്റ് കണ്ട് കണ്ണു മഞ്ഞളിച്ചപ്പോൾ തട്ടിപ്പോയത് ഒരു ഗതിയില്ലാതെ സർക്കാരുശുപത്രിയെ ആശ്രയിച്ച പാവം ഒരു തള്ളയാണ്. ആരാന്റമ്മയ്‌ക്ക് പ്രാന്തുപിടിച്ചാൽ നമുക്കെന്ത് ചേതം അല്ലേ…
Generated from archived content: news1_jan20_07.html