ഇടതു സർക്കാരിൽ അനൈക്യത്തിന്റെ പന്തുകളി നടക്കുകയാണെന്ന് സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടു. മുത്തങ്ങാ സംഭവത്തിന്റെ നാലാം വാർഷിക ദിനാചരണ സമ്മേളനം കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അഴീക്കോട്. കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കും ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്‌ക്കും അനൈക്യത്തിന്റെ പന്ത് തട്ടിക്കളിച്ച് സർക്കാർ ഐക്യമുന്നണിയാണെന്നും പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ സർക്കാരിന്റെ ഗതി നിർണയിക്കുന്നത് രണ്ടാമത്തെ അവതാരമാണ്. അതായത് ആമവേഗത്തിലാണ് ഇവിടെ ഭരണം നടക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.
മറുപുറം ഃ ദേ…ഒടുവിൽ അഴീക്കോടു വരെ സുല്ലു പറഞ്ഞു. ഇനി ഇടതു മുന്നണി നയിക്കുന്നവർ പറയണം ഏത് മാധ്യമ സിൻഡിക്കേറ്റിന്റെ വക്താവാണ് സുകുമാർ അഴീക്കോടെന്ന്. ഒട്ടകപക്ഷിയുടെ സ്വഭാവമെടുക്കരുത്. ശത്രുവരുമ്പോൾ അതായത് തല മണ്ണിൽ പൂഴ്‌ത്തി രക്ഷപ്പെടരുത്. അഴീക്കോടിനാണേൽ ഒന്നും നോക്കാനില്ല. പെണ്ണും പിടക്കോഴിയുമില്ല… നാവിനാണേൽ കേരള ജനത ആജീവനാന്ത ലൈസൻസും നൽകിയിട്ടുണ്ട്. വെള്ളാപ്പള്ളി തൊട്ട് പിണറായി വരെ പുള്ളിക്കാരന്റെ മുന്നിൽ സമൻമാർ തന്നെ. ഇനിയിപ്പോ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞ് ആരുടേയും കണ്ണിൽ ഇടതു നേതാക്കൾ പൊടിയിടേണ്ട. നാട്ടുകാർ ഇളകിത്തുടങ്ങി എന്നതിന് ഉദാഹരണമാണ് അഴീക്കോടിന്റെ വാക്കുകൾ. ജനങ്ങൾക്ക് വേണ്ടത് കൊടുക്കുവാൻ അഴീക്കോടിന് നല്ലതുപോലെ അറിയാം.
Generated from archived content: news1_feb20_07.html