സുകുമാർ അഴീക്കോട് മദ്യപാനിയാണെന്നും മന്ത്രി. ജി. സുധാകരൻ ചായക്കട മാനേജരെപ്പോലെയാണെന്നും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. തന്നെ ക്യാൻസറാണെന്നു വിളിച്ച അഴീക്കോടിനെ കണ്ടാൽ കുഷ്‌ഠരോഗിയെപ്പോലെ തോന്നും. വിചാരിച്ചതു കിട്ടാത്തതിനാൽ പത്മശ്രീ നിരസിച്ച ധർമക്കാരനായ സാഹിത്യകാരനാണ് ആദ്ദേഹം. അഴീക്കോട് മദ്യപാനിയാണെന്ന് തന്നോട് പറഞ്ഞത് ഉണ്ണീരിക്കുട്ടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീ നാരായണ ഗുരു ദൈവമല്ലെന്ന് പറഞ്ഞ സുധാകരന് അറിവുകേടാണ്. ഈഴവരെ സംബന്ധിച്ച് ഗുരു ദൈവം തന്നെയാണ്. അഴിമതിക്കാരനല്ലെങ്കിലും സുധാകരൻ ചായക്കട മാനേജരുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മറുപുറം ഃ കണ്ടുപിടുത്തങ്ങൾക്കു നന്ദി നടേശൻ മുതലാളി…മദ്യപാനിയും കുഷ്‌ഠരോഗിയുമായ അഴീക്കോട്….ഇരുതല മൂർച്ചയുള്ള വാൾപ്രയോഗം തന്നെ…പക്ഷേ സുധാകരനെ ചായക്കട മാനേജരാക്കിയത് എന്തിനെന്നു മനസിലായില്ല. എന്താണപ്പാ ചായക്കട മാനേജരുടെ പ്രത്യേകത. മുതലാളിക്ക് മന്ത്രിയദ്ദേഹത്തെ ചായക്കട മാനേജരാക്കിയതിലും നല്ലത് ചാരായക്കട മാനേജരാക്കുകയായിരുന്നു. അതാണല്ലോ നമ്മുടെ ലൈൻ…
ഏതായാലും ഗുരുദേവനെ ദൈവമെന്ന് തറപ്പിച്ചുറപ്പിച്ചത് ഇത്തിരി കടുപ്പമായില്ലേ മൊതലാളി….സ്വന്തം അപ്പനെ ആഭാസനാക്കുന്നതിനു തുല്യമാണിത്. ആ മഹാത്മാവ് പരലോകത്തിരുന്ന് തലയടിച്ചു കരയുന്നുണ്ടാകും താൻ ദൈവമായതോർത്ത്. മൊതലാളിയുടെ ദൈവമാകുന്നതിനും “മിനിമം ക്വാളിറ്റി”യെങ്കിലും വേണം….യേത്?
കുഷ്‌ഠരോഗിയും ക്യാൻസർ രോഗിയും ചായക്കട മാനേജരുമൊക്കെ ചേർന്ന് സാംസ്‌കാരിക കേരളത്തിൽ പുതുവിപ്ലവങ്ങൾ സൃഷ്ടിക്കട്ടെ..
Generated from archived content: news1_feb12_07.html
Click this button or press Ctrl+G to toggle between Malayalam and English