തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലൊളി മുഹമ്മദ് കുട്ടി രാജി വയ്‌ക്കേണ്ട സ്ഥിതി ഒഴിവാക്കാനാണ് എ.ഡി.ബി. വായപ് വാങ്ങാൻ ഇടതു മുന്നണി അനുമതി നൽകിയതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. കരാർ റദ്ദു ചെയ്യണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടാൽ അത് മന്ത്രിയോടുള്ള അവിശ്വാസമാകും. എങ്കിലും മുന്നണി അറിയാതെ കരാറിൽ ഒപ്പുവച്ചത് ശരിയായില്ല. ഇത് വീഴ്‌ചയാണെന്ന് പാലൊളി മുന്നണി യോഗത്തിൽ സമ്മതിച്ചതായും വെളിയം വ്യക്തമാക്കി.
മറുപുറം ഃ എന്നാലും ഒരു സംശയം വെളിയം സഖാവേ, ഒരു ജനതയുടെ ഭാവിയോ ഒരു മന്ത്രിയുടെ സ്ഥാനമോ വലുത്. മന്ത്രിമാർ വരും പോകും പക്ഷെ എ.ഡി.ബി. വന്നാൽ ഞണ്ടു പിടിച്ചതുപോലെയാണ്. കടിച്ചത് മുറിച്ചു കൊണ്ടേ പോകൂ…. പിന്നെ ഗൗരിയമ്മയേയും രാഘവനേയും അടക്കം പല വമ്പന്മാരേയും ചെവിക്കുപിടിച്ചു പുറത്തേയ്‌ക്ക് വലിച്ചെറിഞ്ഞവരാണ് നമ്മുടെ വല്യേട്ടൻ പാർട്ടി. അതുകൊണ്ട് ഒരു പാലൊളിയുടെ മന്ത്രിസ്ഥാനം പോയാലും ആകാശം ഇടിഞ്ഞുവീഴില്ല. അപ്പോ കാര്യം വേറെയാണ്..എ.ഡി.ബി. കേരളത്തിന് കാശു തരികയും അവരിവിടെ ഡപ്പാംകൂത്ത് നടത്തുകയും ചെയ്യുമെന്ന് തലയ്‌ക്ക് നല്ല വെളിവുള്ള വെളിയത്തിനും കൂട്ടർക്കും അറിയാം… പക്ഷെ പൊടിയിടണമല്ലോ; ജനത്തിന്റെ കണ്ണുകളിൽ. അതിനൊരടവാണ് ഇത്. തെരുവിൽ എ.ഡി.ബി.യെ കത്തിക്കും, ഇടതുമുന്നണിയിൽ അവരെ പുന്നാരിക്കും. ഇതാണ് സി.പി.ഐ.യുടെ വൈരുദ്ധ്യാത്മക ഭൗതികവാദം.
Generated from archived content: news1_feb24_07.html
Click this button or press Ctrl+G to toggle between Malayalam and English